ന്യൂദല്‍ഹി: മോദിയും ട്രംപും അടുത്ത സുഹൃത്തുക്കളാണെന്നും അതിനാല്‍ പരസ്പരം ബഹുമാനത്തോടെയാണ് അഭിസംബോധന ചെയ്യുക പതിവെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി രണ്‍ധീര്‍ ജയ്സ്വാള്‍. മോദി ട്രംപിനെ സാര്‍ എന്ന് വിളിച്ചുവെന്ന് പറഞ്ഞ് പരിഹസിക്കാന്‍ ശ്രമിച്ച രാഹുല് ഗാന്ധിയ്‌ക്ക് മറുപടി നല്‍കുകയായിരുന്നു രണ്‍ധീര്‍ ജയ്സ്വാള്‍.
പുടിനും ഷീ ജിന്‍പിങ്ങും ഒഴികെ മറ്റെല്ലാ രാഷ്‌ട്രനേതാക്കളും തന്നെ സാര്‍ എന്നാണ് വിളിക്കുക പതിവെന്ന് ട്രംപ് തന്നെ പലപ്പോഴും പറയാറുണ്ട്. ട്രംപ് തന്നെയാണ് കഴിഞ്ഞ ദിവസം ഒരു വാര്‍ത്താസമ്മേളനത്തില്‍ മോദി തന്നെ ‘സാര്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കാന്‍ അനുവാദം ചോദിച്ച കാര്യം വെളിപ്പെടുത്തിയത്. ഇതോടെയാണ് ഇതില്‍ കയറിപ്പിടിച്ച് മോദി ട്രംപിനെ സാര്‍ എന്ന് വിളിച്ചുവെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധി പരിഹസിക്കാന്‍ ശ്രമിച്ചത്.
മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതുകൊണ്ട് ഇന്ത്യ-യുഎസ് വ്യാപാരക്കരാര്‍ ഒപ്പുവെച്ചില്ലെന്ന യുഎസ് വ്യാപാരസെക്രട്ടറി ഹൊവാര്‍ഡ് ലുട്നികിന്റെ വാദം ഇന്ത്യ തള്ളി. 2024 ഫെബ്രുവരി മുതലാണ് ഇന്ത്യയും യുഎസും ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ ശ്രമം നടത്തിയതെന്നും മോദി ട്രംപുമായി 2025ല്‍ എട്ട് തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ടെന്നും ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറി രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഇന്ത്യയുമായി വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ മൂന്ന് വെള്ളിയാഴ്ചകള്‍ കാത്തിരുന്നെന്നും എന്നാല്‍ മോദി ട്രംപിനെ ഫോണില്‍ വിളിക്കാത്തതിനാലാണ് ഇത് യാഥാര്‍ത്ഥ്യമാകാതിരുന്നതെന്നും യുഎസ് വ്യാപാര സെക്രട്ടറി ഹൊവാര്‍ഡ് ലുട്നിക് ഒരു പോഡ് കാസ്റ്റില്‍ ആരോപിച്ചിരുന്നു. എന്നാല്‍ ഈ ആരോപണം രണ്‍ധീര്‍ ജയ്സ്വാള്‍ തള്ളി. ഇന്ത്യാ-യുഎസ് വ്യാപാരക്കരാര്‍ ഇനിയും ഒപ്പുവെച്ചിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യാ-യുഎസ് ബന്ധം ചെറിയ തോതില്‍ സമ്മര്‍ദ്ദത്തില്‍ ഇരിക്കുന്ന സമയമാണിത്. ആ സന്ദര്‍ഭത്തില്‍ ലുട്നിക് നടത്തിയ ഈ പ്രസ്താവന ഇന്ത്യയ്‌ക്ക് ക്ഷീണമാകും.
പല ഘട്ടത്തിലും ഇന്ത്യയും യുഎസും പരസ്പരം നേട്ടമുണ്ടാക്കുന്ന ഒരു വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കുന്നതിന്റെ വക്ക് വരെ എത്തിയിരുന്നു. മോദിയും ട്രംപും വാഷിംഗ്ടണില്‍ ഫെബ്രുവരി 13ന് നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായാണ് ഈ വ്യാപാരച്ചര്‍ച്ചകള്‍ നടന്നത്. “യുഎസുമായി ഒരു വ്യാപാരക്കരാര്‍ ഉണ്ടാക്കാന്‍ അത്യധികം താല്‍പര്യത്തോടെ കാത്തിരിക്കുകയാണ് ഇന്ത്യ. 2025ല്‍ എട്ട് തവണ ട്രംപും മോദിയും വിവിധ വിഷയങ്ങളില്‍ സംഭാഷണങ്ങള്‍ നടത്തിയിരുന്നു”. -രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞു.
ഒരിയ്‌ക്കലും ഒരു ഫോണ്‍കാളില്‍ ഒപ്പുവെയ്‌ക്കപ്പെടേണ്ട ഒന്നല്ല ഒരു വ്യാപാരക്കരാര്‍. പല ഘട്ടങ്ങളിലും വ്യാപാരക്കരാര്‍ ഒപ്പുവെയ്‌ക്കാനിരുന്നെങ്കിലും യുഎസ് കൂടുതല്‍ ആവശ്യങ്ങള്‍ മുന്നോട്ട് വെച്ചതോടെ അത് യാഥാര്‍ത്ഥ്യമായില്ല എന്നതാണ് വാസ്തവം.
















