തിരുവനന്തപുരം: ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ച് തന്ത്രിക്കെതിരെ ഗൂഢാലോചന കുറ്റം ചുമത്താനുള്ള സർക്കാർ നീക്കത്തിനെതിരെ ബിജെപി മുൻ സംസ്ഥാനാധ്യക്ഷൻ കെ. സുരേന്ദ്രൻ.
ശബരിമലയിൽ ആചാരലംഘനം നടത്തിയതിന് കേസെടുക്കണമെങ്കിൽ ആദ്യം മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് കേസെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തന്ത്രിക്കെതിരെ ഐപിസി 120 (ബി) പ്രകാരം ഗൂഢാലോചന കുറ്റം ചുമത്താൻ എന്ത് തെളിവാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. ആചാരങ്ങൾ സംരക്ഷിക്കാൻ ബാധ്യസ്ഥനായ തന്ത്രി തന്റെ ധർമമാണ് നിർവഹിച്ചത്. യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് നട അടച്ച് ശുദ്ധിക്രിയകൾ നടത്തിയത് ക്ഷേത്രത്തിലെ കാലങ്ങളായുള്ള കീഴ്വഴക്കമാണ്. സർക്കാരും പോലീസും ചേർന്ന് ആസൂത്രിതമായാണ് യുവതികളെ സന്നിധാനത്ത് എത്തിച്ചത്. യഥാർഥ ഗൂഢാലോചന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ്. വിശ്വാസികളെയും ആചാരങ്ങളെയും തകർക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇതിന് പിന്നിൽ.
അവിശ്വാസികളായ ആക്ടിവിസ്റ്റുകളെ പോലീസ് സംരക്ഷണയിൽ പതിനെട്ടാം പടി ചവിട്ടിച്ച മുഖ്യമന്ത്രി താൻ നവോത്ഥാനം ഉണ്ടാക്കിയെന്ന് അഭിമാനത്തോടെ പറഞ്ഞ ആളാണ്. അന്ന് നടന്നത് പരസ്യമായ ആചാരലംഘനമായിരുന്നു. നിലവിലെ നിയമസംഹിത പ്രകാരം ആചാരലംഘനത്തിന് കേസെടുക്കാൻ വകുപ്പില്ലെന്നിരിക്കെ തന്ത്രിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നത് രാഷ്‌ട്രീയ പ്രേരിതമാണ്. കുറ്റക്കാരെ സംരക്ഷിക്കാൻ തങ്ങൾക്കില്ലെന്നും എന്നാൽ പ്രധാന പ്രതികളെ ഒഴിവാക്കി തന്ത്രിയെ മാത്രം വേട്ടയാടുന്നത് അംഗീകരിക്കില്ലെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയിൽനിന്ന് ജനശ്രദ്ധ തിരിക്കാനുള്ള ഗൂഢതന്ത്രമാണ് തന്ത്രിയുടെ അറസ്റ്റ്. സ്വർണക്കൊള്ളക്കേസിലെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് തെളിവുകളുള്ള മുൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് പ്രശാന്ത് തുടങ്ങിയവരെ അറസ്റ്റ് ചെയ്യാതെ തന്ത്രിയെ ലക്ഷ്യം വയ്‌ക്കുന്നത് ദുരൂഹമാണ്. കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ കടകംപള്ളി സുരേന്ദ്രന്റെയും പ്രശാന്തിന്റെയും പേരുകൾ വ്യക്തമായി പരാമർശിച്ചിരുന്നു.
കേസിലെ പ്രധാന പ്രതികളെന്ന് ആരോപിക്കപ്പെടുന്ന മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രശാന്ത് എന്നിവർക്കെതിരെ വ്യക്തമായ തെളിവുകളുണ്ടായിട്ടും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അവരെ സംരക്ഷിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് പറയുന്ന കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. ഗൂഢാലോചനയുടെ കേന്ദ്രസ്ഥാനത്ത് ഇരുന്ന വ്യക്തിയാണ് കടകംപള്ളിയെന്നും പ്രതികളുമായി അദ്ദേഹത്തിന് വ്യക്തിപരവും സാമ്പത്തികവുമായ ഇടപാടുകളുണ്ടെന്നും ആരോപണമുണ്ട്.
യുഡിഎഫിനെതിരേയും കെ സുരേന്ദ്രൻ ആരോപണം ഉന്നയിച്ചു. യുഡിഎഫ് നേതാക്കളായ അടൂർ പ്രകാശ്, ആന്റോ ആന്റണി എന്നിവർക്കും പങ്കുണ്ട്. ഇവർ എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ സന്ദർശിച്ചത്. അന്താരാഷ്‌ട്ര മാർക്കറ്റ് കണ്ടെത്താൻ പോറ്റി സോണിയാ ഗാന്ധിയെ സമീപിച്ചത് പുരാവസ്തു ഇടപാടുകൾക്കാണ്. സോണിയാ ഗാന്ധിയുടെ സഹോദരിക്ക് ഇറ്റലിയിൽ പുരാവസ്തു കച്ചവട സ്ഥാപനമുണ്ട്. അത് എവിടെയും തെളിയിക്കാം.
കേവലം സ്വർണ്ണത്തിന്റെ മൂല്യവുമായി ബന്ധപ്പെട്ട അഴിമതിയല്ലിതെന്നും, മറിച്ച് അന്താരാഷ്‌ട്ര തലത്തിലുള്ള വിഗ്രഹക്കച്ചവടമാണ് നടന്നതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. വ്യാളി രൂപം, ശിവപ്രതിമ, ദ്വാരപാലക ശില്പങ്ങൾ, അയ്യപ്പ വിഗ്രഹത്തിന് ചുറ്റുമുള്ള ഗോളക എന്നിവ നഷ്ടപ്പെട്ടത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. അന്താരാഷ്‌ട്ര വിഗ്രഹമോഷ്ടാക്കൾ നടത്തുന്ന തരത്തിലുള്ള തട്ടിപ്പാണ് ഇതെന്ന ഹൈക്കോടതി നിരീക്ഷണം ഉണ്ടായിട്ടും എസ്‌ഐടി ആ നിലയിൽ അന്വേഷണം നടത്തുന്നില്ലെന്ന് ആക്ഷേപമുണ്ട്. ഈ കേസിലെ യഥാർത്ഥ പ്രതികളെ പുറത്തുകൊണ്ടുവരാൻ കടകംപള്ളി സുരേന്ദ്രനെയും പ്രശാന്തിനെയും അറസ്റ്റ് ചെയ്യണമെന്നും സോണിയാ ഗാന്ധിയിൽ നിന്ന് മൊഴിയെടുക്കണമെന്നുമാണ് ബിജെപിയുടെ ആവശ്യമെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
















