ന്യൂദല്‍ഹി: തെരുവുനായകളുമായി ബന്ധപ്പെട്ട കേസുകളുമായി നടക്കുന്നവര്‍ക്കു വേണ്ടി വാദിക്കാന്‍ പല അഭിഭാഷകരും തയാറാണെങ്കിലും ആര്‍ക്കും മനുഷ്യജീവികളെ വേണ്ടെന്ന് സുപ്രീം കോടതി. നായശല്യം സംബന്ധിച്ച് സ്വമേധയ എടുത്ത കേസ് പരിഗണിക്കുമ്പോഴാണ് ജസ്റ്റിസുമാരായ വിക്രം നാഥ്, സന്ദീപ് മേത്ത, എന്‍. വി. അന്‍ജാരിയ എന്നിവര്‍ ഇങ്ങനെ പ്രതികരിച്ചത്. നായപ്രേമികള്‍ തെരുവുനായകളെ ഏറ്റെടുത്ത് പരിപാലിക്കാന്‍ തയാറാണ്. എന്നാല്‍ തെരുവുകളില്‍ അലയുന്ന അനാഥരായ കുട്ടികളെ ദത്തെടുക്കാന്‍ ആരും സന്നദ്ധരല്ല. കോടതി ചൂണ്ടിക്കാട്ടി.
തെരുവു നായകളെ ഏറ്റെടുത്ത് സംരക്ഷിക്കുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണമെന്ന് 80 വയസുകാരിയായ ഒരു നായപ്രേമിക്കു വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ വൈഭവ് ഗഗാര്‍ വാദിച്ചപ്പോഴാണ് കോടതി തിരിച്ചടിച്ചത്. നായകള്‍ക്കു വേണ്ടി ദേശീയ ദത്തെടുക്കല്‍ പദ്ധതി വേണം. അങ്ങനെ ചെയ്യുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കണം. എന്നൊക്കെയായി വാദങ്ങള്‍.
നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഉദ്ദേശിച്ചു തന്നെയാണോ ഇങ്ങനെ പറയുന്നതെന്ന് ജസ്റ്റിസ് സന്ദീപ് മേത്ത ചോദിച്ചു. തെരുവിലുറങ്ങുന്ന അനാഥക്കുട്ടികളുടെ ഒരു കണക്ക് ഒരു യുവഅഭിഭാഷകന്‍ കോടതിയില്‍ കാണിച്ചിരുന്നു. ചില അഭിഭാഷകര്‍ കുട്ടികളുടെ ദത്തെടുക്കലിനു വേണ്ടി വാദിക്കാറുണ്ട്. പക്ഷെ ഞാന്‍ ജഡ്ജിയായ ശേഷം (2011) ഇത്രയും നീണ്ട വാദപ്രതിവാദങ്ങള്‍ (തെരുവു നായകളെ സംബന്ധിച്ച്) ആദ്യമാണ്. പക്ഷെ ഇതുവരെ ആരും മനുഷ്യ ജീവികള്‍ക്കു വേണ്ടി ഇത്രയേറെ വാദിച്ചു കണ്ടിട്ടില്ല. അദ്ദേഹം പറഞ്ഞു.
















