കൊല്ലം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരേ കുരുക്ക് മുറുക്കി എസ്‌ഐടി. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ രാജീവരെ പ്രതി ചേര്‍ക്കാന്‍ വിജിലന്‍സ് കോടതി അനുമതി നല്കി. തന്ത്രിയെ ജയിലിലെത്തി ഈ കേസില്‍ അറസ്റ്റ് ചെയ്യാനും അനുമതി നല്കി. നേരത്തേ കട്ടിളപ്പാളി കേസിലും തന്ത്രിയെ പ്രതിചേര്‍ത്തിരുന്നു. സ്വര്‍ണപ്പാളി ചെമ്പാക്കിയ മഹസറിലും ഒപ്പിട്ടതു വഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തല്‍. ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്‌ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു. തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമെന്നാണ് എസ്‌ഐടിക്ക് ലഭിച്ച നിയമോപദേശം.
അസി. കമ്മിഷണറുടെ അതേ ഉത്തരവാദിത്തങ്ങള്‍ വഹിക്കേണ്ട തന്ത്രി ക്ഷേത്ര സ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനെന്നാണ് എസ്‌ഐടിയുടെ നിലപാട്. ഈ ഉത്തരവാദിത്തം മറന്നാണ് കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊണ്ടുപോകാന്‍ മൗനാനുവാദം നല്കിയതെന്നായിരുന്നു കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രിയെ പ്രതി ചേര്‍ത്തിരിക്കുന്നത്. ആദ്യ കേസിലെ തന്ത്രിയുടെ ജാമ്യാപേക്ഷ 19ന് കോടതി പരിഗണിക്കും. ദ്വാരപാലക കേസിലും അറസ്റ്റിലാകുന്നതോടെ, കട്ടിളപ്പാളി കേസില്‍ കസ്റ്റഡി കാലാവധി അവസാനിച്ചാലും തന്ത്രി ജയിലില്‍ തുടരും.
അതേ സമയം സ്വര്‍ണക്കൊള്ള കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം നേതാവും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എ. പത്മകുമാറിന്റെ റിമാന്‍ഡ് 27 വരെ നീട്ടി. പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി നേരത്തേ തള്ളിയിരുന്നു.
















