ടെഹ്‌റാന്‍: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3400 കടന്നതായി റിപ്പോര്‍ട്ട്. 18,000 പ്രക്ഷോഭകരെ അറസ്റ്റ് ചെയ്തതായാണ് മനുഷ്യാവകാശ സംഘടനകള്‍ വ്യക്തമാക്കുന്നത്. ഇറാനിലെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രക്ഷോഭം നടത്തുന്നത്.
ടെഹ്‌റാനിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചിട്ടുണ്ട്. പ്രക്ഷോഭകര്‍ക്കൊപ്പമാണെന്നും സൈന്യത്തെ ഉപയോഗിച്ചാല്‍ ഇടപെടുമെന്ന് ട്രംപ് അറിയിച്ചിട്ടുണ്ട്. ഏത് വിധത്തിലുള്ള ആക്രമണങ്ങളേയും നേരിടാന്‍ സജ്ജമാണെന്നും ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ ഇടപെട്ടാല്‍ അയല്‍ രാജ്യങ്ങളിലുള്ള യുഎസിന്റെ സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്ന് ഇറാനും താക്കിത് നല്‍കി. യുഎഇ, ഖത്തര്‍, തുര്‍ക്കി, സൗദി അറേബ്യ, തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഇതോടെ മുന്‍കരുതല്‍ എന്നനിലയില്‍ ഖത്തറിലെ സൈനിക താവളത്തിലെ ജീവനക്കാരുടെ എണ്ണം യുഎസും ബ്രിട്ടണും കുറച്ചു. ഉക്രൈന്‍ പ്രസിഡന്റ് വ്‌ളോദിമീര്‍ സെലന്‍സ്‌കിയും പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.
പ്രശ്‌നബാധിത പ്രദേശങ്ങളിലെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളുടെ നിരോധനം തുടരുകയാണ്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം പുനസ്ഥാപിക്കാന്‍ ശ്രമിച്ചെങ്കിലും ഭരണകൂടം ഇതിന് തടയിട്ടു.
അതിനിടെ ഇറാനിലെ കാലപവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത 26 വയസുള്ള എര്‍ഫാന്‍ സോള്‍ട്ടാനിയുടെ വധശിക്ഷ നടപ്പിലാക്കിയെന്ന അവകാശവാദം സര്‍ക്കാര്‍ തള്ളി. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്‌ക്കും ഭരണകൂടത്തിനും എതിരെ പ്രവര്‍ത്തിച്ചതിന് ഇയാള്‍ വിചാരണ നേരിടുകയാണ്. നടപടികളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
പ്രക്ഷോഭക്കാരെ തൂക്കിലേറ്റാന്‍ യാതൊരു പദ്ധതിയും ഇല്ലെന്ന് വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും വ്യക്തമാക്കി. പ്രതിഷേധക്കാരെ തൂക്കിലേറ്റാന്‍ വിധിക്കില്ലെന്ന് ഇറാന്‍ തനിക്ക് ഉറപ്പു നല്‍കിയിട്ടുണ്ട്. അത്തരത്തിലുണ്ടായാല്‍ യുഎസ് ഇടപെടുമെന്ന് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് അരാഗ്ചി ഇക്കാര്യം അറിയിച്ചത്.
അതേസമയം ടെഹ്റാനിലെ കഹ്രിസാക് മോര്‍ച്ചറിക്ക് മുന്നില്‍ കറുത്ത ബാഗുകളില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹങ്ങള്‍ നിരത്തിയിട്ടിക്കുന്നതും, ഇവയുടെ സമീപത്തിരുന്ന് ബന്ധുക്കള്‍ കരയുന്നതിന്റേയും ദൃശ്യങ്ങള്‍ അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.
















