കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനിക്കെതിരേ അതിരൂക്ഷ വിമർശനവുമായി വിചാരണക്കോടതി. വിചാരണസമയത്ത് പത്തുദിവസത്തിൽ താഴെമാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അര മണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളതെന്നും ആ സമയത്ത് ഉറങ്ങുകയാണ് അഭിഭാഷകയുടെ പതിവെന്നും വിചാരണക്കോടതി പറഞ്ഞു. എന്നിട്ടാണ് കോടതി അത് കേട്ടില്ല ഇത് പരിഗണിച്ചില്ല എന്നൊക്കെ പറയുന്നതെന്നും കോടതി പറഞ്ഞു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട കോടതി അലക്ഷ്യ കേസുകൾ പരിഗണിക്കുകയായിരുന്നു കോടതി. ഈ ഘട്ടത്തിലാണ് അതിജീവിതയുടെ അഭിഭാഷക കോടതിയിൽ ഇല്ലേ എന്ന് ചോദിച്ചുകൊണ്ട് ചില പരാമർശങ്ങൾ കോടതി നടത്തിയത്. വിചാരണ കാലയളവിൽ പത്തുദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അപ്പോൾത്തന്നെ അരമണിക്കൂറിൽ താഴെ മാത്രമേ കോടതിയിലുണ്ടാകാറുള്ളൂ. പല സമയവും ഉറങ്ങുകയായിരുന്നു പതിവ്. അതൊരു വിശ്രമസ്ഥലമായാണ് അഭിഭാഷക കണ്ടിരുന്നതെന്നും കോടതി പറഞ്ഞു. എല്ലാത്തിനും ശേഷം അത് കേട്ടില്ല ഇത് പരിഗണിച്ചില്ല എന്ന വിമർശനമാണ് അവർ മുന്നോട്ടുവെക്കുന്നതെന്നും കോടതി ആരോപിച്ചു.
ഇന്ന് ടി ബി മിനി കോടതിയിൽ ഹാജരായിരുന്നില്ല. അവരുടെ ജൂനിയർ ആയിരുന്നു കോടതിയിലുണ്ടായിരുന്നത്. നേരത്തെ നടിയെ ആക്രമിച്ച കേസിലെ വിധി വന്നതിന് പിന്നാലെ ചില വിമർശനങ്ങൾ മാധ്യമങ്ങളിലൂടെ മിനി നടത്തിയിരുന്നു.
















