തൃശ്ശൂര്‍: സ്റ്റീരിയോ ടൈപ്പുകള്‍ തകര്‍ത്തെറിഞ്ഞ പ്രകടനങ്ങളായിരുന്നു സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ നാടോടി നൃത്ത വേദിയില്‍ അരങ്ങേറിയത്. സമകാലിക വിഷയങ്ങള്‍ക്കു ചുവടുവച്ച് കുട്ടികള്‍ കാണികളുടെ ശ്രദ്ധ പിടിച്ചെടുത്തു. ലോകയിലെ നീലി മുതല്‍ റാം കെയര്‍ ഓഫ് ആനന്ദിയിലെ മല്ലി വരെ അണിനിരന്നു.
ബാര ജിഎച്ച്എസിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിനി റിഷിക രാകേഷാണ് നീലിയായി വേദിയിലെത്തിയത്. അടുത്തിടെ ഇറങ്ങിയ സിനിമ ലോകയിലെ നീലിയെന്ന യക്ഷിയായിട്ടാണ് റിഷികയെത്തിയത്. വെറുമൊരു കഥാപാത്രം മാത്രമായിരുന്നില്ല, സ്ത്രീ സമൂഹത്തിന്റെ സംരക്ഷകയായിട്ടാണ് നീലിയെ അവതരിപ്പിച്ചത്.
കിരാതന്മാരുടെ പീഡനത്തിനിരകളായ ജിഷ, സൗമ്യ, ഉത്ര, വിസ്മയ എന്നിവരെ സ്മരിക്കുന്ന, അമ്മമാരുടെ കണ്ണീരൊപ്പാന്‍ നീലി വരുന്നുണ്ടേയെന്ന് പറഞ്ഞുള്ളതായിരുന്നു നാടോടിനൃത്ത ഗാനത്തിന്റെ വരികള്‍. ജ്യോതിഷ് തെക്കേടത്താണ് ഗാനമെഴുതിയത്.
സാധാരണ നാടോടി നൃത്തത്തിന്റെ രീതികള്‍ മാറ്റിയെഴുതുകയായിരുന്നു നീലി. എല്ലാ പെണ്‍കുട്ടികളിലും ഓരോ നീലിയുണ്ട്, സ്വയം അഗ്‌നിയായി മാറാന്‍ കഴിവുള്ള പെണ്‍കുട്ടികള്‍. അത്തരത്തിലൊരു സന്ദേശമാണ് നീലിയെന്ന യക്ഷി നല്കുന്നത്, ജ്യോതിഷ് തെക്കേടത്ത് പറഞ്ഞു.
റാം കെയര്‍ ഓഫ് ആനന്ദിയിലെ പ്രധാന കഥാപാത്രമായ മല്ലിയായിരുന്നു മറ്റൊന്ന്. കാലം മാറുമ്പോഴും സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ അവഗണന നേരിടുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ കഥയാണ് മല്ലി പറഞ്ഞത്. മൈലോട് ടിഇഎംവി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി മോക്ഷ എസ്. നായരാണ് മല്ലിയായി ചുവടുവച്ചത്. ട്രാന്‍സ്‌ജെന്‍ഡര്‍ സമൂഹവും മനുഷ്യരാണ്, അവര്‍ക്കും ഈ സമൂഹത്തില്‍ ജീവിക്കാനുള്ള അവകാശമുണ്ടെന്നാണ് മല്ലിയെന്ന കഥാപാത്രത്തിലൂടെ പറയുന്നത്.
















