ന്യൂദൽഹി: ഇന്ത്യയ്‌ക്കെതിരേ ചാവേര്‍ ഭീകരരുടെ ജിഹാദ് ആക്രമണ ഭീഷണി മുഴക്കുന്ന ജെയ്ഷ് -എ- മുഹമ്മദ് ഭീകരൻ മൗലാന മസൂദ് അസറിന്റെ ശബ്ദസന്ദേശം പുറത്ത്. ഒന്നല്ല, നൂറല്ല, ആയിരമല്ല… ഭീകരരായ ചാവേറുകളുടെ വലിയൊരു സംഘം ഏതു സമയത്തും ഇന്ത്യയെ ആക്രമിക്കാൻ തയാറെടുക്കുകയാണെന്ന് മസൂദ് അസർ പറയുന്നതായി ഈ ശബ്ദസന്ദേശത്തില്‍ കേള്‍ക്കാം.
ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാൻ അനുവദിക്കണമെന്നു ചാവേറുകൾ തന്നെ നിർബന്ധിച്ചു കൊണ്ടിരിക്കുകയാണെന്നും മസൂദ് അസര്‍ പറയുന്നു. ഇവരുടെ യഥാർഥ എണ്ണം താൻ വെളിപ്പെടുത്തിയാൽ ലോകം ഞെട്ടിവിറയ്‌ക്കും. ലോകമാധ്യമങ്ങളിൽ വലിയ ബഹളമുയരും. ഈ വ്യക്തികളെല്ലാം ആക്രമണം നടത്താൻ ഉത്സുകരാണ്. ലക്ഷ്യത്തിനു വേണ്ടി രക്തസാക്ഷിത്വം വരിക്കാൻ തയാറായവരാണ് ഇവരെല്ലാമെന്നും മസൂദ് അസർ ഭീഷണി മുഴക്കുന്നു.
ഈ ശബ്ദസന്ദേശം എന്നാണ് റെക്കോഡ് ചെയ്തതെന്ന വിവരം അറിവായിട്ടില്ല. 2001ലെ പാർലമെന്‍റ് ആക്രമണം, 166 പേരുടെ ജീവനെടുത്ത 2008ലെ മുംബൈ ആക്രമണം തുടങ്ങി ഇന്ത്യയിൽ നിരവധി ഭീകരാക്രമണങ്ങളുടെ മുഖ്യ ആസൂത്രകനാണു മസൂദ് അസർ.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നു ബഹാവൽപുരിലെ ജയ്ഷെ ആസ്ഥാനത്ത് ഇന്ത്യൻ വ്യോമസേനാ നടത്തിയ പ്രത്യാക്രമണത്തിൽ മസൂദ് അസറിന്റെ അടുത്ത ബന്ധുക്കളടക്കം നിരവധി ഭീകരർ കൊല്ലപ്പെട്ടിരുന്നു. 2019ൽ ബഹാവൽപുരിലെ ഒളിയിടത്തിനു നേരേ അജ്ഞാതൻ നടത്തിയ ആക്രമണത്തിനുശേഷം മസൂദ് അസർ പൊതുവേദികളിൽ നിന്ന് മാറിനിൽക്കുകയാണ്.
















