അല്ല, ആർക്കാണ് പൂക്കൾ ഇഷ്ടമല്ലാത്തത്. സൗന്ദര്യബോധം, വേണ്ട, ബോധമുള്ളവർക്ക് പൂവിനോട് വെറുപ്പില്ല. മഹാകവി കുമാരനാശാന്റെ വീണപൂവ് വായിച്ചിട്ടില്ലേ. അതിൽ ഒരു ശ്ലോകം ‘ആരാകിലെന്ത്? മിഴിയുള്ളവർ നിന്നിരിക്കാം ‘ എന്നാണ് പുവിന്റെ സൗന്ദര്യത്തെക്കുറിച്ച് പാടുന്നത്. ജീവിത വിരക്തി വന്ന സംന്യാസിയായാലും യുദ്ധത്തിൽ ശത്രു പിന്നാലെ വരുന്നത് കണ്ട് ഓടുന്ന പേടിത്തൊണ്ടനാക്കട്ടെ, കണ്ണുള്ള ആരുതന്നെയായാലും വിടർന്നു നിൽക്കുന്ന പൂവിനെ കണ്ടാൽ നോക്കിപ്പോകും എന്നാണ് കവി പറയുന്നത്.
സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ നടക്കുകയാണ്. പതിവുപോലെ 24 വേദികളുണ്ട്. പൂരങ്ങളുടെ പൂരമായ തൃശൂർ പൂരം നടക്കുന്ന നഗരത്തിന് കലോത്സവം മറ്റൊരു പൂരമാകും. യുവജനോത്സവമായിരുന്നു മുമ്പ്, ഇപ്പോൾ കലോത്സവമാണ്. രണ്ടായാലും കലാപരിപാടികൾ ഒന്നു തന്നെ. കലയിൽ തുടങ്ങി ഒരു തരം ‘കലഹ’ മായി അവസാനിക്കുകയാണ് രീതി.
വേദികൾക്ക് നമ്പർ പോരേ? പോരാ. പണ്ട് കലാ തിലകവും പ്രതിഭകളുമൊക്കെ ആയിരുന്നവരാണല്ലോ നടത്തിപ്പുകാർ. ഉദ്യോഗസ്ഥർ മാത്രമല്ല, മന്ത്രിയും ചില കലാവിദ്യ വശമുണ്ടെന്ന് തെളിയിച്ചിട്ടുള്ളയാളാണല്ലോ. അപ്പോൾ പ്പിന്നെ കലാത്മകമാകണമല്ലോ വേദി. വേദിക്ക് ഈ വർഷം ഇട്ടിരിക്കുന്നത് പൂക്കളുടെ പേരാണ്. മുല്ല, പിച്ചി, റോസ്, ജമന്തി… അങ്ങനെ 24 പേരുകൾ. പക്ഷേ, വിചിത്രമെന്നേ പറയാവൂ, താമരയില്ല. താമര നമ്മുടെ ദേശീയ പുഷ്പമാണേ… എന്നിട്ടും താമരയില്ല!
എന്താണ് കാരണം എന്ന് ചില മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ മന്ത്രിയുടെ മറുപടി: വിവാദമാകാതിരിക്കാനാണ് താമര ഒഴിവാക്കിയത് എന്ന്.
എന്തോ? എങ്ങനേ? എന്ന് നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ശബ്ദത്തിലും സ്ലാങ്ങിലും ചോദിക്കേണ്ടി വരും.
താമര ഭാരതത്തിന്റെ ദേശീയ പുഷ്പം. ആ പേരുപയോഗിച്ചാൽ വിവാദമാകുമത്രെ! ആര് വിവാദിക്കും? അയൽ രാജ്യമായ പാകിസ്ഥാനോ? അമേരിക്കയോ? ചൈനയോ? അവരൊക്കെയാണല്ലോ നമ്മുടെ രാജ്യത്തിന്റെ പല തരത്തിലുള്ള എതിരാളികൾ. അവർക്കെന്ത് കേരള സ്കൂൾ കലോത്സവ വേദിയിൽ കാര്യം? അപ്പോൾ അതല്ല. ദേശീയതയ്‌ക്കെതിരായ ആരെങ്കിലും എതിർക്കുമോ? ഭാരത മാതാവിനോട് മന്ത്രി വി.ശിവൻകുട്ടിക്കുള്ള എതിർപ്പ് താമരപ്പൂവിനോടുമുണ്ടോ? ഏയ് അങ്ങനെ വരുമോ?
ഈ താമര ബിജെപിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായതുകൊണ്ടാവുമോ? ഒരു പക്ഷേ അതായിരിക്കും.
”യുഗങ്ങൾ നീന്തി നടക്കും ഗംഗയിൽ വിരിഞ്ഞു താമര മുകുളങ്ങൾ” എന്ന ഭാഗമുള്ളതിനാൽ പാർട്ടിയുടെ ഔദ്യോഗിക പ്രചാരണപ്പാട്ടായിരുന്ന ”ബലികുടീരങ്ങളേ…” എന്ന നാടകഗാനം പാടരുതെന്ന് അനൗദ്യോഗികമായി വിലക്കിയ പാർട്ടിയാണല്ലോ കമ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടി. ആ പാർട്ടിയുടെ നേതാവാണല്ലോ മന്ത്രി ശിവൻകുട്ടി . ആ പാർട്ടിയാണല്ലോ ഭരിക്കുന്നത്. ത്യശൂരിലാണെങ്കിൽ ലോക്സഭയിൽ പോലും ബിജെപിയുടെ താമര വിരിഞ്ഞ സ്ഥലവും . അപ്പോൾപ്പിന്നെ എതിർപ്പും വിവാദവും ആരൊക്കെ ഉണ്ടാക്കുമെന്ന് വ്യക്തമാണല്ലോ.
ഇതൊന്നും പോരാഞ്ഞാണ് കേരളത്തിലാകെ ഒരു താമരക്കാലത്തിന്റെ സാധ്യത തെളിയുന്നതും. തലസ്ഥാനത്ത് മേയർ പോലും താമര പിടിച്ചാണ് ഇരിപ്പ്.
ഇങ്ങനെയൊക്കെ താമരയെ വിലക്കാനാവുമോ? പേരിടുന്നതിനേക്കാൾ പ്രചാരണമായി പേരിടാത്തതിനാൽ.
പണ്ട്, ബിജെപിയെ നേരിടാൻ, ദേശീയ പുഷ്പമായ താമരയെ അവർ ചിഹ്നമാക്കി, അത് മാറ്റിക്കണം, അല്ലെങ്കിൽ ബിജെപിയെ അയോഗ്യമാക്കണം എന്ന് കോൺഗ്രസ് ദേശീയ അധ്യക്ഷനായിരിക്കെ പി.വി. നരസിംഹ റാവു ആവശ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പു കമ്മീഷണർ ടി.എൻ. ശേഷൻ ഓടിച്ചു വിട്ടു. ബിജെപി ഇന്ന് കേന്ദ്രത്തിൽ അധികാരത്തിലാണ്. കേരളത്തിൽ വിദ്യാഭ്യാസ വകുപ്പ് ഒന്നാം ക്ലാസ് മലയാള പാഠപുസ്തകത്തിൽ നിന്ന് ‘താമര’യെ ഒഴിവാക്കി. എന്നിട്ടോ? താമരയ്‌ക്ക് വാട്ടമൊന്നുമുണ്ടാകുന്നില്ല. മഹാകവി അക്കിത്തത്തിന്റെ ഒരു കവിതയുണ്ട്, ‘വാടാത്ത താമരയും കെടാത്ത സൂര്യനും’ താമരയുടെ മഹത്വം മനസ്സിലാക്കാൻ വായിച്ചിരിക്കുന്നത് നല്ലതാണ്.
പൂവിന്റെ പേരാണ് പ്രശ്നമെങ്കിൽ മന്ത്രി ഇക്കാര്യം ശ്രദ്ധിക്കണം. കേരളത്തിൽ നിത്യകല്യാണി, ഉഷമലരി എന്നീ സംസ്കൃത പേരുകളുള്ള ചെടിക്ക് ശവംനാറിയെന്നും പേരുണ്ട്. അഞ്ചിലത്തെറ്റി, കാശിത്തെറ്റി, “പാണ്ടിറോസ” ചുംബുടു എന്നീ പേരുകളിലുമറിയപ്പെടുന്ന പൂവിന് ഔഷധ ഗുണം ഏറെയാണ്. അർബുദത്തിന് ഇതിൽ നിന്ന് മരുന്നുണ്ടാക്കുന്നു. ശവക്കോട്ടകളിൽ നട്ടുവളർത്താറുള്ളതിനാൽ ചുടുകാട്ടുമുല്ല, ശവക്കോട്ടപ്പച്ച എന്നും വിളിക്കുന്നു. ഏതെങ്കിലും വേദിക്ക് ശവംനാറി എന്ന് പേരുണ്ടോ? ഉഷമലരിയും നിത്യ കല്യാണിയും പറ്റില്ലല്ലോ, സംസ്കൃതമല്ലേ !
എന്തായാലും യുവമോർച്ചക്കാർ കലോത്സവ വേദിയിൽ പ്രതിഷേധിക്കുമെന്നാണ് ബിജെപി നേതാവ് ഗോപകുമാറിന്റെ പ്രസ്താവന. കാത്തിരുന്നു കാണാം ‘കലഹോത്സവം’, അല്ലല്ല, കലോത്സവം.
















