ശ്രീനഗർ : രണ്ട് ദിവസം മുൻപാണ് ഇന്ത്യ-പാക് അതിർത്തിയിൽ ഡ്രോണുകൾ എത്തിയത് . നൗഷെര സെക്ടറിൽ നിയന്ത്രണരേഖയ്‌ക്ക് സമീപം പാക് ഡ്രോണിന് നേരെ ഇന്ത്യൻ സൈന്യം വെടിയുതിർത്തു. നൗഷെരയ്‌ക്ക് പുറമെ രജൗരി, സാംബ, പൂഞ്ച് എന്നിവിടങ്ങളിലും ഡ്രോണുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
യന്ത്രത്തോക്കുകൾ ഉപയോഗിച്ചാണ് സൈന്യം ഡ്രോണുകൾക്ക് നേരെ നിറയൊഴിച്ചത്. രാത്രി ആകാശത്തേക്ക് പാഞ്ഞുകയറുന്ന ട്രേസർ റൗണ്ടുകളുടെ വിഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.ഓപ്പറേഷൻ സിന്ദൂറി’നെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു സൈന്യത്തിന്റെ ശക്തമായ തിരിച്ചടി.
വെടിയുണ്ടയുടെ പിൻഭാഗത്ത് ഫോസ്ഫറസ് അല്ലെങ്കിൽ മഗ്നീഷ്യം അടങ്ങിയ ഒരു ചെറിയ ‘പൈറോ ടെക്നിക്’ മിശ്രിതം നിറച്ചിട്ടുണ്ടാകും. തോക്കിൽ നിന്ന് ഉണ്ട പുറത്തേക്ക് കുതിക്കുമ്പോൾ ഉണ്ടാകുന്ന ചൂടിൽ ഈ മിശ്രിതം കത്തുകയും, വെടിയുണ്ട സഞ്ചരിക്കുന്ന വഴിയിൽ ഉടനീളം തീപ്പൊരി ചിതറുന്നതുപോലെയുള്ള പ്രകാശരേഖ സൃഷ്ടിക്കുകയും ചെയ്യും ഇതാണ് ട്രേസർ റൗണ്ടുകൾ.
കമാൻഡർമാർക്ക് ശത്രുവിന്റെ സ്ഥാനം സഹപ്രവർത്തകർക്ക് കാണിച്ചുകൊടുക്കാൻ ട്രേസർ റൗണ്ടുകൾ ഉപയോഗിക്കാം. സാധാരണയായി മെഷീൻ ഗണ്ണുകളിൽ 4 അല്ലെങ്കിൽ 5 സാധാരണ ബുള്ളറ്റുകൾക്ക് ശേഷം 1 ട്രേസർ റൗണ്ട് എന്ന കണക്കിലാണ് ബെൽറ്റിൽ നിറയ്‌ക്കുന്നത്.ഇരുട്ടത്ത് വെടിവെക്കുമ്പോൾ ലക്ഷ്യം കൃത്യമാണോ എന്ന് സൈനികന് മനസ്സിലാക്കാൻ ഇത് സഹായിക്കുന്നു. വെടിയുണ്ട എവിടെയാണ് പതിക്കുന്നതെന്ന് കണ്ട് തോക്കിന്റെ എയിം (Aim) അഡ്ജസ്റ്റ് ചെയ്യാൻ സാധിക്കും
















