ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ എസ്‌ഐടിക്കെതിരെ ഹൈക്കോടതി വീണ്ടും രൂക്ഷ വിമര്‍ശനമുയര്‍ത്തിയതോടെ ഒരു കാര്യം വ്യക്തമായി. ഈ അന്വേഷണ സംഘത്തിന്റെ നിയന്ത്രണം ആഭ്യന്തര വകുപ്പ് ഭരിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിയുമാണ് കൈയാളുന്നത്. ആരോപണ വിധേയരായ ഉന്നതരിലേക്ക് എത്തുമ്പോള്‍ അന്വേഷണം സ്വിച്ചിട്ടപോലെ നില്‍ക്കുന്നത് എന്തുകൊണ്ടാണെന്ന് ഇതിനു മുന്‍പ് കോടതി ചോദിച്ചിരുന്നു. അതൊന്നും എസ്‌ഐടി കണക്കിലെടുക്കുന്നില്ല എന്നാണ് പുതിയ വിമര്‍ശനം കാണിക്കുന്നത്. എസ്‌ഐടിയുടെ മേല്‍നോട്ടം കോടതിക്കാണെന്ന് വെറുതെ പറയാമെന്നു മാത്രം. പിണറായി വിജയന്‍ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്തോളം സ്വര്‍ണ്ണക്കൊള്ള കേസിന്റെ അന്വേഷണം പ്രതികളെ രക്ഷിക്കുന്ന രീതിയില്‍ മാത്രമേ മുന്നോട്ടു പോകൂ എന്നു സാധാരണക്കാര്‍ക്കും മനസിലാകും.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെ.പി.ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് ഹൈക്കോടതി ശക്തമായ വിമര്‍ശനം ഉയര്‍ത്തിയത്. സംസ്ഥാനത്ത് എന്തൊക്കെ അസംബന്ധങ്ങളാണ് നടക്കുന്നതെന്നു ചോദിച്ച കോടതി, ഒരാള്‍ പ്രതിചേര്‍ത്ത അന്നു മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും, അയാളുടെ മകന്‍ എസ്പിയായതിനാലാണ് അറസ്റ്റ് ഒഴിവാക്കാന്‍ ആശുപത്രിയില്‍ പോയതെന്നും ജസ്റ്റിസ് ബദ്‌റുദ്ദീന്‍ തുറന്നടിക്കുകയാണ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥന്റെ നടപടികളോട് യോജിപ്പില്ലെന്നും, എസ്‌ഐടിയുടെ നടപടി അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
എസ്‌ഐടിയുടെ നടപടിയെ നേരത്തെ വിമര്‍ശിച്ച ഹൈക്കോടതി തന്നെയാണ് വീണ്ടും ശങ്കരദാസിന്റെ അറസ്റ്റ് ഉണ്ടാകാത്തതില്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. ഇത്തരം കാര്യങ്ങള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും,ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന് ഉത്തരവാദിത്തത്തില്‍ നിന്ന് ഒരുകാരണവശാലും ഒഴിയാനാകില്ലെന്നും കോടതി ചൂണ്ടികാട്ടി. എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ദേവസ്വം ബോര്‍ഡെന്നും കോടതി ചോദിച്ചു.
ശബരിമലയില്‍ വ്യാപകമായ സ്വര്‍ണ്ണക്കൊള്ളയാണ് നടന്നിരിക്കുന്നത്. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണ്ണത്തിന് യഥാര്‍ത്ഥ വിലയേക്കാള്‍ കോടാനുകോടി രൂപയാണ് ലഭിച്ചിട്ടുണ്ടാവുക. ഈ തുക ഇപ്പോള്‍ കേസില്‍ പ്രതിയായിരിക്കുന്നവരും ആരോപണ വിധേയരായവരും ചേര്‍ന്ന് രാഷ്‌ട്രീയ- ഭരണ നേതൃത്വത്തിന് പങ്കുവച്ചിട്ടുണ്ടെന്ന കാര്യം പകല്‍ പോലെ വ്യക്തമാണ്. ഇപ്പോള്‍ പ്രതിയായിരിക്കുന്നവര്‍ക്കപ്പുറം അന്വേഷണം രാഷ്‌ട്രീയ-ഭരണ നേതൃത്വത്തിലേക്ക് പോകാന്‍ ഒരു കാരണവശാലും പിണറായി സര്‍ക്കാര്‍ അനുവദിക്കില്ല. ഇത്രയൊക്കെയായിട്ടും മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെയും ദേവസ്വം പ്രസിഡന്റ് പി.എസ്. പ്രശാന്തിനെയും പ്രതിചേര്‍ക്കാത്തത് ഇതിനാലാണ്. സ്വര്‍ണ്ണക്കവര്‍ച്ചയുടെ നാള്‍വഴി ഇവരില്‍നിന്ന് കാരണഭൂതനിലേക്കും മറ്റുള്ളവരിലേക്കും എത്തുന്നതിന് തടയിടുക എന്ന ദൗത്യമാണ് യഥാര്‍ത്ഥത്തില്‍ എസ്‌ഐടി ഏറ്റെടുത്തിരിക്കുന്നത്.
സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികള്‍ക്ക് രക്ഷപ്പെടാനുള്ള പഴുതുകള്‍ എഫ്‌ഐആറില്‍ പോലീസ് ഇട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തന്നെ കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയപ്പോള്‍ പറഞ്ഞിരുന്നു. കരുവന്നൂര്‍ സഹകരണ ബാങ്ക് അഴിമതിയില്‍ സിപിഎമ്മുകാരായ പ്രതികളെ രക്ഷിക്കാന്‍ എങ്ങനെയാണോ പ്രത്യേക അന്വേഷണസംഘം പ്രവര്‍ത്തിച്ചത്, അതുപോലെ തന്നെയാണ് സ്വര്‍ണക്കൊള്ളയിലെ എസ്‌ഐടിയുടെ പോക്കും. കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചപ്പോഴാണ് കരുവന്നൂരിലെ അഴിമതിയുടെ കരാള മുഖം പുറത്തുവന്നത്. പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുകയും ചെയ്തു. ഇ ഡിയുടെയും സിബിഐയുടെയും അന്വേഷണത്തിലൂടെയല്ലാതെ സ്വര്‍ണ്ണക്കൊള്ളയുടെ യഥാര്‍ത്ഥ വസ്തുതകള്‍ പുറത്തു വരാന്‍ പോകുന്നില്ല. പ്രതികള്‍ ശിക്ഷിക്കപ്പെടുകയുമില്ല. സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഇക്കാര്യത്തില്‍ അനുകൂല വിധിയുണ്ടായാലെ നീതി ടപ്പാകുകയുള്ളൂ.
















