തൃശൂർ: അന്തസ്സ് കുറഞ്ഞ രാഷ്‌ട്രീയ ആരോപണങ്ങൾക്ക് മറുപടി പറയാൻ കുട്ടികളുടെ വേദി ഉപയോഗിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഇത് കുട്ടികളുടെ വേദിയാണ്. എല്ലാത്തിനും കൃത്യമായ മറുപടിയുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
‘‘മുഖ്യമന്ത്രി പറഞ്ഞതു പോലെ വിജയം ആരുടെയും പരാജയത്തിനുമേൽ അല്ലെന്ന് എന്ന് തിരിച്ചറിയണം. സമ്മാനം ലഭിക്കാത്തതിന്റെ പേരിൽ കണ്ണീരൊഴുക്കരുത്. രാഷ്‌ട്രീയപരമായ വിമർശനങ്ങൾക്ക് ഇവിടെ വച്ച് മറുപടി നൽകുന്നില്ല. അതിനൊക്കെ വ്യക്തമായ ജനങ്ങൾക്ക് അറിയാവുന്ന മറുപടിയുണ്ട്’’, സുരേഷ് ഗോപി പറഞ്ഞു. ഉദ്ഘാടന പ്രസംഗത്തിലുടനീളം മുഖ്യമന്ത്രി മുഖ്യമന്ത്രിയെ പരോക്ഷമായി വിമർശിച്ചിരുന്നു. ഇതിനുള്ള മറുപടിയായാണ് സുരേഷ് ഗോപിയുടെ വാക്കുകൾ.
മനുഷ്യനെ തമ്മിലടിപ്പിക്കുന്ന എല്ലാ ഛിദ്ര ആശയങ്ങളെയും തള്ളിക്കളയാനും എല്ലാവരെയും ഒന്നിപ്പിക്കുന്ന കല ഉയർത്തിപ്പിടിക്കാനും സാധിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ക്രിസ്‌മസ് കരോളിനെതിരായ ആക്രമണങ്ങളും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. സിനിമയിലെ കഥാപാത്രങ്ങൾക്ക് ജാനകിയെന്ന് പേരിടാൻ പോലും കഴിയാത്ത സ്ഥിതിയുണ്ടെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കേന്ദ്രം ഫണ്ട് തടഞ്ഞുവച്ചിട്ടും സംസ്ഥാനം ഒരുകുറവും കുട്ടികൾക്ക് വരുത്തിയിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും പറഞ്ഞു. ഇതിന് ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.
ചടങ്ങിനെത്തിയ സുരേഷ് ഗോപിയെ താമരപ്പൂക്കൾ നൽകിയാണ് ബിജെപി കൗൺസിലർമാർ സ്വീകരിച്ചത്. ഇക്കുറി വിവിധ പൂക്കളുടെ പേരാണ് വേദികൾക്കു നൽകിയിട്ടുള്ളത്. ഇതിൽ താമരയുടെ പേര് ഒഴിവാക്കിയത് വിവാദമായിരുന്നു. താമരയുടെ പേര് മാറ്റി ഡാലിയ എന്ന പേര് നൽകിയതാണ് വിവാദമായത്. ബിജെപി യുവജനസംഘടനയുടെ പ്രതിഷേധത്തെ തുടർന്ന് ഒടുവിൽ താമരയുടെ പേരുതന്നെ വേദിക്കു നൽകാൻ തീരുമാനിച്ചു.
















