ഗന്ധർവ ഗായകൻ കെ.ജെ യേശുദാസ് ഇന്ന് എൺപത്തിയാറാം പിറന്നാൾ ആഘോഷിക്കുകയാണ്.കഴിഞ്ഞ ആറര പതിറ്റാണ്ടിലേറെയായി മലയാളിയുടെ പുലരികളെയും സന്ധ്യകളെയും സംഗീതസാന്ദ്രമാക്കുന്നത് യേശുദാസിന്റെ ശബ്ദമാണ്. നിത്യവിസ്മയമായി നമ്മുടെ ജീവിതങ്ങളുമായി ഇഴ ചേർന്നിരിക്കുന്നു യേശുദാസിന്റെ ഗാനാലാപനം.
യേശുദാസിന് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
മലയാളികളുടെ പ്രിയ ഗാനഗന്ധർവ്വൻ യേശുദാസിന് ജന്മദിനാശംസകൾ. പതിറ്റാണ്ടുകൾ നീണ്ട കലാജീവിതം കൊണ്ട് മലയാളികളുടെ ഹൃദയത്തിൽ ചിരപ്രതിഷ്ഠ നേടിയ സർഗ്ഗപ്രതിഭയാണ് യേശുദാസ്. തന്റെ സ്വരമാധുര്യം കൊണ്ട് യേശുദാസ് അനശ്വരമാക്കിയ ഗാനങ്ങൾ ഒരിക്കലെങ്കിലും മൂളാത്തവരായി ആരുമുണ്ടാകില്ല. മലയാളത്തിൽ മാത്രമല്ല, വിവിധ ഭാഷകളിലായി അദ്ദേഹം ആലപിച്ചത് പതിനായിരക്കണക്കിന് ഗാനങ്ങളാണ്.
ജനപ്രിയ സംഗീതത്തിനെന്ന പോലെ ശാസ്ത്രീയ സംഗീതത്തിനും വലിയ സംഭാവനകളാണ് യേശുദാസ് നൽകിയത്. ഉച്ചനീചത്വങ്ങളില്ലാത്ത ഒരു സമൂഹം പുലരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് നിരന്തരം ശബ്ദമുയർത്തിയ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. മലയാളികളുടെ സാംസ്‌കാരിക ബോധത്തിൽ ആഴത്തിൽ വേരൂന്നിയ ശബ്ദസാന്നിധ്യമായ യേശുദാസിന് എല്ലാ ഭാവുകങ്ങളും നേരുന്നു.
















