കൊച്ചി : ശബരിമലയിൽ മകരവിളക്കിന്റെ പവിത്രതയെ കളങ്കപ്പെടുത്തും വിധം വാർത്ത നൽകിയ റിപ്പോർട്ടർ ചാനലിനെ വിമർശിച്ച് ശ്രീജിത്ത് പണിക്കർ . മകരവിളക്ക് തെളിഞ്ഞുവെന്ന ഭക്തരുടെ വികാരത്തെ മാനിക്കാതെ മകരവിളക്ക് തെളിയിച്ചു എന്നാണ് റിപ്പോർട്ടർ ചാനൽ വാർത്ത നൽകിയത്. അയ്യപ്പ സംഗമത്തിനും കലോത്സവത്തിനും കേരളീയത്തിനും ഒക്കെ വിളക്ക് തെളിഞ്ഞുവെന്ന് തന്നെ വാർത്ത നൽകുന്ന ചാനൽ ബോധപൂർവ്വമാണ് ഇത്തരത്തിൽ മകരവിളക്ക് തെളിയിച്ചു എന്ന് വാർത്ത നൽകിയത് . ഈ വാർത്തയിലെ തെറ്റ് ഉദാഹരണസഹിതമാണ് ശ്രീജിത്ത് പണിക്കർ ചൂണ്ടിക്കാട്ടിയിരിക്കുന്നത് . “മരം മുറിഞ്ഞു” എന്ന വാർത്തയ്‌ക്കല്ല പ്രസക്തി, “മരം മുറിച്ചു” എന്ന വാർത്തയ്‌ക്കാണ് എന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
‘ അയെന്താ റിപ്പോർട്ടറേ, അയ്യപ്പ സംഗമത്തിനും കലോത്സവത്തിനും കേരളീയത്തിനും ഒക്കെ വിളക്ക് സ്വയമങ്ങ് തെളിയുകയാണോ, ആരും തെളിയിക്കുകയല്ലേ? അയെന്താ അയ്യപ്പ സംഗമത്തിന് തിരി തെളിയിച്ചു, കലോത്സവത്തിന് തിരി തെളിയിച്ചു, കേരളീയത്തിന് തിരി തെളിയിച്ചു എന്നൊന്നും എഴുതാഞ്ഞത്? അപ്പോൾ നിങ്ങൾക്കറിയാം, തെളിഞ്ഞു എന്ന വാർത്തയ്‌ക്കാണ് പ്രസക്തി, തെളിയിച്ചു എന്ന പ്രക്രിയയ്‌ക്കല്ല എന്ന്. എന്നാൽ എല്ലാ കാര്യങ്ങളിലും അങ്ങനെയല്ല കേട്ടോ. ഉദാഹരണത്തിന് “മരം മുറിഞ്ഞു” എന്ന വാർത്തയ്‌ക്കല്ല പ്രസക്തി, “മരം മുറിച്ചു” എന്ന വാർത്തയ്‌ക്കാണ്. ഇപ്പോൾ വ്യക്തമായല്ലോ, അല്ലേ? അപ്പോശരി ‘ എന്നാണ് ശ്രീജിത്ത് പണിക്കരുടെ കുറിപ്പ്.















