കുമ്പനാട്: കേരളത്തിലെ രാഷ്‌ട്രീയ ഗതിവിഗതികൾ നിയന്ത്രിക്കാൻ ശേഷിയുള്ള കരുത്തായി പെന്തക്കോസ്ത് സമൂഹം മാറിയെന്ന് ഐപിസി സീനിയർ ശുശ്രൂഷകനും പിറവം സെന്റർ പാസ്റ്ററുമായ ബാബു ചെറിയാൻ. 102-ാമത് ഐപിസി ജനറൽ കൺവെൻഷനിൽ സംസാരിക്കവെയാണ്, സഭയുടെ രാഷ്‌ട്രീയ സ്വാധീനത്തെക്കുറിച്ചും ഭാവി നിലപാടുകളെക്കുറിച്ചും അദ്ദേഹം വ്യക്തമാക്കിയത്.
നിയമസഭയിൽ പെന്തക്കോസ്ത് സമൂഹത്തിന്റെ ആവശ്യങ്ങളും ശബ്ദവും ഉയർത്താൻ സ്വന്തമായി പ്രതിനിധികൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള മണ്ഡലങ്ങളിൽ ജയപരാജയങ്ങൾ നിശ്ചയിക്കുന്നതിൽ പെന്തക്കോസ്ത് വോട്ടുകൾക്ക് വലിയ പങ്കുണ്ട്. രാഷ്‌ട്രീയ പാർട്ടികൾ ഇത് തിരിച്ചറിഞ്ഞു കഴിഞ്ഞു.
തദ്ദേശ തിരഞ്ഞെടുപ്പുകളിൽ സഭയുടെ കരുത്ത് തെളിയിച്ചിട്ടുണ്ടെങ്കിലും, മുഖ്യധാരാ രാഷ്‌ട്രീയ പാർട്ടികൾ അർഹമായ പരിഗണന നൽകുന്നില്ലെന്ന വികാരം ശക്തമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ ഗൗരവത്തോടെ കാണണമെന്നും അസംബ്ലിയിൽ സഭയ്‌ക്കായി സംസാരിക്കാൻ ആളുകൾ ഉണ്ടാകാൻ വിശ്വാസികൾ പ്രാർത്ഥിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.












