ടെഹ്‌റാൻ: ഇറാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം അതിശക്തമാകുന്ന സാഹചര്യത്തിൽ, അവിടെയുള്ള ഇന്ത്യൻ പൗരന്മാരോട് അടിയന്തരമായി രാജ്യം വിടാൻ ഇന്ത്യൻ എംബസി നിർദേശിച്ചു. വിദ്യാർത്ഥികൾ, തീർത്ഥാടകർ, ബിസിനസ്സുകാർ, വിനോദസഞ്ചാരികൾ എന്നിവരടക്കം ഇറാനിലുള്ള എല്ലാ ഇന്ത്യക്കാരും ലഭ്യമായ യാത്രാമാർഗങ്ങൾ ഉപയോഗിച്ച് എത്രയും വേഗം മടങ്ങണമെന്നാണ് നിർദേശം.
ജാഗ്രത പാലിക്കുക: പ്രതിഷേധങ്ങളോ പ്രകടനങ്ങളോ നടക്കുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക. അതീവ ജാഗ്രത പുലർത്തുക.
രേഖകൾ കരുതുക: പാസ്‌പോർട്ട്, ഐഡി കാർഡുകൾ ഉൾപ്പെടെയുള്ള എല്ലാ യാത്രാ-ഇമിഗ്രേഷൻ രേഖകളും കൈവശം സൂക്ഷിക്കണം.
രജിസ്ട്രേഷൻ: ഇതുവരെ എംബസിയിൽ പേര് വിവരങ്ങൾ രജിസ്റ്റർ ചെയ്യാത്തവർ ഉടൻ തന്നെ (www.indianembassytehran.gov.in/registration) എന്ന ലിങ്ക് വഴി നടപടികൾ പൂർത്തിയാക്കണം.
കുടുംബാംഗങ്ങളുടെ സഹായം: ഇറാനിൽ ഇന്റർനെറ്റ് തടസ്സങ്ങൾ ഉള്ളതിനാൽ രജിസ്റ്റർ ചെയ്യാൻ കഴിയാത്തവർക്കായി ഇന്ത്യയിലുള്ള അവരുടെ കുടുംബാംഗങ്ങൾക്ക് വിവരങ്ങൾ സമർപ്പിക്കാവുന്നതാണ്.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇറാനിലേക്കുള്ള യാത്രകൾ ഒഴിവാക്കണമെന്ന് വിദേശകാര്യ മന്ത്രാലയവും അറിയിച്ചു. ഇറാനിലെ ഇന്ത്യക്കാർക്ക് വേണ്ടി ഹെൽപ് ലൈൻ നമ്പറും പുറത്തിറക്കിയിട്ടുണ്ട്. ബന്ധപ്പെടേണ്ട നമ്പറുകൾ; 989128109115, 989128109109, 989128109102, 989932179359.
ഇറാനിലെ പ്രതിഷേധങ്ങളിൽ മരിച്ചവരുടെ എണ്ണം 2,000 കടന്നതോടെയാണ് നിർദ്ദേശം എത്തിയത്. ആഴ്ചകൾ നീണ്ടുനിന്ന പ്രതിഷേധങ്ങൾ ഓരോ ദിവസം കഴിയുന്തോറും കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ചൊവ്വാഴ്ച, യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിഷേധക്കാരോട് അവരുടെ സ്ഥാപനങ്ങൾ ഏറ്റെടുക്കാൻ ആഹ്വാനം ചെയ്തു. കൂടാതെ അവർ പിന്നോട്ട് പോകരുതെന്നും കൂടുതൽ സഹായം ഉടൻ എത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. യുഎസ് ഇറാനെ ആക്രമിച്ചേക്കുമെന്ന പ്രചരണങ്ങളും ശക്തമാകുന്നുണ്ട്.
















