ലഖ്‌നൗ: അയോധ്യ ക്ഷേത്രപരിസരത്തും ‘പാഞ്ച്‌കോസി പരിക്രമ’ യാത്ര കടന്നുപോകുന്ന വഴിയിലും മാംസാഹാരങ്ങള്‍ നിരോധിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പ്രദേശത്തെ മതപരവും സാംസ്‌കാരികവുമായ ‘ശുദ്ധി’ ലക്ഷ്യമിട്ടാണ് നടപടി. കടകള്‍ക്കും ഹോട്ടലുകള്‍ക്കും പുറമെ സൊമാറ്റോ, സ്വിഗി ഉള്‍പ്പെടെയുള്ള ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പ് വഴിയും പ്രദേശത്ത് മാംസാഹരങ്ങള്‍ വില്‍ക്കുന്നതും വിതരണം ചെയ്യുന്നതിനും അധികൃതര്‍ വിലക്കി.
ക്ഷേത്രത്തിന് ചുറ്റുമുള്ള 15 കിലോമീറ്റർ ചുറ്റളവിലാണ് മാംസാഹാരം വിതരണം ചെയ്യുന്നതിന് അയോധ്യ ഭരണകൂടം കര്‍ശന വിലക്കേർപ്പെടുത്തിയത്. ‘പഞ്ചകോശി പരിക്രമ’ പാതയ്‌ക്ക് കീഴിലുള്ള മേഖലകളിൽ ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകൾ വഴി മാംസാഹാരം വിതരണം ചെയ്യുന്നതിനെതിരെ വ്യാപകമായ പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് ഈ കർശന നടപടി.
അയോധ്യയിലെ ചില ഹോട്ടലുകളും ഹോംസ്റ്റേകളും അതിഥികൾക്ക് മാംസാഹാരവും മദ്യവും നൽകുന്നതായി റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ സ്ഥാപനങ്ങൾക്ക് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
അയോധ്യയെയും ഫൈസാബാദിനെയും ബന്ധിപ്പിക്കുന്ന 14 കിലോമീറ്റർ ദൈർഘ്യമുള്ള ‘രാം പഥിൽ’ മദ്യത്തിന്റെയും മാംസത്തിന്റെയും വിൽപന നിരോധിക്കാൻ 2025 മെയ് മാസത്തിൽ അയോധ്യ മുനിസിപ്പൽ കോർപ്പറേഷൻ തീരുമാനിച്ചിരുന്നു.
എന്നാൽ ഒൻപത് മാസങ്ങൾ പിന്നിടുമ്പോഴും മദ്യവിൽപന നിരോധനം ഈ പാതയിൽ ഫലപ്രദമായി നടപ്പിലാക്കിയിട്ടില്ലെന്നാണ് പ്രദേശവാസികൾ ആരോപിച്ചിരുന്നു. രാം പഥിൽ ഇപ്പോഴും ഇരുപതിലധികം മദ്യവിൽപനശാലകൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ കാലതാമസത്തെക്കുറിച്ച് പ്രതികരിച്ച ഒരു മുനിസിപ്പൽ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. ഫൈസാബാദിലുൾപ്പെടെ രാം പഥിലെ മാംസക്കടകൾ കോർപ്പറേഷൻ നീക്കം ചെയ്തിട്ടുണ്ടെന്നും എന്നാൽ മദ്യശാലകൾക്കെതിരെ നടപടിയെടുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ അനുമതി ആവശ്യമാണെന്നുമാണ്.
നിരോധനം നിലവിലുണ്ടായിരുന്നിട്ടും ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിനോദസഞ്ചാരികൾക്ക് മാംസാഹാരം വിതരണം ചെയ്യുന്നത് തുടരുന്നതായി പരാതികൾ ലഭിച്ചതായി അസിസ്റ്റൻ്റ് ഫുഡ് കമ്മീഷണർ മണിക് ചന്ദ്ര സിംഗ് സ്ഥിരീകരിച്ചു.
ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഓൺലൈൻ വഴിയുള്ള മാംസാഹാര വിതരണത്തിന് ഇപ്പോൾ ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എല്ലാ ഹോട്ടലുകൾക്കും കടയുടമകൾക്കും ഡെലിവറി കമ്പനികൾക്കും ഈ നിർദ്ദേശം കൈമാറിക്കഴിഞ്ഞു.
നിരോധനം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ നിരന്തരമായ നിരീക്ഷണം നടത്തുമെന്നും അസിസ്റ്റൻ്റ് ഫുഡ് കമ്മീഷണർ കൂട്ടിച്ചേർത്തു. തീർത്ഥാടന കേന്ദ്രത്തിന്റെ പരിശുദ്ധി നിലനിർത്തുന്നതിന്റെ ഭാഗമായാണ് ഈ നടപടികൾ ഭരണകൂടം വേഗത്തിലാക്കുന്നത്.













