മലപ്പുറം: ജാപ്പനീസ് എൻസെഫലൈറ്റിസ് (ജപ്പാൻ ജ്വരം) മലപ്പുറം ജില്ലയിൽ വ്യാപകമായി കൂടുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ കണ്ടെത്തൽ. കേന്ദ്ര ആരോഗ്യവകുപ്പിന്റെ മസ്തിഷ്‌കവീക്ക നിരീക്ഷണ ഡേറ്റയുടെ അടിസ്ഥാനത്തിൽ മലപ്പുറം, കോഴിക്കോട് ജില്ലകൾ ജാപ്പനീസ് എൻസെഫലൈറ്റിസ് ബാധിത ജില്ലകളായി കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ഈയൊരു സാഹചര്യത്തിൽ രോഗവ്യാപനത്തെയും രോഗപ്രതിരോധത്തെയും വരുതിയിലാക്കാൻ പൊതുജനം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അധികൃതർ ബോധവൽക്കരണം ആരംഭിച്ചിട്ടുണ്ട്.
തീവ്രമായ പനിക്കുശേഷം വരുന്ന അസ്വാഭാവികമായ പെരുമാറ്റം, ബോധക്ഷയം, ഛർദി, തലവേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. രോഗം കൂടിയാൽ തലച്ചോറിൽ നീർക്കെട്ട്, അപസ്‌മാരം തുടങ്ങിയ ഗുരുതര അവസ്ഥയിലേക്കു പോകാനും 20 മുതൽ 30 ശതമാനം പേർക്ക് മരണം സംഭവിക്കാനും സാധ്യതയുണ്ട്. തീരപ്രദേശങ്ങളിൽ രോഗസാധ്യത കൂടുതലായി കണ്ടുവരുന്നുണ്ട്. വെള്ളക്കെട്ടുകളും മറ്റും കൂടുതൽ ഉള്ളതുകൊണ്ടുതന്നെ കൊതുക് വളരാനുള്ള സാധ്യത ഇവിടെ കൂടുതലാണ്.
കൊതുകുവഴി മനുഷ്യരിലേക്ക് പടരുന്നു. പക്ഷികളിൽനിന്ന് രോഗം നേരിട്ട് പകരുകയില്ല. പക്ഷികളിൽനിന്ന് കൊതുകുകളിലൂടെ മാത്രമേ പകരൂ. ഒരുവയസ്സുമുതൽ 15 വയസ്സുവരെയുള്ള കുട്ടികളെയാണ് രോഗം ഗുരുതരമായി ബാധിക്കുന്നത്. ഇതിൽത്തന്നെ ഒന്നുമുതൽ അഞ്ചുവരെ പ്രായമുള്ള കുട്ടികൾക്ക് കൂടുതൽ ഗുരുതരമാകും.പ്രതിരോധ വാക്‌സിൻ എടുക്കുക. പരമാവധി കൊതുകുകടി ഏൽക്കാതെ സൂക്ഷിക്കുക.
കൊതുക് വളരുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക. പാടം, വെള്ളക്കെട്ടുകൾ, കുളങ്ങൾ എന്നിവിടങ്ങളിലേക്കു പോകുമ്പോൾ ശരീരം മറയുന്നതരം വസ്ത്രങ്ങൾ ഉപയോഗിക്കുക. എന്നിവയാണ് പ്രതിരോധ മാർഗ്ഗങ്ങൾ. അതേസമയം രോഗ ലക്ഷണങ്ങൾ കണ്ടയുടൻ മെഡിക്കൽ കോളേജിലോ ചികിത്സാസൗകര്യങ്ങളുള്ള ആശുപത്രികളിലോ ചികിത്സതേടണം.











