ന്യൂദല്‍ഹി: ജെയ്ഷ് എ മുഹമ്മദിന്റെയും ലഷ്കര്‍ ഇ ത്വയിബയുടെയും ഒമ്പത് ഭീകരപരിശീലനക്യാമ്പുകള്‍ തരിപ്പണമാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചത് റഫാല്‍ യുദ്ധവിമാനത്തില്‍ നിന്നും കുതിച്ച സ്കാല്‍പ്, ഹാമര്‍ എന്നീ മിസൈലുകളാണ്. മൂന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടു എന്ന് ചൈന നുണപറഞ്ഞു പരത്താന്‍ ശ്രമിച്ചെങ്കിലും റഫാലിനെ ശത്രുമിസൈലുകള്‍ക്ക് തൊടാന്‍ പറ്റില്ലെന്ന് ഇന്ത്യയ്‌ക്കറിയാം. റഫാലിന്റെ വെട്ടിച്ചുപറന്ന് ആക്രമണം നടത്താനുള്ള ശേഷി അപാരമാണ്. അതിനാല്‍ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ടില്‍ പാകിസ്ഥാനെതിരെ ആകാശയുദ്ധത്തില്‍ മേല്‍ക്കൈ ഉറപ്പിക്കാന്‍ കൂടുതല്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്നും വാങ്ങാന്‍ ഇന്ത്യ ഒരുങ്ങുകയാണ്.
114 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൂടിയാണ് വാങ്ങാന്‍ ആലോചിക്കുന്നത്. ഇതേക്കുറിച്ച് പ്രതിരോധമന്ത്രാലയം വിശദമായി ചര്‍ച്ച ആരംഭിച്ചുകഴിഞ്ഞു. 3.25 ലക്ഷം കോടിയാണ് ചെലവ് വരിക. ഇതില്‍ 12 മുതല്‍ 18 വരെ റഫാല്‍ ജെറ്റുകള്‍ കരാറുറപ്പിച്ചാല്‍ ഫ്രാന്‍സില്‍ നിന്നും നേരിട്ട് എത്തും. അത് കഴിഞ്ഞുള്ള റഫാലില്‍ 30 ശതമാനത്തോളം ഇന്ത്യയുടെ തദ്ദേശീയമായ സാങ്കേതികവിദ്യയും ഇന്ത്യന്‍ നിര്‍മ്മിത മിസൈലുകളും ഉപയോഗിക്കാന്‍ ആവശ്യമായ പരിഷ്കാരങ്ങള്‍ വരുത്തും. അതായത് റഫാലിന്റെ 30 ശതമാനം ഭാഗങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരതിന്റെ ഭാഗമായി ഇന്ത്യയിലാണ് നിര്‍മ്മിക്കുക എന്നര്‍ത്ഥം. മാത്രമല്ല, റഫാലിന്റെ എഞ്ചിനുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതിനെക്കുറിച്ചും ഫ്രാന്‍സ് ആലോചിക്കുന്നുണ്ട്. ഇത് ഇന്ത്യയ്‌ക്ക് ഇനിയും ലഭ്യമാകാത്ത യുദ്ധവിമാന എഞ്ചിന്‍ തദ്ദേശീയമായി ലഭിക്കാന്‍ സഹായിക്കും.
114 റഫാല്‍ കൂടി ലഭിച്ചാല്‍ ഇന്ത്യയുടെ ആകെ റഫാല്‍ യുദ്ധവിമാനങ്ങളുടെ എണ്ണം 176 ആയി ഉയരും.
എന്താണ് റഫാലിനെ മികച്ചതാക്കുന്നത്?
പലവിധത്തിലുള്ള പറക്കല്‍ ദൗത്യങ്ങള്‍ നടത്താനുള്ള ശേഷിയാണ് റാഫേൽ യുദ്ധവിമാനത്തിനെ വ്യത്യസ്തമാക്കുന്നത് ഇത് ഒറ്റ പറക്കലിൽ തന്നെ വ്യോമ മേധാവിത്വം, കര ആക്രമണം, നിരീക്ഷണം, ആണവ പ്രതിരോധം മുതലായവ വിവിധ ദൗത്യങ്ങള്‍ റഫാലിന് നടത്താന്‍ സാധിക്കും. നൂതന സെൻസറുകൾ, മെറ്റിയോര്‍, സ്കാല്‍പ്, ഹാമര്‍ തുടങ്ങിയ കരുത്തുറ്റ മിസൈലുകളെ വഹിക്കാനുള്ള ശേഷി, മികച്ച ഇലക്ട്രോണിക് യുദ്ധ ശേഷികൾ എന്നിവ റഫാലിന്റെ ആക്രമണ ശേഷം കൂട്ടുന്നു. ഇതില്‍ എഇഎസ്എ റഡാര്‍ ഉള്ളതിനാല്‍ ശത്രുവിന്റെ പ്രദേശങ്ങള്‍ മാപ് ചെയ്യാനും വിവിധ സ്ഥലങ്ങളില്‍ കൃത്യമായി ആക്രമണം നടത്താനും സാധിക്കും. അതുപോലെ എതിരാളികള്‍ റഫാലിനെ ഉപഗ്രഹസംവിധാനങ്ങള്‍ ഉപയോഗിച്ച ജാം ചെയ്യാന്‍ ശ്രമിച്ചാലും അതിനെ വെട്ടിച്ച് പറക്കാനുള്ള ശേഷിയും ഈ എഇഎസ്എ റഡാര്‍ നല്‍കുന്നു.
അതിവേഗം മാറിക്കൊണ്ടിരിക്കുന്ന വിവിധ ഫ്രീക്വന്‍സികളില്‍ പതുങ്ങിയിരിക്കാനുള്ള റഫാലിന്റെ ശേഷിയും അപാരമാണ്. ആകശത്ത് നിന്നും കരയിലേക്കും ആകാശത്ത് നിന്നും ആകാശത്തേക്കും ആക്രമണങ്ങള്‍ നടത്തുമ്പോള്‍ സാഹചര്യങ്ങളെ വിലയിരുത്തി ദൗത്യം നിര്‍വ്വഹിക്കാനുള്ള ശേഷിയും അപാരമാണ്. ഈ വ്യോമശക്തി തന്നെയാണ് റഫാലിന്റെ കരുത്ത്. അത് എതിരാളികളായ ചൈന, പാകിസ്ഥാൻ എന്നിവയ്‌ക്കെതിരായ ഇന്ത്യയുടെ തന്ത്രപരമായ പ്രതിരോധം, സമുദ്ര സുരക്ഷ എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുന്നു, വിവിധ തലങ്ങളില്‍ നിന്നും റഫാലിനെ ഉപയോഗിക്കാന്‍ കഴിയും. അത് വിമാനവാഹിനിക്കപ്പലായാലും ശരി, കരയായാലും ശരി, റഫാല്‍ അതിന്റെ ശക്തി പ്രദര്‍ശിപ്പിക്കും.
ഇതുകൂടാതെയും നിരവധി ഫീച്ചറുകള്‍ റഫാലിനെ ലോകത്തിലെ തന്നെ മികച്ച യുദ്ധവിമാനമാക്കുന്നു. അതിനാലാണ് റഷ്യ അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എസ് യു 57ഉം അമേരിക്ക അവരുടെ അഞ്ചാം തലമുറ യുദ്ധവിമാനമായ എഫ് 22 റാപ്റ്ററും വാഗ്ദാനം ചെയ്തിട്ടും ഇന്ത്യ റഫാലിലേക്ക് തന്നെ തിരിയുന്നത്. ഇടനിലക്കാര്‍ നല്‍കുന്ന കമ്മീഷന്റെ തോതനുസരിച്ചല്ല മോദിയുടെ ഇന്ത്യ വിദേശത്ത് നിന്നും ആയുധങ്ങള്‍ വാങ്ങുന്നത്. പൊട്ടാത്ത ബോഫോഴ്സ് തോക്കുകള്‍ വാങ്ങിയ കോണ്‍ഗ്രസിന്റെ ഭരണകാലത്ത് കാര്യങ്ങള്‍ അങ്ങിനെയായിരുന്നു. ഇന്ന് ഇന്ത്യയ്‌ക്ക് തദ്ദേശീയമായി നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകള്‍ കൈമാറാനുള്ള സന്നദ്ധത, യുദ്ധത്തില്‍ ഇന്ത്യയുടെ ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനുള്ള ആയുധത്തിന്റെ ശേഷി എന്നിവ നോക്കിയാണ് ഇന്ത്യ ഇന്ന് തീരുമാനമെടുക്കുന്നത്.
















