ന്യൂദൽഹി: സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പിന് ബിജെപി സുസജ്ജമെന്ന് സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനുവരി അവസാനത്തോടെ ആദ്യ സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ ദൽഹിയിൽ പറഞ്ഞു. കേന്ദ്ര നേതൃത്വത്തിന് സ്ഥാനാർത്ഥി പട്ടിക സമർപ്പിച്ചു തുടങ്ങിയെന്നും അദ്ദേഹം അറിയിച്ചു.
അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് കേരളത്തിന്റെ ഭാവി നിർണയിക്കുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസിത കേരളം സുരക്ഷിത കേരളം എന്നതാണ് ബിജെപിയുടെ മുദ്രാവാക്യം.കോൺഗ്രസിനും സിപിഎമ്മിനും കേരളത്തെക്കുറിച്ച് യാതൊന്നും പറയാനില്ല. കിട്ടുന്ന സമയം മുഴുവൻ ബിജെപിയെ കുറിച്ച് നുണപ്രചാരണം നടത്താനാണ് അവർ ശ്രമിക്കുന്നത്. കോൺഗ്രസ് നാണമില്ലാത്ത പാർട്ടിയാണെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു.
2014 ലും 2019 ലും 2024 ലും കോൺഗ്രസ് പ്രചരിപ്പിച്ച നുണകൾ ബിജെപി പൊളിച്ചാണ് ബിജെപി അധികാരത്തിലേറിയത്. ഇപ്പോൾ വിബി ജി റാംജി തൊഴിലുറപ്പ് പദ്ധതിയെ അട്ടിമറിക്കുമെന്ന പ്രചാരണവും രാജ്യത്ത് പൊളിയുകയാണ്. തൊഴിലുറപ്പ് പദ്ധതിക്കായി യുപിഎ കാലത്ത് നൽകിയത് 2.35 ലക്ഷം കോടി മാത്രമാണ്. മോദി സർക്കാർ പത്ത് വർഷം കൊണ്ട് 7.83 ലക്ഷം കോടി നൽകി. തൊഴിൽ ദിനങ്ങളുടെ കാര്യത്തിൽ യുപിഎ നൽകിയത് 100 ആയിരുന്നെങ്കിൽ മോദി സർക്കാർ നൽകുന്നത് 125 ദിനങ്ങളാണെന്നും രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി.
സോണിയ ഗാന്ധിയുടെയും ഉണ്ണികൃഷ്ണൻ പോറ്റിയുടെയും ഫോട്ടോയിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് കോൺഗ്രസ് വിബി ജി റാംജി സമരം നടത്തുന്നത്. ഉണ്ണികൃഷ്ണൻ പോറ്റി സോണിയയുടെ വോട്ടർ ആണോ. പിന്നെ എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയയെ കണ്ടതെന്നതിന് കോൺഗ്രസ് നേതൃത്വം മറുപടി നൽകണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
കേന്ദ്രസഹായം കിട്ടുന്നില്ലെന്ന സിപിഎം അജണ്ട പൊളിഞ്ഞെന്നും രാജീവ് ചന്ദ്രശേഖർ അഭിപ്രായപ്പെട്ടു. പണം തൊഴിലാളികളുടെ അക്കൗണ്ടുകളിൽ നേരിട്ടെത്തുന്നാണ് മോദി സർക്കാരിന്റെ പദ്ധതി. അതുകൊണ്ട് തന്നെ ഈ പദ്ധതിയെ അട്ടിമറിക്കാൻ ഇനി ആർക്കും കഴിയില്ല. നേരത്തെ 14% കാർഡുകൾ വ്യാജമായിരുന്നു. കേരളത്തിൽ 1000 കോടിയുടെ വ്യാജ പ്രോജക്റ്റുകൾ കണ്ടെത്തി. ജിയോ ടാഗിംഗ് അടക്കം ഏർപ്പെടുത്തുമ്പോൾ ഇനി തട്ടിപ്പ് നടക്കില്ല. പാവങ്ങളുടെ പേരിൽ പദ്ധതികളുണ്ടാക്കി പണം കീശയിലാക്കുന്ന പരിപാടി നടക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കൂട്ടിച്ചേർത്തു.
















