വാഷിംഗ്ടൺ: ഡെന്മാർക്കിന്റെ സ്വയംഭരണ പ്രദേശമായ ഗ്രീൻലൻഡിനെ ബലംപ്രയോഗിച്ച് അമേരിക്കയുടെ ഭാഗമാക്കുമെന്ന് ഭീഷണിയുയര്‍ത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അവർക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും താൻ ഗ്രീൻലൻഡിൽ ഉടൻ നടപടിയെടുക്കുമെന്ന് വൈറ്റ് ഹൗസിൽ നടന്ന ഒരു ചടങ്ങിൽ ട്രംപ് വ്യക്തമാക്കി.
അമേരിക്കൻ സൈനികാധിപത്യത്തിലൂടെ അയൽരാജ്യങ്ങളെയും തന്ത്രപ്രധാന മേഖലകളെയും നിയന്ത്രിക്കുക എന്ന തന്റെ സാമ്രാജ്യത്വ നയം അദ്ദേഹം ആവർത്തിച്ചു. അമേരിക്ക ഗ്രീൻലൻഡ് പിടിച്ചെടുത്തില്ലെങ്കിൽ റഷ്യയോ ചൈനയോ അത് കൈവശപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാദം. ഗ്രീൻലൻഡിന് ചുറ്റും ചൈനീസ്-റഷ്യൻ കപ്പലുകൾ നിലയുറപ്പിച്ചിരിക്കുകയാണെന്ന തെറ്റായ അവകാശവാദവും അദ്ദേഹം ഉന്നയിച്ചു. “എളുപ്പവഴിയിൽ ഒരു കരാറിലെത്താനാണ് എനിക്ക് താല്പര്യം, എന്നാൽ അതിന് സാധിച്ചില്ലെങ്കിൽ കഠിനമായ വഴികളിലൂടെ ഞങ്ങൾ അത് നേടിയെടുക്കും,” എന്ന് ഗ്രീൻലൻഡ്-ഡാനിഷ് ഉദ്യോഗസ്ഥർക്ക് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിൽ അമേരിക്കയ്‌ക്ക് ഗ്രീൻലൻഡിൽ സൈനിക താവളമുണ്ടെങ്കിലും, ഒരു പ്രദേശം സ്വന്തമായി കൈവശം വെച്ചാൽ മാത്രമേ അത് പൂർണ്ണമായി സംരക്ഷിക്കാൻ കഴിയൂ എന്നാണ് ട്രംപിന്റെ നിലപാട്.
ഗ്രീൻലൻഡിനെ ബലംപ്രയോഗിച്ച് കൈവശപ്പെടുത്തുന്നത് നാറ്റോ സൈനിക സഖ്യത്തിന്റെ തകർച്ചയ്‌ക്ക് കാരണമായേക്കാം. സഖ്യകക്ഷിയായ ഡെന്മാർക്കിനെതിരെയുള്ള നീക്കം നാറ്റോ ഉടമ്പടിയുടെ ലംഘനമാണ്.
അതേസമയം ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായാല്‍, ‘ആദ്യം വെടിവയ്‌പ്, ചോദ്യം ചെയ്യല്‍ അതിനുശേഷം’ എന്നാണ് കഴിഞ്ഞ ദിവസം സൈനികര്‍ക്ക് ഡെന്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള താല്‍പര്യം യുഎസ് വീണ്ടും പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഡെന്‍മാര്‍ക്കിന്റെ നിര്‍ദ്ദേശം. ഗ്രീന്‍ലാന്‍ഡ് പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ സൈനിക നടപടിയുണ്ടാകുമെന്നാണ് ഡെന്‍മാര്‍ക്കിന്റെ മുന്നറിയിപ്പ്.
വിദേശ അധിനിവേശത്തിനെതിരെ രാഷ്‌ട്രീയ അനുമതിക്കോ ഔപചാരിക ഉത്തരവുകൾക്കോ കാത്തുനിൽക്കാതെ സൈനികർ ഉടനടി പ്രതികരിക്കണമെന്ന് ഡാനിഷ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നിയമങ്ങള്‍ ഇത് അനുവദിക്കുന്നുണ്ടെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.
ആക്രമണമുണ്ടായാൽ സൈന്യം ഉടനടി പോരാട്ടം ഏറ്റെടുക്കണമെന്നും ഡെന്‍മാര്‍ക്ക് മന്ത്രാലയം വ്യക്തമാക്കി. അധിനിവേശമുണ്ടായാൽ ഉത്തരവുകള്‍ക്ക് കാത്തിരിക്കാതെ സൈനികര്‍ ഇടപെടണമെന്ന് 1952 ല്‍ അവതരിപ്പിച്ച നിയമം അനുശാസിക്കുന്നു. ഈ നിയമപ്രകാരമാണ് ഡെന്‍മാര്‍ക്ക് ഉത്തരവ് പുറപ്പെടുവിച്ചത്.
ഗ്രീന്‍ലാന്‍ഡിന്റെ കാര്യത്തില്‍ ട്രംപ് എല്ലാ ഓപ്ഷനുകളും പരിഗണിക്കുന്നുണ്ടെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കിയിരുന്നു. ഇത് ഡെന്‍മാര്‍ക്കിനും മറ്റ് സഖ്യകക്ഷികള്‍ക്കുമിടയില്‍ അസ്വസ്ഥത വര്‍ധിപ്പിക്കുന്നുണ്ട്. ഗ്രീന്‍ലാന്‍ഡിനെതിരായ ഏതൊരു യുഎസ് നീക്കത്തിനുമെതിരായി ഡെന്‍മാര്‍ക്കിനൊപ്പം അണിചേരാനാണ് യൂറോപ്യന്‍ സര്‍ക്കാരുകളുടെ നീക്കം.
കൂട്ടായ നടപടികള്‍ വേണമെന്ന് ആവശ്യപ്പെട്ട് ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളുമായി ചര്‍ച്ച നടത്തുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ നോയൽ ബാരറ്റ് വ്യക്തമാക്കിയിരുന്നു. നടപടികള്‍ ആവശ്യമാണെന്നും, യൂറോപ്യന്‍ രാജ്യങ്ങളുമായി ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ജീൻ നോയൽ ബാരറ്റ് പറഞ്ഞു.
















