ഛത്രപതി സംഭാജി നഗർ (മഹാരാഷ്‌ട്ര): വികസിത ഭാരതത്തിന്റെ സൃഷ്ടിക്ക് യുവാക്കളുടെ പങ്കാളിത്തം അത്യന്താപേക്ഷിതമാണെന്ന് ആർഎസ്എസ് സർസംഘചാലക് ഡോ. മോഹൻ ഭാഗവത്. അറിവ് നേടാൻ വിദേശത്തേക്ക് പോകുന്നതിൽ തെറ്റൊന്നുമില്ല, പക്ഷേ ആ അറിവ് ഭാരത്തിനായി ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ആർഎസ്എസ് ശതാബ്ദി പ്രവർത്തനങ്ങളുടെ ഭാഗമായി എംഐടി കോളജ് മന്ഥൻ ഹാളിൽ സംഘടിപ്പിച്ച യുവസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സർസംഘചാലക് .
നമ്മുടെ രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിൽ യുവാക്കൾക്ക് നിർണായക പങ്കുണ്ട്. യുവാക്കൾ ദേശസ്നേഹികളാണ്. അവർ കൂടുതൽ ദേശസ്നേഹികളാകുന്തോറും രാജ്യത്തിനായി കൂടുതൽ പ്രവർത്തിക്കും. നിരവധി ആളുകൾ തങ്ങളുടെ അറിവും കഴിവുകളും രാജ്യത്തിന്റെ നേട്ടത്തിനായി ഉപയോഗിക്കുന്നതിന് സംഘത്തോടൊപ്പം പ്രവർത്തിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സംഘം ആരുമായും മത്സരിക്കുന്നില്ല, ആരെയും എതിർക്കുന്നില്ല. ശക്തമായ ഒരു സമൂഹം കെട്ടിപ്പടുക്കാനാണ് സംഘം ആഗ്രഹിക്കുന്നത്. ഈ പ്രവർത്തനത്തിൽ പങ്കാളികളാകണമെന്ന് അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു.
ദേവഗിരി പ്രാന്ത സംഘചാലക് അനിൽ ഭാലേറാവു, വിഭാഗ് സംഘചാലക് മുഞ്ജാജി ജഗഡെ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.
















