ധാക്ക: ബംഗ്ലാദേശില്‍ കഴിഞ്ഞ ഏഴ് മാസത്തിനിടെ 116 ഹിന്ദുക്കള്‍ കൊല്ലപ്പെട്ടെന്ന് റിപ്പോര്‍ട്ടുകള്‍. ന്യൂനപക്ഷങ്ങള്‍ക്കായുള്ള മനുഷ്യാവകാശ കോണ്‍ഗ്രസ് (എച്ച്ആര്‍സിബിഎം) പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2025 ജൂണ്‍ 6 നും 2026 ജനുവരി 5 നും ഇടയിലാണ് ഈ മരണങ്ങളെല്ലാം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആക്രമണങ്ങള്‍ പ്രത്യേക പ്രദേശങ്ങളില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നവയല്ല, രാജ്യവ്യാപകമായി നടക്കുന്നുണ്ട്.
1946 ല്‍ ബംഗ്ലാദേശിലെ ജനസംഖ്യയുടെ ഏകദേശം 30 ശതമാനവും ന്യൂനപക്ഷങ്ങളായിരുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചതോടെ 2020 ആയപ്പോള്‍ ഇത് ഒമ്പത് ശതമാനത്തില്‍ താഴെയായി കുറഞ്ഞു. മോഷണം, ദൈവനിന്ദ എന്നിങ്ങനെ സ്ഥിരീകരിക്കാത്ത ആരോപണങ്ങള്‍ ഉന്നയിച്ചാണ് പലപ്പോഴും ഹിന്ദുക്കള്‍ക്ക് നേരെ ബംഗ്ലാദേശില്‍ ആക്രമണമുണ്ടാകുന്നത്. പലപ്പോഴും രാജ്യത്തെ പോലീസ് കൃത്യസമയത്ത് ഇടപെടുന്നതില്‍ പരാജയപ്പെട്ടെന്നും റിപ്പോര്‍ട്ട് ആരോപിക്കുന്നു.
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ ആശങ്കാജനകമായ രീതിയില്‍ ഉയരുമ്പോഴും പൊതു തെരഞ്ഞെടുപ്പ് നിശ്ചയിച്ച ദിവസം തന്നെ നടക്കുമെന്ന് ബംഗ്ലാദേശ് ഇടക്കാല സര്‍ക്കാര്‍ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് അറിയിച്ചു.
ആരെന്ത് പറഞ്ഞാലും ഫെബ്രു. 12ന് തന്നെ പൊതു തെരഞ്ഞെടുപ്പ് നടക്കും, ഒരു ദിവസം മുമ്പോ, ഒരു ദിവസം കഴിഞ്ഞോ ആകില്ല. പൊതുതെരഞ്ഞെടുപ്പും റഫറണ്ടവും നടത്താന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മുഹമ്മദ് യൂനുസ് എക്‌സില്‍ കുറിച്ചു.
















