ശബരിമല സ്വര്‍ണക്കൊള്ള കേസിൽ തന്ത്രി കണ്ഠര് രാജീവര് ജയിലിലായതോടെ വിവാദങ്ങൾ മറ്റൊരു തലത്തിലേക്ക് എത്തിയിരിക്കുകയാണ്. കൊല്ലം വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്ത തന്ത്രിയെ രാത്രി വൈകി തിരുവനന്തപുരം സ്പെഷ്യൽ സബ് ജയിലിലെത്തിച്ചു. 14 ദിവസത്തേക്കാണ് തന്ത്രിയെ റിമാന്‍ഡ് ചെയ്തത്. ജയിലിൽ എത്തിച്ചപ്പോഴും തന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. താൻ നിരപരാധിയാണെന്നായിരുന്നു രാജീവരുടെ പ്രതികരണം. കുടുക്കിയതാണോയെന്ന ചോദ്യത്തിന് ഉറപ്പ് എന്നും തന്ത്രി മറുപടി നൽകി. നടപടികള്‍ക്കുശേഷം തന്ത്രിയെ ജയിലിലേക്ക് മാറ്റി. അതേസമയം,കേസിൽ തന്ത്രി രാജീവര് കൊല്ലം വിജിലന്‍സ് കോടതിയിൽ ജാമ്യാപേക്ഷ നൽകി. ജാമ്യാപേക്ഷ 13ന് പരിഗണിക്കും. സംവിഭവത്തിൽ താന്ത്രിക്കെതിരെ യുവരാജ് ഗോകുൽ രംഗത്തെത്തി.
അദ്ദേഹത്തിന്റെ കുറിപ്പ് കാണാം:
കേരളത്തിലെ ചില തന്ത്രി കുടുംബങ്ങളുമായി ഭക്തര്‍ ഇടഞ്ഞിട്ട് കാലം കുറേയായി….
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ രണ്ട് മഹാക്ഷേത്രങ്ങള്‍ അതിലുണ്ട് എന്നതാണ് ഏറ്റവും ദുഖകരം….
അതിലൊന്ന് ശബരിമലയുടെ തന്ത്രം കയ്യിലിരിക്കുന്ന താഴമണ്‍ ആണെങ്കില്‍ കുറേ നാളുകളായി വ്യവഹാര തര്‍ക്കങ്ങളിലുള്‍പ്പെടെ ഏര്‍പ്പെട്ടിരിക്കുന്ന മറ്റൊന്ന് കൂടിയുണ്ട് മധ്യകേരളത്തില്‍….
കാലങ്ങളായി ദേവസ്വവും തന്ത്രിയും തമ്മില്‍ നീക്ക്പോക്ക് ഇടപാടുകള്‍ എല്ലാവരും ഒളിഞ്ഞും തെളിഞ്ഞും ആരോപിക്കുന്നതാണ്….
ആ നീക്കുപോക്കുകള്‍ ഒരു തരത്തിലും തന്ത്രിയുടെ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ഭൂഷണമല്ല…. അതൊന്നും അയ്യപ്പന്‍ വച്ച്പൊറുപ്പിക്കാനും പോകുന്നില്ല….
സഖാക്കള്‍ കട്ട് കൊണ്ട് പോകുംബോള്‍ മൗനം പാലിക്കേണ്ട ആളായിരുന്നില്ല തന്ത്രി….
ഇവിടെ തന്ത്രി മൗനം പാലിച്ചു എന്നതാണ് തെറ്റെങ്കില്‍ ആ മൗനത്തിന് ഒരു വിലയുണ്ടായിരുന്നു എന്നത് വ്യക്തം….
ആ വില എന്തെന്നറിയാന്‍ ഭക്തര്‍ക്ക് അവകാശമുണ്ട്….
ആ മൗനം വിലകൊടുത്ത് വാങ്ങിയതാണോ മറ്റെന്തെങ്കിലും കേസ് കാണിച്ച് ഭീഷണിപ്പെടുത്തി വാങ്ങിയതാണോ എന്നറിയണം….
അറിഞ്ഞേ തീരൂ….
അന്വേഷണം ഇവിടെ തീരേണ്ടതല്ല…. ഇവിടെ നിന്ന് ആരംഭിക്കേണ്ടതാണ്….
















