കൊച്ചി: മാറാട് കലാപം വീണ്ടും ചർച്ച ചെയ്ത് ജനങ്ങളുടെ മനസ്സ് വേദനിപ്പിക്കരുതെന്നും ബാബരി വിഷയവും മാറാട് കലാപവും രണ്ടാണെന്നും ജനറൽ സെക്രട്ടറി ഇബ്രാഹിം ഖലീൽ ബുഖാരി തങ്ങൾ. എല്ലാവരും മറന്നുതുടങ്ങിയ കാര്യമാണ് മാറാട് വിഷയമെന്നും അദ്ദേഹം പറഞ്ഞു. കേരളയാത്രയുടെ ഭാഗമായി കൊച്ചിയിൽ കേരള മുസ്‌ലിം ജമാഅത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സുന്നി സംഘടനകൾക്കിടയിൽ നിലവിൽ ഐക്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടല്ല കേരള യാത്ര നടത്തുന്നതെന്നും സംഘടനയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനൊപ്പം എറണാകുളം ജില്ലയുടെ വികസനത്തിനായി ശ്രദ്ധേയമായ നിരവധി നിർദേശങ്ങളും കേരളയാത്ര മുന്നോട്ടുവെച്ചു. മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല രൂപീകരിക്കുന്നത് മലയോര കാർഷിക മേഖലയുടെ വികസനത്തിന് സഹായിക്കുമെന്നും എറണാകുളത്തെ ഒരു എഡ്യു ഹബ്ബായി ഉയർത്തണമെന്നും കേരളയാത്ര നിർദേശിച്ചു.
കൂടാതെ, കളമശ്ശേരി മെഡിക്കൽ കോളേജ് നവീകരിക്കുക, മെട്രോ പൊളിറ്റൻ സമിതിയുടെ പ്രവർത്തനങ്ങൾക്ക് സർക്കാർ കൂടുതൽ പ്രാധാന്യം നൽകുക, തുരുത്തി ഫ്ലാറ്റ് സമുച്ചയത്തിന്റെ പൂർണ അവകാശം ജനങ്ങളിലേക്ക് എത്തിക്കുക എന്നീ ആവശ്യങ്ങളും കേരളയാത്ര മുന്നോട്ട് വച്ചു
















