ആലപ്പുഴ: ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെ കോടതി റിമാൻഡ് ചെയ്തു. 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാഹുലിനെ മാവേലിക്കര സ്പെഷ്യൽ ജയിലിലേക്ക് മാറ്റും. ശനിയാഴ്ചയാണ് മൂന്നാമത്തെ ബലാത്സംഗ കേസിൽ രാഹുലിലെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. പത്തനംതിട്ട സ്വദേശിയാണ് പരാതിക്കാരി.
കേസ് അടുത്ത ദിവസം തിരുവല്ലയിലെ ഓപ്പണ്‍ കോടതിയില്‍ പരിഗണിക്കും. ബലാത്സംഗം, ഗർഭഛിദ്രം അടക്കമുള്ള കുറ്റങ്ങളാണ് രാഹുലിനെതിരേ ആരോപിക്കപ്പെട്ടിരിക്കുന്നത്. രാഹുലിനെ വൈദ്യപരിശോധനയ്‌ക്കായി ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡി.വൈ.എഫ്.ഐ യുവമോർച്ച പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി.
പ്രതിഷേധം കനത്തതോടെ ആശുപത്രിയില്‍ നിന്ന് പുറത്തിറക്കാനാവാത്ത സ്ഥിതിയിലായിരുന്നു പോലീസ്. എന്നാല്‍ കൂടുതല്‍ പോലീസെത്തി രാഹുലിനെ കൊണ്ടുപോവുകയായിരുന്നു. വൈദ്യപരിശോധനയ്‌ക്ക് ശേഷം കഴിഞ്ഞ ഒരു മണിക്കൂറായി ആശുപത്രിയില്‍ തുടരുകയായിരുന്നു രാഹുലും പോലീസും. ആശുപത്രിയുടെ രണ്ടു ഗേറ്റുകളിലൂടെയും രാഹുലിനെ പുറത്തിറക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും നടന്നില്ല. ആശുപത്രി വളപ്പില്‍ ഡിവൈഎഫ്‌ഐ, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തമ്പടിച്ചുനിന്നതാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്.
കേസ് എടുക്കുന്നതിന് മുന്‍പുതന്നെ പ്രതി പരാതിക്കാരിയെ നേരിട്ട് ഭീഷണിപ്പെടുത്തിയെന്നും, എംഎല്‍എ എന്ന അധികാരം ഉപയോഗിച്ച് സാക്ഷികളെ സ്വാധീനിക്കാനും പരാതിക്കാരിയെ സൈബര്‍ ആക്രമണങ്ങളിലൂടെ മാനസിക സമ്മര്‍ദ്ദത്തിലാക്കാനും സാധ്യതയുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടിലുണ്ട്.
















