തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ കെ.പി. ശങ്കരദാസും അറസ്റ്റിലായതോടെ സര്‍ക്കാരുമായി ബന്ധപ്പെട്ട ഒരു ബോര്‍ഡിലെ എല്ലാ അംഗങ്ങളും ജയിലിലാകുന്നത് ചരിത്രത്തിലാദ്യം. ഐസിയുവില്‍ കഴിയുന്ന ഒരു രോഗി ജൂഡീഷ്യല്‍ കസ്റ്റഡിയിലാകുന്നതും അപൂര്‍വം. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പത്മകുമാര്‍, അതേ ബോര്‍ഡ് അംഗങ്ങളായിരുന്ന വിജയകുമാര്‍, ശങ്കരദാസ് എന്നിവരാണ് ജയിലിലായത്. ഇവരെല്ലാം ഒരേ സമയത്തെ ഭരണ സമിതിയംഗങ്ങളാണ്.
പോലീസിലെ ഉന്നത ഉദ്യോഗസ്ഥന്റെ അച്ഛനായതിനാല്‍ വളഞ്ഞ വഴിയിലുള്ള പരിരക്ഷയിലായിരുന്നു ഇതുവരെ ശങ്കരദാസ്. എന്നാല്‍ ഹൈക്കോടതിയുടെ കടുത്ത പരാമര്‍ശമുണ്ടായതോടെ അറസ്റ്റ് അനിവാര്യമായി. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജയിലിലേക്ക് മാറ്റാന്‍ സാധിക്കാത്തതിനാല്‍ ഐസിയു ജയിലറ പോലെയാക്കി പോലീസിന് കാവല്‍ നില്‍ക്കേണ്ടി വരും.
അന്നത്തെ ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും മാത്രമല്ല, അന്ന് കൂടെയുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരും ‘അകത്തായതും’ ആദ്യം. മുന്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറും പ്രസിഡന്റുമായിരുന്ന എന്‍. വാസു, മുരാരി ബാബു, ഡി. സുധീഷ്‌കുമാര്‍, കെ.എസ്. ബൈജു, എസ്. ശ്രീകുമാര്‍ എന്നിവരാണ് ദേവസ്വം ജീവനക്കാര്‍. സ്വര്‍ണക്കൊള്ള കേസിലെ പ്രധാന പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, പങ്കജ് ഭണ്ഡാരി, ഗോവര്‍ദ്ധന്‍, കണഠര് രാജീവര് എന്നിവരാണ് റിമാന്‍ഡിലുള്ള മറ്റുള്ളവര്‍. കൊടിമരം മാറ്റി സ്ഥാപിക്കലുമായി ബന്ധപ്പെട്ട് 2002 മുതലുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കാന്‍ ഉത്തരവ് വന്നേക്കും. എങ്കില്‍ അന്നു മുതലുള്ള, ജീവിച്ചിരിക്കുന്ന മുഴുവന്‍ ദേവസ്വം ഭരണാധികാരികളും കമ്മിഷണര്‍മാരും ജയിലിലേക്ക് ‘യാത്ര’ തിരിക്കേണ്ടി വരും.
















