പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ മതിയായ രേഖകളില്ലാതെ 21 കുട്ടികളെ കണ്ടെത്തി. ബിഹാറിൽ നിന്നും വിവേക് എക്സ്പ്രസ്സിൽ എത്തിയ സംഘത്തിൽ 10 മുതൽ 16 വയസ്സ് വരെയുള്ള ആൺകുട്ടികളാണുള്ളത്. മനുഷ്യക്കടത്താണോ എന്ന സംശയവും നിലനിൽക്കുന്നുണ്ട്.
ഇവരോടൊപ്പം ഉണ്ടായിരുന്ന രണ്ട് മുതിർന്നവർ പരസ്പരവിരുദ്ധമായ മൊഴികളാണ് നൽകിയത്. കോഴിക്കോട്ടെ പ്രമുഖ സ്ഥാപനത്തിലേക്ക് രണ്ട് മാസത്തെ കോഴ്സിനാണ് കൊണ്ടുവന്നത് എന്നാണ് ഇവരുടെ മൊഴി.
ഇന്നലെ ഉച്ചയോടെയാണ് 21 കുട്ടികളുമായി രണ്ടുപേർ പാലക്കാട് ഒലവക്കോട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയത്. കുട്ടികളുടെ രേഖകൾ ഇല്ലെന്ന് പറഞ്ഞ് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അധികൃതരെ വിളിച്ചുവരുത്തി കൈമാറി. കുട്ടികളുടെ രേഖകൾ ഇന്ന് ഹാജരാക്കാൻ സ്ഥാപനത്തോട് സി.ഡബ്ല്യു.സി ആവശ്യപ്പെട്ടിട്ടുണ്ട്.
















