ഇറാനിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ തളരുന്ന സമ്പദ്വ്യവസ്ഥയിലും കറന്‍സിയുടെ തകര്‍ച്ചയിലുമുള്ള യുവതലമുറയുടെ രാജ്യവ്യാപക പ്രതിഷേധം അനുദിനം ശക്തി പ്രാപിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ തുടക്കമിട്ട പ്രതിഷേധത്തെ അടിച്ചമര്‍ത്തുന്നതിന്റെ ഫലമായി ഇതിനോടകം 150 ലേറെ പേര്‍ കൊല്ലപ്പെട്ടു. ആയിരങ്ങള്‍ അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വിലയിലുണ്ടായ കുത്തനെയുള്ള വര്‍ധനയും അതിശയിപ്പിക്കുന്ന വാര്‍ഷിക പണപ്പെരുപ്പനിരക്കും പോലുള്ള വിഷയങ്ങളിലായിരുന്നു പ്രതിഷേധക്കാരുടെ ശ്രദ്ധ. പിന്നീടവര്‍ സര്‍ക്കാരിനെതിരായ മുദ്രാവാക്യങ്ങളും മുഴക്കാന്‍ തുടങ്ങി.
രാജ്യതലസ്ഥാനമായ ടെഹ്‌റാനിലെ ഡൗണ്‍ടൗണിലെ രണ്ട് പ്രധാന മാര്‍ക്കറ്റുകളിലാണ് പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടത്. പിന്നീടത് മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചതോടെ സെന്‍ട്രല്‍ ബാങ്ക് തലവന്‍ മുഹമ്മദ് റസാ ഫര്‍സിന് രാജിവയ്‌ക്കേണ്ടിവന്നു.
പ്രതിഷേധങ്ങള്‍ കൂടുതല്‍ നഗരങ്ങളിലേക്കും സര്‍വകലാശാലാ ക്യാംപസുകളിലേക്കും വ്യാപിച്ചതോടെ, ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഒരു സംഘം ബിസിനസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കുകയും, പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്യുകയുമുണ്ടായി. പക്ഷേ പുതിയ സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണറായി നിയമിക്കപ്പെട്ടയാളുടെ ഓഫിസിലേക്ക് പ്രതിഷേധക്കാര്‍ അതിക്രമിച്ച് കയറുകയും, പോലീസ് ഉദ്യോഗസ്ഥരെ പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധങ്ങള്‍ അക്രമാസക്തമായി. ഏറ്റവും ശക്തമായ അക്രമം ലോറസ്റ്റാന്‍ പ്രവിശ്യയിലെ അസ്‌നാ നഗരത്തിലാണ് നടന്നത്.
ഭരണകൂടത്തിനെതിരെ തെരുവില്‍ ”ലജ്ജയില്ലേ! ലജ്ജയില്ലേ!” എന്ന മുദ്രാവാക്യം ഉയരുകയും, വസ്തുക്കള്‍ അഗ്‌നിക്കിരയാക്കപ്പെടുകയും ചെയ്തു. ഇതിനു നേരെ അധികൃതര്‍ വെടിയുതിര്‍ത്തു. പ്രതിഷേധത്തെ പിന്തുണച്ച് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് പ്രതികരണവുമായി രംഗത്തുവന്നു. അവരെ രക്ഷിക്കാന്‍ അമേരിക്ക എത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. യുഎസ് സേനകള്‍ ഇറാനിയന്‍ ആണവ കേന്ദ്രങ്ങളില്‍ ബോംബാക്രമണം നടത്തി മാസങ്ങള്‍ക്കുശേഷമാണ് ഈ മുന്നറിയിപ്പ്. പ്രതിഷേധങ്ങള്‍ ഇറാനിലെ നുറിലധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചു. കലാപകാരികളെ നിലയ്‌ക്കു നിര്‍ത്തണമെന്ന് ഇറാന്‍ പ്രസിഡന്റ് ആയത്തുള്ള ഖമേനി നിര്‍ദ്ദേശിച്ചതോടെ സുരക്ഷാസേനകള്‍ കൂടുതല്‍ ശക്തമായി അടിച്ചമര്‍ത്തല്‍ തുടങ്ങി. പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് വ്യാപിക്കുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്തു. അറുനൂറോളം പേര്‍ അറസ്റ്റിലായി.
ടെഹ്‌റാനിലെ ഗ്രാന്‍ഡ് ബസാറില്‍ ധര്‍ണ നടത്തിയ പ്രതിഷേധക്കാരെ സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ച് പിരിച്ചുവിട്ടു. ഇതൊന്നും പ്രതിഷേധത്തെ ബാധിച്ചില്ല. കൂടുതല്‍ ശക്തിപ്പെടുകയും ചെയ്തു. ഇറാന്റെ പ്രവാസിയായ കിരീടാവകാശിയുടെ ആഹ്വാനം ഏറ്റെടുത്ത് ജനക്കൂട്ടം വീടുകളുടെ ജനാലകളില്‍ നിന്ന് മുദ്രാവാക്യങ്ങള്‍ വിളിക്കുകയും, രാത്രിയിലുടനീളം തെരുവിലിറങ്ങി പ്രതിഷേധി ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ഇന്റര്‍നെറ്റും അന്താരാഷ്‌ട്ര ടെലിഫോണ്‍ കോളുകളും തടഞ്ഞു. പ്രതിഷേധക്കാരെ ദൈവത്തിന്റെ ശത്രുക്കളായി കാണുമെന്നും മറ്റുമുള്ള സര്‍ക്കാരിന്റെ മുന്നറിയിപ്പുകളൊന്നും പ്രതിഷേധക്കാര്‍ കാര്യമാക്കുന്നില്ല. അവര്‍ പ്രക്ഷോഭ പാതയില്‍ കൂടുതല്‍ മുന്നേറുകയാണ്.
സാമ്പത്തിക കാരണങ്ങളാണ് പെട്ടെന്നുള്ള പ്രതിഷേധത്തിന് കാരണമായിട്ടുള്ളതെങ്കിലും പതിറ്റാണ്ടുകളായി തുടരുന്ന ഭരണകൂട അടിച്ചമര്‍ത്തലാണ് ജനങ്ങളെ, പ്രത്യേകിച്ച് ജെന്‍-സി തലമുറയെ ഇറാനിലെ മത ഭരണകൂടത്തിനെതിരെ രണ്ടും കല്‍പ്പിച്ച് രംഗത്തു വരാന്‍ പ്രേരിപ്പിച്ചിട്ടുള്ളത്. ശരിയത്ത് പ്രകാരമുള്ള ജീവിത രീതികള്‍ അടിച്ചേല്‍പ്പിക്കുന്നതിനെതിരെ സ്വാതന്ത്ര്യ ദാഹികളായ യുവതീയുവാക്കള്‍ ഒരു വര്‍ഷം മുന്‍പ് രംഗത്തുവന്നിരുന്നു. അവര്‍ തെരുവുകള്‍ തോറും പര്‍ദ്ദയ്‌ക്ക് തീകൊളുത്തി. മതപരമായ അടിമത്തം ഇനി അനുവദിക്കില്ലെന്ന നിശ്ചയത്തിലാണ് ഇറാനിലെ യുവജനങ്ങള്‍. മതമൗലികവാദത്തിന്റെ അടിസ്ഥാനത്തിലുള്ള ഇപ്പോഴത്തെ ഭരണകൂടത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നാണ് ഇതില്‍ നിന്നൊക്കെ മനസ്സിലാക്കേണ്ടത്.












