ടെല്‍ അവീവ്: ഇറാനിലെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 2000 കടന്നതായി റിപ്പോര്‍ട്ട്. സൈന്യത്തെ ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ നീക്കങ്ങളുണ്ടെങ്കിലും ഇറാന്‍ ഭരണകൂടത്തിനെതിരെ ജനങ്ങളുടെ പ്രതിഷേധം ദിനംപ്രതി ശക്തിയാര്‍ജിക്കുകയാണ്. എന്നാല്‍ സാധാരണക്കാര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ക്കു പിന്നില്‍ ഭീകരരാണെന്നാണ് ഭരണകൂടം പറയുന്നത്.
അതേസമയം ഇറാനില്‍ സമാധാനപരമായി പ്രതിഷേധം നടത്തുന്നവരേയും സുരക്ഷാ ഉദ്യോഗസ്ഥര്‍ ആക്രമിക്കുന്നുണ്ടെന്ന് മനുഷ്യാവകാശ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പറഞ്ഞു. ആഭ്യന്തര സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം വളരെ ഉയര്‍ന്നതാണ്. ഇതുസംബന്ധിച്ചുള്ള യഥാര്‍ത്ഥ കണക്കുകള്‍ ലഭ്യമല്ല. പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് 10,700 പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇതില്‍ പ്രായപൂര്‍ത്തിയാകാത്തവരും ഉള്‍പ്പെടും.
രാജ്യത്തെ സംഘര്‍ഷാവസ്ഥ അവസാനിക്കുന്നതു വരെ ഇന്റര്‍നെറ്റ്, മൊബൈല്‍ സേവനങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്. ആഭ്യന്തര സംഘര്‍ഷങ്ങള്‍ക്കിടെ യുഎസുമായുള്ള ബന്ധവും വഷളായതോടെ പൗരന്മാര്‍ ഇറാന്‍ വിടണമെന്ന് ഇറാനിലെ യുഎസ് വെര്‍ച്വല്‍ എംബസി അറിയിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ആക്രമണ സാധ്യത നിലനില്‍ക്കുന്നതിനാലാണ് നിര്‍ദേശം. യുഎസ് സ്‌പോണ്‍സേര്‍ഡ് കലാപമാണ് രാജ്യത്ത് നടക്കുന്നതെന്നും ട്രംപിനെ സന്തോഷിപ്പിക്കാന്‍ രാജ്യവിരുദ്ധരായ ചിലര്‍ സ്വന്തം തെരുവുകള്‍ കത്തിച്ചാമ്പലാക്കുകയും വസ്തുവകകള്‍ നശിപ്പിക്കുകയുമാണെന്ന് ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനി പ്രതികരിച്ചു. പ്രതിഷേധത്തെ സര്‍ക്കാര്‍ പരാജയപ്പെടുത്തിയെന്നും ഇയാള്‍ അവകാശപ്പെട്ടിട്ടുണ്ട്.
അതിനിടെ ഒമാന്റെ മധ്യസ്ഥതയില്‍ ഇറാന്‍- യുഎസ് ഒത്തുതീര്‍പ്പു ചര്‍ച്ചയ്‌ക്കു കളമൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദി ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി ടെഹ്‌റാനില്‍ കൂടിക്കാഴ്ച നടത്തി. യുഎസ് ആക്രമിക്കുമെന്ന തന്റെ ഭീഷണിയില്‍ ഭയന്ന് ഇറാന്‍ ചര്‍ച്ചയ്‌ക്കു മുന്നോട്ടുവന്നെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചത്. യുഎസ്- ഇറാന്‍ ചര്‍ച്ചക്കുള്ള ഒരുക്കം ആരംഭിച്ചതായി വൈറ്റ് ഹൗസും പറഞ്ഞു. എന്നാല്‍ ഇക്കാര്യം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല.















