ന്യൂദല്‍ഹി: ഇത് പുരോഗതിക്ക് ആക്കം കൂട്ടാനുള്ള വോട്ടാണെന്ന് മഹാരാഷ്‌ട്ര മുനിസിപ്പല്‍ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ മഹായുതി സഖ്യം നേടിയ വിജയത്തോട് പ്രതികരിച്ച് മോദി. സംസ്ഥാനത്തെ ഊർജ്ജസ്വലരായ ജനങ്ങൾ എൻഡിഎയുടെ ജനപക്ഷ സദ്ഭരണ അജണ്ടയെ അനുഗ്രഹിച്ചിരിക്കുന്നു! വിവിധ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പുകളുടെ ഫലങ്ങൾ സൂചിപ്പിക്കുന്നത് മഹാരാഷ്‌ട്രയിലെ ജനങ്ങളുമായുള്ള എൻഡിഎയുടെ ബന്ധം കൂടുതൽ ആഴത്തിലായെന്നാണ്. – സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ മോദി പറയുന്നു.
വികസനത്തിനായി ഞങ്ങളുടെ മുന്നണി (മഹായുതി) ചെയ്ത മുന്‍കാലപ്രവര്‍ത്തനങ്ങളും ഭാവിയെക്കുറിച്ചുള്ള ഞങ്ങളുടെ കാഴ്ചപ്പാടും മഹാരാഷ്‌ട്രയിലെ ജനങ്ങള്‍ക്ക് ബോധ്യമായി. മഹാരാഷ്‌ട്രയിലുടനീളമുള്ള ജനങ്ങൾക്ക് എന്റെ നന്ദി. പുരോഗതിക്ക് ആക്കം കൂട്ടാനും സംസ്ഥാനവുമായി ബന്ധപ്പെട്ട മഹത്തായ സംസ്കാരം ആഘോഷിക്കാനുമുള്ള ഒരു വോട്ടാണിത്,” അദ്ദേഹം പറഞ്ഞു.
“മഹാരാഷ്‌ട്രയിലുടനീളമുള്ള ജനങ്ങൾക്കിടയിൽ അക്ഷീണം പ്രവർത്തിച്ച ഓരോ എൻഡിഎ കാര്യകർത്താക്കളെക്കുറിച്ചും ഞാൻ വളരെ അഭിമാനിക്കുന്നു. അവർ ഞങ്ങളുടെ സഖ്യം (മഹായുതി) ഇതുവരെ ചെയ്ത നല്ല കാര്യങ്ങളെക്കുറിച്ച് സംസാരിച്ചു, വരാനിരിക്കുന്ന കാലത്തേക്കുള്ള ഞങ്ങളുടെ കാഴ്ചപ്പാട് എടുത്തുകാണിച്ചു, പ്രതിപക്ഷത്തിന്റെ നുണകളെ ഫലപ്രദമായി എതിർത്തു. അവർക്ക് എന്റെ ആശംസകൾ,” അദ്ദേഹം കൂട്ടിച്ചേർത്തു
ആകെയുള്ള 29 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ 25 എണ്ണത്തോളം ബിജെപി നേതൃത്വത്തിലുള്ള മഹായുതി മുന്നണി നേടി. അതായത് മഹാരാഷ്‌ട്രയിലെ 25 മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ മേയര്‍മാരാകുക ബിജെപി, ഏക്നാഥ് ഷിന്‍ഡെ ശിവസേന, എന്‍സിപി അജിത് പവാര്‍ പാര്‍ട്ടികളില്‍ നിന്നുള്ളവരായിരിക്കും. ഉദ്ധവ് താക്കറെയും രാജ് താക്കറെയും ചേര്‍ന്നുള്ള കൂട്ടുകെട്ടിനെ പൊളിച്ചടക്കുകയായിരുന്നു ബിജെപി- ഷിന്‍ഡെ ശിവസേന-അജിത് പവാര്‍ എന്‍സിപി മുന്നണിയായ മഹായുതി. പഴയ മറാത്ത അഭിമാനം ഉണര്‍ത്തി വോട്ടാക്കി മാറ്റാനുള്ള ഉദ്ധവ്-രാജ് താക്കറെ കൂട്ടുകെട്ടിന്റെ ശ്രമം വിജയിച്ചില്ല.
മഹാരാഷ്‌ട്രയിലെ ബിജെപി-ഷിന്‍ഡേ ശിവസേനൃ അജിത് പവാര്‍ എന്‍സിപി ഭരണത്തിന്റെ വികസനനേട്ടങ്ങളാണ് ഇവിടെ വോട്ടായി മാറിയത്. മുനിസിപ്പല്‍ കൗണ്‍സിലുകളില്‍ മഹായുതി എത്തിയാല്‍ കേന്ദ്രഭരണം- മഹാരാഷ്‌ട്രയിലെ മഹായുതി ഭരണം-മുനിസിപ്പല്‍ കോര്‍പറേഷനിലെ മഹായുതി ഭരണം എന്നിവ ചേര്‍ന്നുള്ള ട്രിപ്പിള്‍ ഭരണം വലിയ വികസനം കൊണ്ടുവരുമെന്ന പ്രചാരണം ജനങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.
















