തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനം നടപ്പാക്കാന്‍ അന്നത്തെ ദേവസ്വം കമ്മീഷണര്‍ എന്‍. വാസുവിനൊപ്പം പ്രവര്‍ത്തിച്ച വ്യക്തിയായ കെ.പി.ശങ്കരദാസ് ഒടുവില്‍ ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ അറസ്റ്റിലായത് കാലത്തിന്റെ കാവ്യനീതി. ശബരിമല സ്ത്രീപ്രവേശനത്തിന് ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും ഇടത് സര്‍ക്കാരിന്റെ ഒത്താശയോടെ ശ്രമം നടത്തുമ്പോള്‍ അന്ന് കോട്ടയം എസ്പിയായിരുന്നു കെ.പി. ശങ്കരദാസിന്റെ മകന്‍ ഹരിശങ്കര്‍.
അയ്യപ്പന്‍ എല്ലാം കാണുന്നു എന്ന പ്രതികരണങ്ങളാണ് കെ.പി. ശങ്കരദാസിന്റെ അറസ്റ്റോടെ സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്. കാരണം പല രീതിയിലും അധികാര ശൃംഖലകളിലുള്ളവര്‍ കെ.പി. ശങ്കരദാസിന്റെ അറസ്റ്റ് തടയാന്‍ ശ്രമിച്ചിട്ടും ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും കടുത്ത സമ്മര്‍ദ്ദം ഉണ്ടായതോടെ ഗത്യന്തരമില്ലാതെ എസ് ഐ ടി അറസ്റ്റ് ചെയ്യുകയായിരുന്നു. ആ അറസ്റ്റ് നടന്നത് മകരവിളക്ക് ദിവസമാണെന്നത് ചരിത്രത്തിന്റെ കാവ്യനീതി കൂടിയായി പലരും സമൂഹമാധ്യമത്തില്‍ പ്രതികരിക്കുന്നു.
തമിഴ്നാട്ടില്‍നിന്ന് ‘മനീതി സംഘ’ത്തെ പോലീസിന്റെ അകമ്പടിയോടെ സന്നിധാനത്തെത്തിച്ചത് അന്ന് കോട്ടയം എസ്പി ആയിരുന്ന ഹരിശങ്കറിന്റെ നേതൃത്വത്തിലാണ്. ശബരിമല ചന്ദ്രാനന്ദന്‍ റോഡുവരെ മലകയറി എത്തിയ ബിന്ദു, അമ്മിണി, കനകദുര്‍ഗ എന്നിവരെ രാത്രിയുടെ മറവില്‍ സന്നിധാനത്ത് എത്തിക്കാനുള്ള കളമൊരുക്കിയത് ഹരിശങ്കര്‍ തന്നെയായിരുന്നു.
ബോര്‍ഡ് അംഗമായിരിക്കെ ഇരുമുടികെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയ ആളാണ് ശങ്കരദാസ്. ആര്‍.എസ്.പി. പ്രവര്‍ത്തകനായിരുന്ന ശങ്കരദാസ് സിപിഎം നോമിനിയായാണ് ദേവസ്വം ബോര്‍ഡിൽ എത്തിയത്. ഇത് ‘പെയ്ഡഡ് സീറ്റ്’ എന്നാരോപണവും ഉയര്‍ന്നിരുന്നു.















