ഇസ്ലാമബാദ് : ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയ അടിക്ക് പകരം വീട്ടാനുള്ള നെട്ടോട്ടത്തിലാണ് പാക് ഫീല്‍ഡ് മാര്‍ഷലായ അസിം മുനീര്‍. കഴിഞ്ഞ ദിവസം ജിഹാദികളായ മുഴുവന്‍ ഇസ്ലാമിക മുള്ളമാരെയും പാകിസ്ഥാന്‍ സൈനികാസ്ഥാനത്ത് വിളിച്ചുവരുത്തി അസിം മുനീറിന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നതായാണ് റിപ്പോര്‍ട്ട്. എല്ലാ വെള്ളിയാഴ്ചകളിലും ഇന്ത്യയ്‌ക്കും അഫ്ഗാനിസ്ഥാനും എതിരെ മതപ്രഭാഷണം നടത്താനും ഇവരോട് അസിം മുനീര്‍ ആവശ്യപ്പെട്ടതായി അറിയുന്നു.
ഈ ജിഹാദി ഭീകരഗ്രൂപ്പുകളെ ഇന്ത്യയില്‍ ഭീകരാക്രമണത്തിന് ഒരുക്കുകയാണ് അസിം മുനീറിന്റെ ലക്ഷ്യമെന്നറിയുന്നു. ഇതിനുള്ള മറ്റ് പിന്തുണ അസിം മുനീര്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്. റാവല്‍ പിണ്ടിയിലെ സൈനികാസ്ഥാനത്താണ് ജിഹാദി മുള്ളമാരുമായുള്ള അസിം മുനീറിന്റെ യോഗം നടന്നത്. ജിഹാദി ആക്രമണത്തിനായി ഇവര്‍ക്ക് വേണ്ടി യുവാക്കളെ നല്‍കാനും പാകിസ്ഥാന്‍ സൈന്യം തയ്യാറാണ്.
ഇന്ത്യയില്‍ നിന്നും ഓപ്പറേഷന്‍ സിന്ദൂറില്‍ കിട്ടിയ അടിക്ക് പ്രതികാരം ചെയ്യുക വഴി തന്റെ സൈനികാധിപത്യം പാകിസ്ഥാനില്‍ അരക്കിട്ടുറപ്പിക്കാനാണ് അസിം മുനീര്‍ ശ്രമിക്കുന്നത്.
ഇന്ത്യയെ പതിവായി ആക്രമിക്കുന്ന ലഷ്കര്‍ ഇ ത്വയിബ, ജെയ്ശ് എ മുഹമ്മദ് തുടങ്ങിയ ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ഏതാനും ജിഹാദി ഗ്രൂപ്പുകളുടെ നേതാക്കളായ മുള്ളമാരെയാണ് യോഗത്തിന് വിളിച്ചിരുന്നത്. പ്രമുഖ ജെയ്ഷ് എ മുഹമ്മദ് നേതാവ് ഹഫീസ് താഹീര്‍ മഹമൂദ് അഷ്റഫി, കറാച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജമാത്ത് ഉദ് ദാവയുടെ നേതാവ് മുഫ്തി അബ്ദള്‍ റഹീം, ജാമിയ ഉല്‍വ തുല്‍ ഇസ്ലാമിക് സെമിനാരിയുടെ ചാന്‍സലര്‍ ആയ സയിദ് ജവാദ് നഖ് വി, ജമാത്തെ ഉലമ ഇസ്ലാമി സെമിനാരിയുടെ ഹമീദ് ഉള്‍ ഹഖ് ഹഖാനി, സിറിയയിലെ അല്‍ ഉമ ബുഖാരി ജാമിയതുല്‍ റഷീദ് സെമിനാരിയുടെ നേതാവും ഉണ്ടായിരുന്നു.
പാകിസ്ഥാനില്‍ മൂന്നാമത്തെ ജിഹാദി തലമുറയെ വാര്‍ത്തെടുക്കുകയാണ്. ഇദ്ദേഹത്തെ മുള്ള മുനീര്‍ എന്നാണ് വിളിക്കുന്നത് തന്നെ. ഓപ്പറേഷന്‍ സിന്ദൂറില്‍ പരാജയമടഞ്ഞ ഈ പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ ഇന്ത്യയെ പരാജയപ്പടുത്താന്‍ ഇസ്ലാമിനെ കൂട്ടുപിടിച്ചിരിക്കുകയാണ്.
പാക് അധീന കശ്മീരില്‍ ലഷ്കര്‍ എ ത്വയിബയും ജെയ്ഷ് എ മുഹമ്മദും ഹമാസുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആക്രമണം നടത്താനും പദ്ധതിയിടുന്നതായി ഇസ്രയേല്‍ തന്നെ ഇന്ത്യയ്‌ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ബംഗ്ലാദേശിലെ ജമാ അത്തെ ഇസ്ലാമിയുമായും പാകിസ്ഥാന്‍ ബന്ധം നേരത്തെ സ്ഥാപിച്ചിട്ടുണ്ട്. ഇതും ഇന്ത്യയെ ലാക്കാക്കിയുള്ള നീക്കമാണെന്ന് കരുതുന്നു.
















