തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃസമ്മേളനത്തിൽ പങ്കെടുക്കാനായി തിരുവനന്തപുരത്തെത്തിയ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാവിലെ പത്തരമണിയോടെ ക്ഷേത്രത്തിന്റെ വടക്കേ നടയിലെത്തിയ കേന്ദ്ര മന്ത്രി 20 മിനിറ്റോളം ക്ഷേത്രത്തിനുള്ളിൽ ചെലവഴിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ എന്നിവർ ചേർന്ന് ഷായെ സ്വീകരിച്ചു.

ആറുവർഷം കൂടുമ്പോൾ നടക്കുന്ന മുറജപത്തിനിടെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയത്. വേദമന്ത്ര ജപയജ്ഞമായ മുറജപം ചരിത്ര പ്രധാനവും സാംസ്‌കാരിക-വിശാസ പ്രവർത്തനങ്ങളുടെ മുറിയാത്ത തുടർച്ചകൂടിയാണ്. ഷാ ക്ഷേത്ര ദർശനം നടത്തിയ ശേഷം രാജ്യത്തിന്റെ വികസന പ്രവർത്തനങ്ങളിൽ കേരളത്തിലെ ബിജെപി പ്രവർത്തകരെത പങ്കാളികളാക്കുന്നതു സംബന്ധിച്ച വിവിധ ചർച്ചകളിലും യോഗങ്ങളിലും പങ്കെടുക്കുന്നതിനായി തിരിച്ചു.
ബിജെപിയുടെ ജനപ്രതിനിധികളായ രണ്ടായിരത്തിലേറെ പേരുടെ സമ്മേളനത്തിൽ പങ്കെടുക്കുന്നതാണ് പ്രധാന പരിപാടികളിൽ ഒന്ന്.
















