പത്തനംതിട്ട: പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വന്ന മൂന്നാമത്തെ പരാതി എല്ലാ തെളിവുകളോടും കൂടിയാണ്. രണ്ടു പരാതികൾ പുറത്തു വന്നതോടെ രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ വിളിച്ചു ഭീഷണിപ്പെടുത്തിയതാണ് പരാതിക്കാരിക്ക് കൂടുതൽ പ്രകോപനത്തിന് കാരണം. വിവരം പുറത്തു പറഞ്ഞാൽ അമ്മയെയും സഹോദരിയെയും അടക്കം കൊലപ്പെടുത്തുമെന്ന് രാഹുൽ യുവതിയെ ഭീഷണിപ്പെടുത്തി. “കുഞ്ഞുണ്ടാകട്ടെ” എന്ന പരാമർശത്തോടെയായിരുന്നു ലൈംഗിക ബന്ധമെന്നും, പിന്നീട് വിവാഹബന്ധം വേർപെടുത്താൻ ആവശ്യപ്പെട്ട് താൻ വിവാഹം കഴിക്കാമെന്ന വാഗ്ദാനവും രാഹുൽ നൽകിയതായും യുവതി മൊഴി നൽകി.
നേരിട്ടത് അത്യന്തം ക്രൂരമായ ലൈംഗിക ആക്രമണമാണെന്നും മുഖത്തടിക്കുകയും ശരീരമാകെ മുറിവേൽപ്പിക്കുകയും ചെയ്തതായും പരാതിയിൽ വ്യക്തമാക്കുന്നു.ഗർഭിണിയായ വിവരം അറിയിച്ചപ്പോൾ രാഹുൽ അസഭ്യം പറഞ്ഞതായും, കുഞ്ഞ് മറ്റാരുടെയെങ്കിലും ആകാമെന്ന പ്രതികരണമാണ് ഉണ്ടായതെന്നും യുവതി പറയുന്നു. ഡിഎൻഎ പരിശോധനയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ചിട്ടും രാഹുൽ അതിന് സമ്മതിച്ചില്ല. എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തന്റെ കൈവശമുണ്ടെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നു.ഗർഭച്ഛിദ്രത്തിന് രാഹുലിന്റെ ഭാഗത്തുനിന്ന് ശക്തമായ സമ്മർദമുണ്ടായതായും തുടർന്ന് ഗർഭം അലസിപ്പിക്കേണ്ടി വന്നതായും യുവതി പറയുന്നു.
ഇക്കാര്യം അറിയിക്കാൻ പിന്നീട് വിളിച്ചപ്പോൾ രാഹുൽ ബന്ധം വിച്ഛേദിച്ച് ബ്ലോക്ക് ചെയ്തുവെന്നും പരാതിയിൽ പറയുന്നു. അതേസമയം, മറ്റു യുവതികളെപ്പോലെ അല്ല, യുവതി ഗർഭഛിദ്രം നടത്തിയ ഭ്രൂണ അവശിഷ്ടം സൂക്ഷിച്ചു വെച്ചത് രാഹുലിന് വലിയ കുരുക്കാണ്. പീഡനത്തിനും ഗര്‍ഭഛിദ്രത്തിനും കൃത്യമായ തെളിവുകള്‍ പോലീസ് ശേഖരിച്ചുകഴിഞ്ഞു. ഗര്‍ഭം അലസിപ്പോയെങ്കിലും ആ ഭ്രൂണം യുവതി ശാസ്ത്രീയ തെളിവായി സൂക്ഷിച്ചുവച്ചിട്ടുണ്ടെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതോടെ ഡിഎന്‍എ പരിശോധനയില്‍ നിന്ന് രാഹുലിന് ഇനി ഒഴിഞ്ഞുമാറാനാകില്ല.
ഇതോടെ ആ ഗര്‍ഭത്തിന്റെ ഉത്തരവാദി ആരെന്ന് വ്യക്തമാകുന്ന തരത്തിലേക്ക് കേസ് മാറും.നേരത്തെ രാഹുല്‍ ഡിഎന്‍എ പരിശോധനയ്‌ക്ക് സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചിരുന്നു. എന്നാല്‍ യുവതിയുടെ കൈവശമുള്ള ഈ തെളിവ് ശാസ്ത്രീയ പരിശോധനയ്‌ക്ക് വിധേയമാക്കുന്നതോടെ കുഞ്ഞിന്റെ പിതൃത്വം സംബന്ധിച്ച സത്യം പുറത്തുവരും. ഇത് കേസില്‍ നിര്‍ണ്ണായക വഴിത്തിരിവാകും. കോടതിയേയും പോലീസ് ഇത് അറിയിക്കും. കേരളത്തിലെ പീഡന കേസുകളുടെ ചരിത്രത്തില്‍ ഇതുവരെ കേട്ടിട്ടില്ലാത്ത തെളിവുകളുമായാണ് യുവതി പോലീസിനെ സമീപിക്കുന്നത്.ഒരാഴ്ച മുമ്പാണ് കാനഡയില്‍ നിന്ന് യുവതിയുടെ പരാതി പോലീസിന് ലഭിക്കുന്നത്. പരാതി ഗൗരവമാണെന്ന് കണ്ടതോടെ പൂങ്കുഴലി ഐപിഎസിന്റെ നേതൃത്വത്തില്‍ രഹസ്യ അന്വേഷണം തുടങ്ങിയിരുന്നു.
യുവതി കാനഡയില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ നല്‍കിയ മൊഴിയും ബാങ്ക് രേഖകളും ഒത്തുനോക്കിയ ശേഷം മാത്രമാണ് പോലീസ് അറസ്റ്റിലേക്ക് നീങ്ങിയത്. പരാതിക്കാരി ഉടന്‍ കാനഡയില്‍ നിന്ന് നാട്ടിലെത്തി നേരിട്ട് മൊഴി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്. രാഹുലിനെതിരെ മറ്റു രണ്ട് ലൈംഗിക പീഡന പരാതികൾ ഉയർന്നതോടെ തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിക്കുന്നു. താനും പരാതിയുമായി മുന്നോട്ടുവരുമെന്ന ആശങ്കയിലാണ് ഭീഷണി ഉണ്ടായതെന്നും, മാതാപിതാക്കളെയും സഹോദരിയെയും ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണിയെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
















