ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (PSLV-C62 / EOS-N1 Mission) വിക്ഷേപിച്ചു. പിഎസ്എല്‍വിയുടെ കഴിഞ്ഞ വർഷത്തെ പരാജയ ശേഷമുള്ള ആദ്യ ദൗത്യമാണിത്. രാവിലെ 10.17-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് പിഎസ്എൽവി സി-62 കുതിച്ചുയർന്നു.
ഡിആര്‍ഡിഒ നിര്‍മ്മിച്ച ഭൗമ നിരീക്ഷണ ഉപഗ്രഹമായ അന്വേഷയടക്കം (Anvesha) 16 പേ ലോഡുകളെ ഈ യാത്രയില്‍ പിഎസ്എല്‍വി ബഹിരാകാശത്തേക്ക് അയക്കും. ഹൈപ്പർസ്‌പെക്ട്രൽ ഇമേജിങ്ങ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന ഉപഗ്രഹം ഭൗമ നിരീക്ഷണത്തിൽ മുതൽക്കൂട്ടാകും. ഐഎസ്ആർഒയുടെ വിശ്വസ്ത വാഹനമായ പിഎസ്എൽവിയുടെ 64-ാമത്തെ ദൗത്യമാണിത്. വാണിജ്യ വിഭാഗമായ ന്യൂസ് സ്‌പേസ് ഇന്ത്യ ലിമിറ്റഡിനാണ് (എൻഎസ്ഐഎൽ) ദൗത്യത്തിന്റെ ചുമതല.
അന്വേഷയ്‌ക്ക് പുറമേയുള്ള പതിനഞ്ച് പേലോഡുകളിൽ യുകെ, ബ്രസീൽ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുമുള്ള ചെറു ഉപഗ്രഹങ്ങളും, ഇന്ത്യൻ സ്റ്റാർട്ടപ്പുകളുടെ പരീക്ഷണങ്ങളുമുണ്ട്. ബഹിരാകാശത്ത് ചെന്ന ശേഷം തിരികെ ഭൂമിയിലേക്ക് വരുന്ന സ്പാനിഷ് സ്റ്റാർട്ടപ്പായ ഓർബിറ്റൽ പാരഡൈമിന്റെ കിഡ് ആണ് മറ്റൊരു ശ്രദ്ധേയ പേലോഡ്.
സുരക്ഷാ-പ്രതിരോധ മേഖലകളിൽ ഏറെ നിർണ്ണായകമെന്ന് കരുതപ്പെടുന്ന ഇഒഎസ്-എൻ1 ആണ് ഈ വിക്ഷേപണത്തിലെ പ്രധാന ആകർഷണം. ഇതിനുപുറമെ, സ്പാനിഷ് സ്റ്റാർട്ടപ്പ് വികസിപ്പിച്ചതും ദക്ഷിണ പസഫിക് സമുദ്രത്തിൽ തിരിച്ചിറങ്ങാൻ ശേഷിയുള്ളതുമായ കെസ്ട്രൽ ഇനീഷ്യൽ ടെക്നോളജി ഡെമോൺസ്ട്രേറ്റർ എന്ന പ്രത്യേക ഉപഗ്രഹവും റോക്കറ്റിലുണ്ട്.
















