ശ്രീനഗര്‍: പാക് ഭീകരരെ നേരിടാന്‍ സാധാരണ ഗ്രാമത്തിലെ പെണ്‍കൊടികളെ തോക്ക് ഉപയോഗിക്കാന്‍ ജമ്മു കശ്മീര്‍ പൊലീസ് പഠിപ്പിച്ചത് ജമ്മു കശ്മീരിലെ പ്രത്യേക സാഹചര്യം കാരണമാണ്. പലപ്പോഴും തൊഴിലിനായി പുരുഷന്മാര്‍ പുറത്തുപോവുമ്പോള്‍ പാകിസ്ഥാനില്‍ നിന്നും നുഴഞ്ഞു കയറി വരുന്ന ഭീകരര്‍ ഗ്രാമങ്ങളില്‍ ആക്രമണം നടത്തുക പതിവായിരുന്നു.
എന്നാല്‍ ഇതിനെതിരെ സ്ത്രീകളെ തോക്ക് ഉപയോഗിക്കാന്‍ പഠിപ്പിച്ചതോടെ കഥ മാറി. ഭീകരാക്രമണങ്ങള്‍ക്ക് ഇരയാവുന്ന ഇന്ത്യാ-പാക് അതിര്‍ത്തിപ്രദേശങ്ങളിലെ ഗ്രാമങ്ങളിലാണ് ഈ പദ്ധതി ആദ്യം നടപ്പാക്കി തുടങ്ങിയത്. ഭീകരര്‍ക്കെതിരെ ഒരു ചെറുത്തുനില്‍പിന്റെ മതില്‍ ഉയര്‍ത്തുക എന്നതായിരുന്നു സൈന്യത്തിന്റെ ലക്ഷ്യം. ആ ദൗത്യം ഇന്ന് വലിയ തോതില്‍ വിജയിച്ചിരിക്കുന്നു. ഗ്രാമങ്ങില്‍ അന്ന് രൂപീകരിച്ച ഗ്രാമപ്രതിരോധ പോരാളികള്‍ (വിഡിജി) ഇന്ന് ഭീകരര്‍ വല്ലാതെ ഭയക്കുന്ന സമാന്തരസേനയായി മാറിയിരിക്കുന്നു. പുരുഷന്മാര്‍ ഇല്ലാതെ തന്നെ സ്വന്തം ഗ്രാമങ്ങളെ സംരക്ഷിക്കാനുള്ള കരുത്ത് ഈ ഗ്രാമീണ വനിതകള്‍ക്ക് ഇന്നുണ്ട്.
ദുര്‍ഘടം പിടിച്ച കുന്നിന്‍പ്രദേശമായ ദോഡ, കിഷ്ത്വാര്‍, റംബാന്‍ എന്നീ ജില്ലകളിലെ സ്ത്രീകളെയാണ് തുടക്കത്തില്‍ തോക്ക് ഉപയോഗിക്കാന്‍ സൈന്യം പഠിപ്പിച്ചത്. “ദോഡ ജില്ലയിലെ ചിനാബ് പോലുള്ള പ്രദേശത്ത് മഞ്ഞുകാലമായാല്‍ പുരുഷന്മാര്‍ ജോലി തേടി ദല്‍ഹി, ഉത്തരാഖണ്ഡ്, മുംബൈ എന്നിവിടങ്ങളില്‍ പോവുക പതിവാണ്. വീട്ടില്‍ സ്ത്രീകള്‍ക്ക് പുറമേ പ്രായമുള്ള പുരുഷന്മാരാണ് ഉണ്ടാവുക.ഇത്തരം സാഹചര്യങ്ങളില്‍ ഇവിടെ ഭീകരര്‍ നുഴഞ്ഞുകയറിയെത്തുക പതിവാണ്. “- ബുന്ദെര്‍വ എസ് പി വിനോദ് ശര്‍മ്മ പറയുന്നു.
“ഗ്രാമങ്ങളെ രക്ഷിക്കാനാണ് വനിതകളെ തോക്കേന്താന്‍ പഠിപ്പിച്ചത്. പുരുഷന്മാരെപ്പോലെ തന്നെ രാജ്യത്തിന്റെ അതിര്‍ത്തിയും പരമാധികാരവും കാക്കാന്‍ സ്ത്രീകളെ പ്രാപ്തരാക്കാനാണ് ഗ്രാമ പ്രതിരോധ പോരാളിസംഘം (വിഡിജി) രൂപീകരിച്ചത്. ഭീകരരെ ആക്രമിക്കാനും ചെറുക്കാനുമുള്ള തന്ത്രങ്ങളാണ് ഇവരെ പരിശീലിപ്പിച്ചത്. അവര്‍ അതിന് കഴിവുറ്റവരാണെന്ന് തെളിയിച്ചു. ഈ ധീരരായ വനിതകളില്‍ നിന്നും നല്ല ഫലമാണ് കിട്ടുന്നത്. പണ്ട് പതിവായിരുന്ന ഭീകരരുടെ ശല്ല്യം വല്ലാതെ കുറഞ്ഞിരിക്കുന്നു. “- വിനോദ് ശര്‍മ്മ പറയുന്നു.
















