ബെംഗളൂരു: ഗദഗ് ജില്ലയിലെ ലക്കുണ്ടി ഗ്രാമത്തില്‍ വീട് നിർമ്മാണത്തിനിടെ സ്വർണാഭരണങ്ങൾ കണ്ടെത്തിയ സംഭവത്തെ തുടര്‍ന്നു പരിസര പ്രദേശങ്ങളില്‍ ഉത്ഖനനം ആരംഭിച്ച് സര്‍ക്കാര്‍. കോട്ട് വീരഭദ്രേശ്വര ക്ഷേത്ര പരിസരത്ത് വെള്ളിയാഴ്ച മുൻ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ്, ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ) ടിഎം കേശവിന്റെ നേതൃത്വത്തിൽ ഖനനം ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂൺ 3 ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ഉത്ഖനന പ്രവൃത്തികള്‍ക്കായി ഭൂമിപൂജ നടത്തിയിരുന്നു.
വാസ്തുവിദ്യാ പൈതൃകത്തിന് പേരുകേട്ട ചരിത്ര പ്രസിദ്ധമായ പ്രദേശമാണ് ലക്കുണ്ഡി. 6 മുതൽ 10 വരെ നൂറ്റാണ്ടുകളിൽ രാഷ്‌ട്രകൂടരും ചാലൂക്യരും ഭരിച്ചിരുന്ന ലക്കുണ്ഡിയിൽ വീട് പണിയുന്നതിനായി ഭൂമി കുഴിക്കുന്നതിനിടെയാണ് സ്വർണ്ണത്തിന്റെയും ചെമ്പിന്റെയും ആഭരണ ശേഖരം കണ്ടെത്തിയത്
ടൂറിസം വകുപ്പ്, പുരാവസ്തു വകുപ്പ്, മ്യൂസിയം, ലക്കുണ്ഡി പൈതൃക വികസന അതോറിറ്റി, ജില്ലാ ഭരണകൂടം എന്നിവ സംയുക്തമായാണ് ഉത്ഖനന പദ്ധതി നടപ്പിലാക്കുന്നത്. ക്ഷേത്രപരിസരത്ത് ഖനനം നടത്താൻ ജെ സി ബി എക്‌സ്‌കവേറ്റർ, ട്രക്കുകൾ, ട്രാക്ടറുകൾ എന്നിവ എത്തിച്ചിട്ടുണ്ട്. “ഈ ജോലിക്കായി ഞങ്ങൾ 15 സ്ത്രീകളെയും അഞ്ച് പുരുഷന്മാരെയും നിയോഗിച്ചു.” ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“ക്ഷേത്രവുമായി ബന്ധപ്പെട്ട പുരാവസ്തുക്കൾ, സാംസ്കാരിക സമ്പന്നമായ ചരിത്ര വസ്തുക്കൾ എന്നിവ കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എതിർവശത്ത് ഒരു പടിക്കിണർ ഉണ്ട്, അതിന്റെ ഉള്ളിൽ നിന്ന് മറുവശത്തേക്ക് പോകാനാകുന്ന ഒരു രഹസ്യ പാതയുണ്ടെന്ന് പറയപ്പെടുന്നുണ്ട്. സമീപത്തുള്ള മറ്റ് ക്ഷേത്രങ്ങളിലേക്കും ഒരു പാതയുണ്ടെന്ന് അവർ പറയുന്നു. കോട്ട മതിലും വളരെ അടുത്താണ്. അതിനാൽ ചില പുരാവസ്തുക്കളും ക്ഷേത്ര അവശിഷ്ടങ്ങളും ലഭിക്കുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്. മുൻ സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റ് ടി എം കേശവ പറഞ്ഞു.
















