ധാക്ക: ബംഗ്ലാദേശില്‍ ഇസ്ലാമിസ്റ്റ് ഭീകരര്‍ ഹിന്ദു യുവാവിനെ മര്‍ദിച്ചവശനാക്കിയ ശേഷം നിര്‍ബന്ധിച്ച് വിഷം കൊടുത്തു കൊന്നു. സുനാംഗഞ്ച് ജില്ലയിലെ ഭംഗാദോഹോര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ജോയ് മഹാപത്രോ ആണ് ക്രൂരമായി കൊല്ലപ്പെട്ടത്. വ്യാഴാഴ്ചയാണ് സംഭവം.
ഇസ്ലാമിസ്റ്റ് ഭീകരര്‍ ജോയിയെ വീടിന് സമീപത്തെ കടയിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇതിന് ശേഷമാണ് നിര്‍ബന്ധിച്ച് വിഷം വായില്‍ ഒഴിച്ചു നല്‍കിയത്. ഗുരുതരാവസ്ഥയിലായ യുവാവിനെ ഉടന്‍തന്നെ സമീപവാസികള്‍ സില്‍ഹറ്റ് എംഎജി ഉസ്മാനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഇവിടെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
അതേസമയം, അമീറുള്‍ ഇസ്ലാം എന്നയാളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും ഇയാള്‍ തന്നെയാണ് ജോയിക്ക് വിഷം കൊടുത്തതെന്ന് കുടുംബം ആരോപി
ച്ചു. ഇത് ഇസ്ലാമിസ്റ്റ് ഭീകരര്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമാണെന്നും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ദിവസമാണ് ഭണ്ഡാര്‍പൂര്‍ ഗ്രാമത്തിലെ മിഥുന്‍ സര്‍ക്കാര്‍ എന്ന യുവാവിനെ ഇസ്ലാമിസ്റ്റ് ഭീകരര്‍ മോഷണക്കുറ്റം ആരോപിച്ച് മര്‍ദിച്ചവശനാക്കിയശേഷം കനാലിലെറിഞ്ഞ് കൊലപ്പെടുത്തിയത്. ഇതിന് തൊട്ടുപിന്നാലെയാണ് ജോയ് മഹാപത്രോയുടെ കൊലപാതകവും. ഇതോടെ ബംഗ്ലാദേശില്‍ കുറച്ചു ദിവസങ്ങള്‍ക്കിടയില്‍ ഇസ്ലാമിക ഭീകരരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാക്കളുടെ എണ്ണം എട്ടായി.
അതേസമയം ബംഗ്ലാദേശില്‍ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വച്ചുള്ള ആക്രമണങ്ങള്‍ ആകസ്മികമോ ഒറ്റപ്പെട്ടതോ അല്ലെന്ന് മനുഷ്യാവകാശ സംഘടനകള്‍.
ബംഗ്ലാദേശ് ഹിന്ദു ബുദ്ധിസ്റ്റ് ക്രിസ്ത്യന്‍ യൂണിറ്റി കൗണ്‍സില്‍ പുറത്തുവിട്ട ഡാറ്റ പ്രകാരം ഡിസംബറില്‍ മാത്രം ന്യൂനപക്ഷങ്ങള്‍ക്കെതിരെ കുറഞ്ഞത് 51 അക്രമ സംഭവങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ്.
കഴിഞ്ഞ ആഴ്ചകളില്‍ രാജ്യത്തുടനീളം ഹിന്ദു വ്യവസായികള്‍ക്കും തൊഴിലാളികള്‍ക്കും നേരെ ആക്രമണങ്ങളുടെ പരമ്പരയാണ് അരങ്ങേറിയത്. പലരേയും വെട്ടിയും വെടിവെച്ചും പെട്രോളൊഴിച്ച് കത്തിച്ചും കനാലില്‍ എറിഞ്ഞുമാണ് കൊലപ്പെടുത്തിയത്.
















