തിരുവനന്തപുരം: കൈനിറയെ സാധനങ്ങളുമായി ഗള്‍ഫുകാരനെപ്പോലെ വീട്ടിലേക്ക് പരോളിന് വരുന്ന തടവുകാരന്റെ ചിത്രം പങ്കുവെച്ച് യുവരാജ് ഗോകുല്‍ പങ്കുവെച്ച് ഫെയ്സ് ബുക്ക് പോസ്റ്റ് വൈറലായി പ്രചരിക്കുന്നു. “പുതിയ ശമ്പള നിരക്ക് വന്ന ശേഷം ജയിലില്‍ നിന്ന് പരോളിന് വീട്ടില്‍ വരുന്ന ചങ്ക്….
ഫുഡ്, ഡ്രസ്സ് & അക്കോമഡേഷന്‍ ഫ്രീ….വര്‍ഷത്തില്‍ 15 ദിവസം ലീവ്….”- ഇതാണ് ചിത്രത്തോടൊപ്പം യുവരാജ് ഗോകുല്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ഈയിടെ പിണറായി സര്‍ക്കാര്‍ ജയിലിലെ തടവുകാര്‍ക്കുള്ള ശമ്പളം കൂത്തനെ വര്‍ധിപ്പിച്ചതിനെതിരെ വലിയ വിമര്‍ശനം ഉയരുകയാണ്. ആശാവര്‍ക്കര്‍മാര്‍ക്ക് പോലും 13000 രൂപ ശമ്പളം ലഭിക്കുമ്പോള്‍ ജയില്‍പ്പുള്ളിക്ക് കിട്ടുക മാസം 16000 രൂപ വരെ ശമ്പളം. 2026ലെ തെരഞ്ഞെടുപ്പില്‍ തോല്‍വി ഏറ്റുവാങ്ങി അധികാരം വിട്ടൊഴിയുന്നതിന് മുന്‍പ് ഇടത് പക്ഷത്തിന് വേണ്ടി കൊലപാതകങ്ങള്‍ നടത്തിയ ജയില്‍പ്പുള്ളികളെ ഖജനാവിലെ പണമൊഴുക്കി സുഖിപ്പിക്കാനുള്ള സര്‍ക്കാര്‍ ശ്രമമാണിതെന്നും ആരോപണമുയരുകയാണ്. ഇതോടെ കേരളത്തിലെ ജയിലുകള്‍ നിറയുമെന്ന രീതിയിലും വിമര്‍ശനം ഉയരുകയാണ്. കൊടി സുനി പോലുള്ള കമ്മ്യൂണിസ്റ്റ് കൊലപാതകികള്‍ക്ക് സുഖിച്ചുകഴിയാന്‍ ജനങ്ങളുടെ നികുതിക്കാശ് കൊണ്ട് സര്‍ക്കാര്‍ വഴിയൊരുക്കിക്കൊടുക്കുകയാണെന്നും വിമര്‍ശനമുണ്ട്.
ഏഴു വർഷത്തിനു ശേഷമാണ് സർക്കാർ തടവുകാരുടെ വേതനം വർധിപ്പിച്ചത്. എല്ലാ ജയിലുകളിലും വിദഗ്ധ തൊഴിലാളികളായ ജയില്‍പ്പുള്ളിക്ക് ദിവസം 620 രൂപ, അർധ വിദഗ്ധ തൊഴിലാളികളായ ജയില്‍പ്പുള്ളികള്‍ക്ക് 560 രൂപ, അവിദഗ്ധ തൊഴിലാളികളായ ജയില്‍പ്പുള്ളികള്‍ക്ക് 530 രൂപ എന്നിങ്ങനെയാണ് ഏകീകരിച്ച് വർധന വരുത്തിയത്. ഇതോടെ രാജ്യത്ത് തടവുകാർക്ക് ഏറ്റവും കൂടുതൽ വേതനം നൽകുന്ന സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറും.
















