ഭാരതം 2047-ലെ അമൃതകാലത്തിലേക്ക് മുന്നേറുകയാണ്. സാമൂഹികവും സാംസ്‌കാരികവും സാമ്പത്തികവുമായ ഭാരതത്തിന്റെ ഉയര്‍ച്ച വളരെയേറെ പ്രചോദനം നല്‍കുന്നതാണ്. 1947-ന് 50 വര്‍ഷം മുന്‍പ്, 1897-ല്‍ സ്വാമി വിവേകാനന്ദന്‍ കൊളംബോയില്‍ വച്ച് മറ്റെല്ലാ ദേവതകളുടെയും മുകളില്‍ ‘ഭാരതമാതാവിനെ’ പ്രതിഷ്ഠിക്കാന്‍ ആഹ്വാനം ചെയ്യുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രസംഗങ്ങളും എഴുത്തും പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും ഭാരതത്തിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വേണ്ടി സമര്‍പ്പിക്കപ്പെട്ടതായിരുന്നു. ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു സ്വാമിജിയെ കുറിച്ച് പറഞ്ഞ വാക്കുകള്‍ ഈ സമര്‍പ്പണത്തെ ബോധ്യപ്പെടുത്തുന്നതാണ്: ”നിങ്ങള്‍ ഭാരതത്തെ അറിയാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, വിവേകാനന്ദനെ പഠിക്കൂ. വിവേകാനന്ദന്‍ ഭാരതത്തിന്റെ ആത്മാവിനെ ലോകത്തിനു മുന്നില്‍ ഉണര്‍ത്തിയവനാണ്.”
ഒരു രാഷ്‌ട്രത്തിന്റെ അഥവാ സംസ്‌കൃതിയുടെ ഉണര്‍വിന് വേണ്ടി ഇത്രയധികം പ്രവര്‍ത്തിച്ച മറ്റൊരു മഹാത്മാവിനെ ചൂണ്ടിക്കാണിക്കാന്‍ ലോക ചരിത്രത്തില്‍ തന്നെ സാധിക്കില്ല. സംന്യാസത്തിന് പുതിയ മാനം നല്‍കിയ സ്വാമി വിവേകാനന്ദന്‍ സ്വന്തം ആത്മാവിന്റെ മോചനത്തിനു പകരം രാഷ്‌ട്രത്തിന്റെ മോചനമാണ് ലക്ഷ്യമാക്കിയത്. അപകര്‍ഷതയും ആലസ്യവും മുഖമുദ്രയാക്കിയ ഭാരത മനസ്സിനെ ആത്മാഭിമാനത്തിലേക്ക് നയിക്കുകയും അതിലൂടെ കര്‍മ്മോത്സുകരാക്കുകയുമായിരുന്നു ലക്ഷ്യം. ഭാരതീയ യുവത്വത്തിന് കര്‍മ്മത്തിന്റെയും സ്‌നേഹത്തിന്റെയും ജ്ഞാനത്തിന്റെയും മാര്‍ഗ്ഗമാണ് സ്വാമിജി നല്‍കിയത്. ആധുനിക ഭാരതത്തിന്റെ രൂപീകരണത്തില്‍ സ്വാമി വിവേകാനന്ദന്‍ നല്‍കിയ സംഭാവനകള്‍ സമാനതകളില്ലാത്തതാണ്. രാഷ്‌ട്രശില്പിയായ സുഭാഷ് ചന്ദ്രബോസ് വിവേകാനന്ദനെ ‘ആധുനിക ഭാരതത്തിന്റെ സ്രഷ്ടാവ്’ എന്നാണ് വിശേഷിപ്പിച്ചത്.
ദേശീയബോധത്തിന് ഉണര്‍വ് പകര്‍ന്ന രാഷ്‌ട്രവീക്ഷണം
നൂറ്റാണ്ടുകളുടെ അടിമത്തത്തില്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട ഭാരതീയര്‍ക്ക് തങ്ങളുടെ സംസ്‌കാരത്തിന്റെ മഹത്വം അദ്ദേഹം കാട്ടിക്കൊടുത്തു. ഭാരതീയന്‍ എന്ന് പറയുന്നതില്‍ അഭിമാനം കൊള്ളാന്‍ അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് വലിയൊരു വൈകാരിക അടിത്തറ നല്‍കുന്നതായിരുന്നു വിവേകാനന്ദന്റെ സമീപനങ്ങള്‍.
കാശ്മീര്‍ രാജാവുമായി സംസാരിക്കവെ സ്വാമി വിവേകാനന്ദന്‍ പറഞ്ഞു: ”എന്റെ നാടിന് നന്മ ചെയ്തിട്ട് നരകത്തില്‍ പോകേണ്ടതായി വന്നാല്‍ ഞാനതൊരു മഹാഭാഗ്യമായി കരുതും”. ഇതായിരുന്നു വിവേകാനന്ദന്റെ ദേശത്തോടുള്ള മനോഭാവം. ഈ മനോഭാവം വ്യക്തമാക്കുന്ന നിരവധി പ്രഖ്യാപനങ്ങള്‍ വിവേകാനന്ദ സാഹിത്യ സര്‍വ്വസ്വം വായിക്കുമ്പോള്‍ കാണാന്‍ സാധിക്കും. സ്വാതന്ത്ര്യസമരകാലത്ത് ”ഈ ദേശം എന്റെ അമ്മയാണ്. ഈ മണ്ണ് എന്റെ ദൈവമാണ്”, ”ഭാരതത്തിന്റെ ആത്മാവ് ആത്മീയതയാണ്; അത് നഷ്ടപ്പെട്ടാല്‍ ഭാരതവും നഷ്ടപ്പെടും തുടങ്ങിയ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ദേശീയരംഗത്തെ വളരെയധികം സ്വാധീനിച്ചു. രാജ്യസ്നേഹമാണ് തന്റെ ഏറ്റവും വലിയ ദൗര്‍ബല്യം എന്ന് സ്വാമി വിവേകാനന്ദന്‍ തന്നെ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഇതൊക്കെക്കൊണ്ടുതന്നെയാണ് സി. രാജഗോപാലാചാരി പറഞ്ഞത്, ‘സ്വാമി വിവേകാനന്ദന്‍ ഇല്ലായിരുന്നെങ്കില്‍ നമുക്ക് സ്വാതന്ത്ര്യം ലഭിക്കുമായിരുന്നില്ല’ എന്ന്.
ഭാരതത്തോട് പുതിയ തലമുറയ്‌ക്ക് കടപ്പാടും കാഴ്ചപ്പാടും സൃഷ്ടിക്കുന്ന നിരവധി വിവേകാനന്ദവാണികള്‍ ഭാരതീയരുടെ ഹൃദയത്തില്‍ ഇന്നും മുഴങ്ങുന്നുണ്ട്. ‘ഈ ഭൂമണ്ഡലത്തില്‍ അനുഗൃഹീതമായ പുണ്യഭൂമിയെന്ന് അവകാശപ്പെടാവുന്ന ഒരു രാജ്യമുണ്ടെങ്കില്‍, താന്താങ്ങളുടെ കര്‍മ്മങ്ങള്‍ക്കു സമാധാനം പറയാനായി ആത്മാക്കള്‍ക്കൊക്കെ വന്നു കൂടേണ്ടുന്ന ഒരു രാജ്യമുണ്ടെങ്കില്‍, ഈശ്വരാഭിമുഖം യാത്ര തുടരുന്ന ഓരോ ആത്മാവിനും തന്റെ അന്ത്യമായ വിശ്രമസ്ഥാനം നേടുവാന്‍ വന്നെത്തേണ്ടുന്ന ഒരു രാജ്യമുണ്ടെങ്കില്‍, മനുഷ്യരാശിക്ക് സൗമ്യത, ഔദാര്യം, പരിശുദ്ധി, ശാന്തി എന്നിവയിലേക്ക് ഏറ്റവും അടുത്തെത്താന്‍ കഴിഞ്ഞ ഒരു രാജ്യമുണ്ടെങ്കില്‍, എല്ലാറ്റിനും മേലേ അന്തര്‍ദൃഷ്ടിയുടേതും ആദ്ധ്യാത്മികതയുടേതുമായ ഒരു രാജ്യമുണ്ടെങ്കില്‍ അത് ഈ ഭാരതമാണ്. ഇത്തരം വിവേകാന്ദസൂക്തങ്ങള്‍ അനേകായിരം വ്യക്തികളില്‍ ഭാരതത്തെക്കുറിച്ച് ഉത്തമബോധ്യം ജനിപ്പിക്കുന്നു.
യുവാക്കളില്‍ തീവ്ര ദേശീയത ഉണര്‍ത്തിയ വ്യക്തിത്വം
യുവാക്കളോടുള്ള അദ്ദേഹത്തിന്റെ ആഹ്വാനങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ ഓരോ മനസ്സിനെയും നയിക്കുന്ന പ്രേരണ തന്നെയായിരുന്നു. കഠോപനിഷത്തിലെ ”ഉത്തിഷ്ഠത ജാഗ്രത പ്രാപ്യ വരാന്‍ നിബോധത” (എഴുന്നേല്‍ക്കൂ, ഉണരൂ, ലക്ഷ്യം കൈവരിക്കുന്നതുവരെ നില്‍ക്കരുത്) എന്ന ആഹ്വാനം എക്കാലത്തും യുവ മനസ്സുകള്‍ക്ക് ഉണര്‍വും പ്രേരണയുമായി വിവേകാനന്ദന്‍ ആവര്‍ത്തിച്ചു കൊണ്ടിരുന്നു. ‘ആവുക, ആക്കിത്തീര്‍ക്കുക’ (ആല മിറ ങമസല) എന്ന ആഹ്വാനം ആയിരങ്ങളെ സ്വാധീനിക്കുന്ന ആശയമായി ഇന്നും നിലനില്‍ക്കുന്നു.
”നിങ്ങള്‍ നിങ്ങളില്‍ തന്നെ വിശ്വസിക്കുന്ന നാള്‍ ലോകം നിങ്ങളില്‍ വിശ്വസിക്കും” എന്ന സമീപനം അടിമത്തം പേറിയ ഭാരതീയ യുവത്വത്തിന് പുതിയൊരു തിരിച്ചറിവാണ് നല്‍കിയത്. ആത്മവിശ്വാസമാണ് വ്യക്തിയുടെ ഏറ്റവും പ്രധാന ശക്തിയെന്ന തിരിച്ചറിവ് നല്‍കുന്ന ഒന്നായിരുന്നു ഇത്. ഇന്ത്യന്‍ വിപ്ലവങ്ങളുടെ വിത്ത് എന്നറിയപ്പെടുന്ന സ്വാമിജിയുടെ ഇത്തരം ആഹ്വാനങ്ങള്‍ തന്നെയാണ് സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ തീവ്രസമീപനമുള്ള തിലകന്‍, അരവിന്ദഘോഷ് തുടങ്ങിയ ദേശീയവാദികളെ സൃഷ്ടിച്ചത്.
എല്ലാ കാലത്തും യുവാക്കളുടെ സിരകളിലേക്ക് തീപടര്‍ത്തുന്ന വാക്കുകള്‍ സ്വാമിജി പലപ്പോഴായി ഉപയോഗിച്ചു. താഴെ കൊടുക്കുന്ന വാക്കുകള്‍ ഇത്തരം വാണികള്‍ക്ക് ഉത്തമോദാഹരണങ്ങള്‍ ആണ്: ‘ഈ ഒരൊറ്റക്കാര്യത്തിനു വേണ്ടി – ഭാരത ജനരാശിയെ ഉണര്‍ത്തുക എന്ന കര്‍ത്തവ്യത്തിനു വേണ്ടി ഹൃദയവും ആത്മാവും സമര്‍പ്പിക്കാന്‍ കഴിയുന്ന ആ യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുക. അവരെ ഉണര്‍ത്തുക, അവരെ ഒന്നിപ്പിക്കുക, അവരെ ഈ ആദര്‍ശം കൊണ്ട് പ്രചോദിപ്പിക്കുക. ഇതു പൂര്‍ണ്ണമായും ഭാരതത്തിലെ യുവാക്കളെ ആശ്രയിച്ചിരിക്കുന്നു’.
‘എന്റെ ചുണക്കുട്ടികളേ, നിങ്ങളെല്ലാം വന്‍കാര്യം ചെയ്യാന്‍ പിറന്നവരാണെന്ന വിശ്വാസം നിങ്ങള്‍ക്ക് വേണം. നിങ്ങളുടെ മാതൃഭൂമിക്ക് വീരന്മാരെ ആവശ്യമുണ്ട്. വീരന്മാരായിരിക്കുവാന്‍ പാറപോലെ ഉറച്ചുനില്‍ക്കുക. സത്യം സര്‍വ്വദാ ജയിക്കും. ഭാരതത്തിന് വേണ്ടത് ധമനികളില്‍ ഒരു പുതുവീര്യം ഉണര്‍ത്താന്‍ പര്യാപ്തമായ ഒരു വൈദ്യുത മഹാഗ്‌നിയാണ്’.
ഭാരതത്തിന്റെ ഏകത്വം – സാംസ്‌കാരിക ദേശീയത
ഭാഷയിലും വേഷത്തിലും വൈവിധ്യമുണ്ടെങ്കിലും ഭാരതത്തെ ഒന്നിപ്പിക്കുന്നത് ഇവിടുത്തെ സംസ്‌കാരമാണെന്ന് അദ്ദേഹം പറഞ്ഞു. ‘സേതുബന്ധനം മുതല്‍ ഹിമാലയം വരെയുള്ള ഓരോ ഭാരതീയനും നിന്റെ സഹോദരനാണെന്ന് പ്രഖ്യാപിക്കുക. ഭാരതീയന്റെ രക്തമാണ് നിന്റെ രക്തം.’ സ്വാമിജിയുടെ ഈ കാഴ്ചപ്പാടില്‍ നിന്നാണ് ഭാരതം പല ജാതി-മത വ്യത്യാസങ്ങള്‍ക്കുമപ്പുറം സാംസ്‌കാരികമായി ഏകമാണെന്ന ബോധം പുതിയ തലമുറയില്‍ ഊട്ടിയുറപ്പിക്കപ്പെട്ടത്. ഈ കാഴ്ചപ്പാട് തന്നെയാണ് ഭാരതം ജീവിക്കുന്നത് രാഷ്‌ട്രീയ സമീപനത്തിലോ സാമൂഹിക പരിഷ്‌കരണത്തിലോ അല്ല, മറിച്ച് മതത്തിലും ആത്മീയതയിലുമാണെന്ന് സ്വാമിജി പറയാന്‍ കാരണമായത്.
സേവനം: ഭാരതത്തിന്റെ സാമൂഹിക വീക്ഷണ മനോഭാവം
വിവേകാനന്ദന്റെ സാമൂഹിക വീക്ഷണം വളരെ പ്രാധാന്യമര്‍ഹിക്കുന്നതാണ്. ‘അവനവനു വേണ്ടി ജീവിക്കുന്നത് യാഥാര്‍ത്ഥ ജീവിതമല്ല, അപരനു വേണ്ടി ജീവിക്കുന്നതത്രേ യഥാര്‍ത്ഥ ജീവിതം’ എന്ന വിവേകാനന്ദന്റെ വാക്കുകളാണ് ജീവിതത്തില്‍ പ്രേരണയും കരുത്തുമായതെന്ന് അണ്ണാ ഹസാരെ അദ്ദേഹത്തിന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ”ഈ രാജ്യത്തിലെ ദരിദ്രരും പീഡിതരും തന്നെയാണ് എന്റെ ദൈവങ്ങള്‍. അവരെ സേവിക്കുന്നതിലൂടെയാണ് ഞാന്‍ ദൈവത്തെ ആരാധിക്കുന്നത്.” ഇത്തരത്തില്‍ ആരാധനാലയങ്ങളില്‍ മാത്രമല്ല, പാവപ്പെട്ടവരിലും രോഗികളിലും ദൈവത്തെ കാണാന്‍ അദ്ദേഹം പഠിപ്പിച്ചു.
ബേലൂര്‍ മഠം നിര്‍മ്മാണ വേളയില്‍ ഒരു ജോലിക്കാരന് ഭക്ഷണം പകര്‍ന്നു കൊടുക്കാനും ഒന്നിച്ചിരുന്ന് കഴിക്കാനും പറ്റിയ ദിവസം ‘ഞാന്‍ ഇന്ന് ഈശ്വര സേവ ചെയ്തു’ എന്ന് പറഞ്ഞ് ആഹ്ലാദിച്ച വിവേകാനന്ദന്‍, ആധുനിക ഭാരതത്തിന്റെ മാര്‍ഗ്ഗം എന്തെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി. ഈ ലക്ഷ്യത്തോടെ തന്നെയാണ് അദ്ദേഹം ‘രാമകൃഷ്ണ മിഷന്‍’ സ്ഥാപിച്ചത്. വിദ്യാലയങ്ങള്‍, ആശുപത്രികള്‍, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഇന്നും ഈ പ്രസ്ഥാനം ആധുനിക ഭാരതത്തെ സേവനോപാസനയിലൂടെ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു.
ഭാരതീയ വീക്ഷണം
ബോധ്യപ്പെടുത്തിയ ‘ഭാരതദര്‍ശനം’ 1893-ലെ ചിക്കാഗോ പ്രസംഗത്തിലൂടെ ലോകത്തിന് മുന്‍പില്‍ അന്നുവരെ കാണാത്ത ഒരു ‘ഭാരതദര്‍ശനം’ വിവേകാനന്ദന്‍ തന്റെ വാക്കുകളിലൂടെ വരച്ചു വച്ചു. ക്ഷണിക്കപ്പെടാത്ത അതിഥിയായി എത്തി അഞ്ച് മിനിറ്റ് പ്രസംഗത്തിലൂടെ എന്താണ് ഭാരതമെന്നും ഭാരതത്തിന്റെ സമീപനമെന്തെന്നും വിപുലമായ ഭാരതത്തിന്റെ ലോക ദൗത്യം എന്തെന്നും അദ്ദേഹം ബോധ്യപ്പെടുത്തി. ‘നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഹിന്ദു സന്യാസി പാരമ്പര്യത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ ഞാന്‍ നന്ദിയുള്ളവനാണ്. ഭാരതത്തിലെ വ്യത്യസ്ത വിഭാഗങ്ങളില്‍പെട്ട കോടാനുകോടി ജനതയുടെ പേരില്‍ ഞാന്‍ നന്ദിയുള്ളവനാണ്’. ഈ വാക്കുകള്‍ ഓരോ ഭാരതീയനും ആരാണെന്ന് പാശ്ചാത്യനെ ബോധ്യപ്പെടുത്തുന്നതായിരുന്നു.
ഭാരതത്തിന്റെ സാമൂഹിക സമീപനത്തെ കുറിച്ച് പറയുമ്പോള്‍ അത് വെറും സഹവര്‍ത്തിത്വം മാത്രമല്ലെന്നും, അതിനുമപ്പുറത്ത് എല്ലാ മത സമീപനങ്ങളിലും സത്യമുണ്ടെന്ന (All Religions are Truth) ഭാരതത്തിന്റെ ബോധ്യമാണ് സഹവര്‍ത്തിത്വത്തിനാധാരമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാശ്ചാത്യ ലോകത്തിനു മുന്നില്‍ ഈ ആശയം അത്ഭുതകരമായിരുന്നു. ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളില്‍ പീഡിപ്പിക്കപ്പെടുന്നവരും അശരണരാക്കപ്പെടുന്നവരുമുണ്ടോ, ഭാരതം അവര്‍ക്ക് തുണയേകിയിട്ടുണ്ട് എന്നത് ഭാരതത്തിന്റെ ദൗത്യമാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ‘സഹോദരീ സഹോദരന്മാരെ’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് ലോകം മുഴുവന്‍ എങ്ങനെയൊരു കുടുംബമായി (വസുധൈവ കുടുംബകം) സങ്കല്‍പ്പിക്കാന്‍ കഴിയും എന്നതിന്റെ യാഥാര്‍ത്ഥ്യം സ്വാമിജി ബോധ്യപ്പെടുത്തി.
വിവേകാനന്ദന്റെ കാഴ്ചപ്പാടില്‍, ഓരോ രാഷ്‌ട്രത്തിനും അതിന്റേതായ ആത്മാവുണ്ട്. ഭാരതത്തിന്റെ ആത്മാവ് ആത്മീയതയും ത്യാഗവും സഹവര്‍ത്തിത്വവുമാണ്. അന്യദേശങ്ങളുടെ അന്ധമായ അനുകരണം രാഷ്‌ട്രത്തിന്റെ സ്വാഭാവിക വളര്‍ച്ചയെ തടസ്സപ്പെടുത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ”മറ്റുള്ളവരെ അനുകരിച്ചുകൊണ്ട് നാം മഹാന്മാരാകില്ല; നമ്മളാകുന്നതിലൂടെയാണ് മഹത്വം നേടുന്നത്” എന്ന അദ്ദേഹത്തിന്റെ ചിന്ത വലിയ പ്രാധാന്യത്തോടെ അദ്ദേഹം മുന്നോട്ടു വച്ചു. നാട്ടിലെ വ്യവസായങ്ങളും കൃഷിയും കൈത്തൊഴിലുകളും ശക്തിപ്പെടുത്താതെ ദരിദ്രജനങ്ങളുടെ ദുഃഖം അവസാനിപ്പിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
രവീന്ദ്രനാഥ ടാഗോര്‍ സ്വാമിജിയെ പറ്റി പറഞ്ഞത്: ”സ്വാമി വിവേകാനന്ദന്‍ ആധുനിക ഭാരതത്തിന്റെ ആത്മീയ ശില്പിയാണ്” എന്നാണ്. വിവേകാനന്ദന്റെ ദര്‍ശനങ്ങളില്‍ ഊന്നിയ ദേശീയ-അന്തര്‍ദേശീയ കാഴ്ചപ്പാടാണ് ഇന്ന് ഭാരതത്തിന്റെ മുന്നേറ്റത്തിന്റെ അടിസ്ഥാനം. സ്വാമിജി മുന്നോട്ടുവച്ച സ്വത്വബോധത്തിലൂന്നിയുള്ള സാമൂഹിക മുന്നേറ്റവും ‘സര്‍വ്വധര്‍മ്മ സമഭാവവും’ നമ്മുടെ ആഗോള ദൗത്യബോധവും രാഷ്‌ട്രത്തിന്റെ മുന്നോട്ടുപോക്കില്‍ ഇന്ന് വലിയ പങ്ക് വഹിക്കുന്നുണ്ട്. ആധുനിക ഭാരതത്തിന്റെ മുന്നേറ്റവും വിവേകാനന്ദന്റെ ആശയങ്ങളും തമ്മില്‍ വേര്‍പെടുത്താനാവാത്ത വിധം ചേര്‍ന്നു കിടക്കുന്നു. ആ മഹാനായ ഭാരതപുത്രനു മുന്‍പില്‍ പ്രണാമം.











