പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയുടെ അന്വേഷണ പരിധിയില്‍ കൊടിമരം മാറ്റിസ്ഥാപിച്ചതും ഉൾപ്പെടുത്തി എസ് ഐ ടി. ശബരിമലയില്‍ 2017ലാണ് കൊടിമരം മാറ്റിസ്ഥാപിച്ചത്. കൊടിമര നിർമാണവും ഇനി എസ്ഐടി അന്വേഷിക്കും. ഹൈക്കോടതി നിർദ്ദേശപ്രകാരമാണ് ഈ സുപ്രധാന നീക്കം. പ്രയാർ ഗോപാലകൃഷ്‌ണൻ പ്രസിഡന്‍റായിരുന്നപ്പോഴാണ് കൊടിമരം മാറ്റി സ്ഥാപിച്ചത്.
സംഭവത്തിൽ ദേവസ്വം വിജിലൻസും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. തന്ത്രി കണ്ഠര് രാജീവരുമായി ബന്ധപ്പെട്ട പലരേയും ചോദ്യം ചെയ്തതിൽ നിന്നാണ് കൊടിമരവുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കൊടിമരം മാറ്റിസ്ഥാപിച്ചതും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയത്. കൊടിമരത്തിന്റെ നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണ്ണത്തിന്റെ അളവിലും നിർമ്മാണ രീതിയിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നാണ് പ്രധാനമായും പരിശോധിക്കുന്നത്.
പഴയ കൊടിമരത്തിന്റെ മുകളിലുണ്ടായിരുന്ന അമൂല്യമായ വാജിവാഹനം (കുതിരയുടെ രൂപം) തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ നിന്ന് എസ്.ഐ.ടി കണ്ടെടുത്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പഴയ കൊടിമരം ജീര്‍ണിച്ചതോടെയാണ് പുതിയത് മാറ്റിസ്ഥാപിക്കുന്നത്. കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനത്തിനും അഷ്ടദിക്ക് പാലകന്മാര്‍ക്കും വര്‍ഷങ്ങളുടെ പഴക്കം ഉണ്ടായിരുന്നു. രാജാവിന്റെ കാലഘട്ടത്തില്‍ സമ്മാനം ലഭിച്ചതാണെന്നാണ് രേഖകൾ. കൊടിമരം മാറ്റിസ്ഥാപിക്കുമ്പോള്‍ വാജി വാഹനം തന്ത്രിയുടെ പക്കല്‍ ഏല്‍പ്പിച്ചു. എന്നാല്‍, ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ അഷ്ടദിക്ക്പാലകന്മാര്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടില്ല.
ദേവസ്വം വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ ഇവ സ്ട്രോങ്ങ് റൂമിലോ മറ്റേതെങ്കിലും ഔദ്യോഗിക കേന്ദ്രങ്ങളിലോ എത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. വർഷങ്ങൾ പഴക്കമുള്ള ശിൽപ്പമാണ് വാജിവാഹനം. 11കിലോ തൂക്കം വരുന്ന പഞ്ചലോഹത്തിൽ സ്വർണം പൊതിഞ്ഞതാണ് ഇത്. 2017 ലാണ് ശബരിമലയില്‍ ഉണ്ടായിരുന്ന വളരെ മൂല്യമുള്ള വാജിവാഹനം തന്ത്രി വീട്ടിലേക്ക് കൊണ്ടുപോയത്.
















