ചെന്നൈ: സാംസ്‌കാരിക കേരളത്തിന്റെ ചെന്നൈയിലെ ഊഷ്മളമായ സൗഹൃദപ്രതീകമായിരുന്നു മാഹി കേരളകലാഗ്രാമത്തിന്റെ സ്ഥാപകനായ എ.പി. കുഞ്ഞിക്കണ്ണനെന്ന് അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് സംസാരിച്ചവർ അഭിപ്രായപ്പെട്ടു. അദ്ദേഹം അന്തരിച്ച രണ്ടാം വർഷത്തോടനുബന്ധിച്ച് ആശാൻ മെമ്മോറിയൽ അസോസിയേഷൻഹാളിൽ നടന്ന യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചവർ അദ്ദേഹത്തിന്റെ ഏഴരപ്പതിറ്റാണ്ടുകാലത്തെ മദിരാശിയിലെ രാഷ്ടീയ സാംസ്‌ക്കാരിക സാഹിത്യ പ്രവർത്തനങ്ങളെക്കുറിച്ച് ഓർമിക്കുകയുണ്ടായി.
എഴുത്തുകാരനോ കലാകാരനോ അല്ലാതിരുന്ന എപി സ്വന്തം വായനയിലൂടെയും കലാപ്രവർത്തനത്തിലൂടെയും എഴുത്തുകാർക്കും കലാകാരന്മാർക്കും പ്രിയങ്കരനായി മാറുകയായിരുന്നുവെന്നും അതിന്റെ പ്രത്യക്ഷോദാഹരണമാണ് മാഹിയിൽ അദ്ദേഹം സ്ഥാപിച്ച മലയാളകലാഗ്രാമമെന്നും എസ്.എസ്. പിള്ള ചൂണ്ടിക്കാട്ടി. അദ്ദേഹത്തിന്റെ ഓർമയ്‌ക്കായി ചെന്നൈനഗരത്തിൽ ഉചിതവും ശാശ്വതവുമായ സ്മാരകം ആവശ്യമാണെന്നും അതല്ലെങ്കിൽ എം.പി. ദാമോദരനെപ്പോലുള്ളവരെ ഇന്നത്തെ തലമുറ അറിയാത്തതുപോലെ എപി യും വരുംതലമുറക്ക് അജ്ഞാതമായിത്തീരുമെന്ന് കേരളസാമാജം സെക്രട്ടറി ടി.അനന്തൻ അഭിപ്രായപ്പെട്ടു.
സാഹിത്യത്തിൽ എം.ഗോവിന്ദനും സോഷ്യലിസ്റ്റ് രാഷ്രീയപ്രവർത്തനത്തിൽ ഡോ.കെ.ബി. മേനോനും സാമൂഹികവിദ്യാഭ്യാസപ്രവർത്തനത്തിൽ എം.പി. ദാമോദരനുമായിരുന്നു എ.പി. കുഞ്ഞിക്കണ്ണന് മാതൃകാപുരുഷന്മാരായിരുന്നതെന്ന് ഡോ.ജി. പ്രഭ പറഞ്ഞു. സമൂഹത്തിലെ ഉന്നത വ്യക്തിത്വങ്ങളുമായി ആത്മസൗഹൃദം പുലർത്തുമ്പോഴും സമൂഹത്തിലെ താഴേത്തട്ടിലുളളവരോട് കാരുണ്യവും കരുതലും നിർലോപമായും നിശ്ശബ്ദമായും നൽകിയിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു എ.പി. കുഞ്ഞിക്കണ്ണനെന്ന് പ്രഭ പറഞ്ഞു.
ആശാൻമെമോറിയൽ സ്‌ക്കൂളിന്റെ സ്ഥാപനവേളിൽ എ.കെ. ഗോപാലനോടും എം.പി. ദാമോദരനോടുമൊപ്പം ഉണ്ടായിരുന്ന എ.പി. കുഞ്ഞിക്കണ്ണന്റെ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് ആശാൻ അസോസിയേഷൻ സെക്രട്ടറി ശ്യാമളാ ജയപ്രകാശ് ഓർമിച്ചു. മഹാകവി കുമാരനാശാന്റെ പ്രതിമാനിർമാണത്തിന്റെ ചുമതല ഏറ്റെടുത്ത എപി യുടെ നിശ്ശബ്ദവും ആത്മസമർപ്പിതവുമായ പ്രവർത്തനത്തെക്കുറിച്ചും ശ്യാമള പ്രകാശ് ഓർമിക്കുകയുണ്ടായി. ചെന്നൈയിൽ എപിക്ക് ശാശ്വതസ്മാരകം എത്രയുംവേഗത്തിൽതന്നെ ഉണ്ടാവണമെന്നും ന്നതിനായുള്ള പ്രവർത്തനത്തിൽ ആശാൻ അസ്സോസിയേഷൻ മുന്നിലുണ്ടാവുമെന്നും അവർ പറഞ്ഞു. ഇല്ലായ്‌മയിൽ നിന്നാണ് സ്വന്തം ജ്യേഷ്ഠനായ എ.പി. കുഞ്ഞിക്കണ്ണൻ സ്വന്തം പ്രയത്‌നത്തിലൂടെ എല്ലാം നേടിയതെന്നും തനിക്കുവേണ്ടി ജീവിക്കാതെ അന്യർക്കു വേണ്ടി ജീവിച്ച ജ്യേഷ്ഠൻ കുടുംബാംഗങ്ങൾക്കാകെ ആദർശപുരുഷനാണെന്നും എപിയുടെ സഹോദരി പ്രേംരാജി പറഞ്ഞു. മറ്റുള്ളവരുടെ കഴിവുകൾകണ്ടെത്തി
പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും സദാ സന്നദ്ധനായിരുന്ന എപി രോഗാവസ്ഥയിൽപോലും വായനയോട് കാട്ടിയിരുന്ന ആവേശം വിസ്മയിപ്പിക്കുന്ന തായിരുന്നുവെന്ന്
പ്രൊഫ.എ.എസ്. സുധർമജ ഓർമിച്ചു.
കേരളാ കൾച്ചറൽ അസ്സോസിയേഷനുമായി എപി പുലർത്തിപ്പോന്ന ഗാഢസൗഹൃദത്തെക്കുറിച്ച് അസോസിയേഷൻ സെക്രട്ടറി എം.കെ. രാജപ്പൻ ഓർമിച്ചു. 2005 ൽ അസോസിയേഷൻ മൂന്നു ദിവസങ്ങളിലായി നടത്തിയ കേരളപ്പഴമപോലുള്ള ശ്രദ്ധേയമായ പരിപാടികളിൽ
എപി നിർവഹിച്ച പങ്കിനെക്കുറിച്ച് അദ്ദേഹം പ്രത്യേകം പരാമർശിച്ചു. എ.പി. ബാലൻ,ടി.എം. ദയാനന്ദൻ, റ്റി.കെ. രാജൻ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
















