കൊച്ചി: സ്വര്‍ണപ്പാളി വിവാദത്തില്‍ തന്ത്രി കണ്ഠര് രാജീവരെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ട് സംശയങ്ങള്‍ ജനിപ്പിക്കുന്നതെന്ന് അഖില കേരള തന്ത്രി സമാജം. ഒരു ക്ഷേത്രത്തിലെ ആചാരപരമായ കാര്യങ്ങളില്‍ മാത്രം അധികാരമുള്ള തന്ത്രിയെ ഭരണതലത്തിലുള്ളവരുടെ കുറ്റകരമായ വീഴ്ചയുടെ പേരില്‍ പ്രതിചേര്‍ത്ത് അറസ്റ്റ് ചെയ്യുകയും, ക്രിമിനല്‍ ഗൂഢാലോചന ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് റിമാന്‍ഡും ചെയ്തത് ഞെട്ടിക്കുന്നതാണെന്നും തന്ത്രി സമാജം അറിയിച്ചു.
ക്ഷേത്രത്തിലെ കട്ടിളപ്പാളികളും, മറ്റ് അനുബന്ധ വസ്തുക്കളും ഇളക്കിമാറ്റിയതും അത് പുറത്തേക്ക് കൊടുത്തുവിട്ടതും എല്ലാം അന്നത്തെ ഭരണക്കാരാണ്. ഇതാണ് വസ്തുത എന്നിരിക്കെ, അന്വേഷണ സംഘം സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേര്‍ക്കുന്നത് ആചാരലംഘനം വന്നു എന്നതിലും, ദേവനോട് അനുജ്ഞ തേടിയിട്ടില്ല തുടങ്ങിയ ആരോപണങ്ങളുന്നയിച്ചാണ്. എന്നാല്‍ ക്ഷേത്രത്തിലെ ആചാരമെന്താണെന്നും, ഏതൊക്കെ പ്രവര്‍ത്തികള്‍ക്കാണ് അനുജ്ഞാക്രിയ നടത്തേണ്ടതെന്നും തീരുമാനിക്കേണ്ടത് തന്ത്രിയാണെന്നിരിക്കെയാണ് അദ്ദേഹം ആചാരലംഘനം നടത്തിയെന്ന് അന്വേഷണ സംഘം തീരുമാനിക്കുന്നത്.
ക്ഷേത്രങ്ങളില്‍ ആചാരലംഘനമോ ആചാരഭ്രംശമോ കണ്ടെത്തിയാല്‍ തന്നെ ശാസ്ത്രപ്രകാരമുള്ള പ്രായശ്ചിത്തങ്ങള്‍ നിര്‍വഹിക്കാനുള്ള ചുമതല തന്ത്രിക്കായിരിക്കെ ക്രിമിനല്‍ കുറ്റം ആരോപിക്കുന്നത് അന്വേഷണത്തിലെ വൈകല്യമായേ കരുതാനാകൂ. ആചാര ലംഘനത്തിന്റെ പേരില്‍ ക്രിമിനല്‍ ഗൂഢാലോചനാ വകുപ്പായ 120 ബി കൂടി ചേര്‍ക്കുന്നത് ഗൗരവപൂര്‍വം കാണേണ്ടതാണ്. അന്വേഷണം മറ്റ് പലരിലേക്കും നീളുന്ന ഘട്ടത്തില്‍ അത് തന്ത്രിയിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നത് ആശങ്കാജനകവും, ഗൂഢാലോചന സംശയിക്കത്തക്കതുമാണ്. വിശ്വാസി സമൂഹത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുവാനും, ക്ഷേത്ര സംവിധാനത്തെ തകര്‍ക്കാനും മാത്രമേ ഇത്തരം നീക്കങ്ങള്‍ ഉപകരിക്കുകയുള്ളൂവെന്നും അഖില കേരള തന്ത്രി സമാജം ജനറല്‍ സെക്രട്ടറി പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട് പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
















