ഇന്ത്യയുടെ ആകാശക്കോട്ടയ്‌ക്ക് കാവലാകാൻ റഷ്യയുടെ എസ്-500 ‘പ്രൊമിത്യൂസ് ‘ എത്തിയേക്കും . അതിർത്തിയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനായി വ്യോമസേനയുടെ പ്രതിരോധശേഷി വർധിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ഇതിന്റെ ഭാഗമായാണ് റഷ്യയുടെ എസ്-500 ‘പ്രൊമിത്യൂസ് ‘ വാങ്ങാനുള്ള നീക്കം.
എസ്- 500-ന്റെ രണ്ട് സ്‌ക്വാഡ്രണുകൾ വാങ്ങാനാണ് ഇന്ത്യ താത്പര്യപ്പെടുന്നത്. നിലവിൽ ഇന്ത്യയുടെ പക്കലുള്ള അഞ്ച് എസ്- 400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനത്തിന് പകരക്കാരനായല്ല, മറിച്ച് അവയ്‌ക്ക് കൂടുതൽ കരുത്ത് പകരുന്ന ഒരു അധിക സുരക്ഷാ പാളിയായാണ് എസ്-500നെ സജ്ജമാക്കുക.
600 കിലോ മീറ്റർ ദൂരെനിന്ന് ലക്ഷ്യങ്ങളെ തിരിച്ചറിയാൻ ചെയ്യാൻ സാധിക്കുന്നത്ര ശക്തമാണ് ഇതിലെ റഡാർ സംവിധാനം. അന്തരീക്ഷത്തിന് 200 കിലോമീറ്റർ മുകളിൽ വരെ (Exo-atmospheric) പോയി ലക്ഷ്യങ്ങളെ തകർക്കാൻ സാധിക്കും. 77എൻ6-എൻ, 77എൻ6-എൻഎച്ച് എന്നീ അത്യാധുനിക ഇന്റർസെപ്റ്റർ മിസൈലുകളാണ് ഇതിൽ ഉപയോഗിക്കുന്നത്.ചൈനയുടെ സ്‌റ്റെൽത്ത് യുദ്ധവിമാന ഭീഷണിയെ മറികടക്കാനും എസ്-500 ന് സാധിക്കും.ചൈനയിൽനിന്ന് ജെ-35 എ എന്ന സ്റ്റെൽത്ത് വിമാനം വാങ്ങാൻ പാകിസ്താൻ പദ്ധതിയിട്ടിട്ടുണ്ട്.
സ്റ്റെൽത്ത് യുദ്ധവിമാനങ്ങളെ 600 കിലോ മീറ്റർ അകലെ പോലും തിരിച്ചറിയാൻ ഈ സംവിധാനത്തിന് കഴിയും. വെരി ഹൈ ഫ്രീക്വൻസി ( വിഎച്ച്എഫ്) റഡാർ സംവിധാനമാണ് എസ്-500 ൽ ഉപയോഗിക്കുന്നത്.
















