മങ്കൊമ്പ്: നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ആശയകുഴപ്പം, കര്‍ഷകര്‍ക്ക് ആശങ്ക. നെല്ലു സംഭരണം പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മുഖേനയും, പിആര്‍എസ് വായ്‌പ ഒഴിവാക്കി സംഭരണ സമയത്തു തന്നെ നെല്ലു വില നല്‍കുന്നതിനുമാണ് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. മുന്‍പും പല പ്രാവശ്യം നെല്ല് സംഭരണം സഹകരണ സംഘങ്ങളെ ഏല്‍പിച്ചിരുന്നു. എന്നാല്‍ പരാജയപ്പെടുകയായിരുന്നു.
വര്‍ഷങ്ങള്‍ മുന്‍പ് ഇത്തരത്തില്‍ സഹകരണ സംഘങ്ങള്‍ വഴി നെല്ല് സംഭരിച്ചെങ്കിലും, സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ ഇല്ലായിരുന്നു. സ്വകാര്യ കെട്ടിടങ്ങളില്‍ നെല്ല് സംഭരിച്ച് വയ്‌ക്കുകയും ചെയ്തിരുന്നു. അന്നു ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്. ജില്ലയില്‍ നെല്ല് സംഭരിച്ചു വയ്‌ക്കാന്‍ ഗോഡൗണുകള്‍ ഉള്ള സഹകരണ സംഘങ്ങള്‍ നാമ മാത്രമാണ്. ഈ സാഹചര്യത്തില്‍ നെല്ല്, സഹകരണസംഘങ്ങള്‍ എവിടെ സംഭരിക്കുമെന്ന് ചോദ്യം ഉയരുന്നു. മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താതെ സഹകരണ സംഘങ്ങളെ നെല്ല് സംഭരണം ഏല്‍പ്പിക്കുന്നതിലൂടെ ഇപ്പോള്‍ അനുഭവിക്കുന്നതിലും അധികം ദുരിതമായിരിക്കും കര്‍ഷകര്‍ക്ക് ഉണ്ടാകുക. സഹകരണ സംഘങ്ങള്‍ കടുത്ത പ്രതിസന്ധിയിലാകുകയും ചെയ്യും.
പിആര്‍എസ് വായ്‌പ അവസാനിപ്പിച്ച് നേരിട്ടു നല്‍കും എന്നു പറയുന്നുണ്ടെങ്കിലും കര്‍ഷകരുടെ അക്കൗണ്ടിലൂടെ മാത്രമേ പണം നല്‍കാന്‍ കഴിയൂ. അതു കേരള ബാങ്കു വഴി ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതും കര്‍ഷകരെ ബുദ്ധിമുട്ടിലാക്കും. ഇപ്പോള്‍ കനറാ ബാങ്കു വഴിയും എസ്ബിഐ വഴിയുമാണ് വില നല്‍കുന്നത്. ഇനിയും ബാങ്ക് മാറണമെങ്കില്‍ വീണ്ടും കേരള ബാങ്കില്‍ അക്കൗണ്ട് എടുക്കേണ്ടി വരും. പുഞ്ചക്കൃഷിയില്‍ ജില്ലയില്‍ മാത്രം 35000 ഹെക്ടറിലധികം കൊയ്‌ത്ത് നടക്കും. കഴിഞ്ഞ സീസണില്‍ 54 മില്ലുകള്‍ രംഗത്തുണ്ടായിട്ടും സംഭരണം അവതാളത്തിലായി.
പ്രാദേശിക തലത്തില്‍ സഹകരണ സംഘങ്ങളുടെയും, പാടശേഖര സമിതികളുടെയും, കര്‍ഷകരുടെയും, ഓഹരി പങ്കാളിത്തത്തില്‍ നോഡല്‍ സഹകരണ സംഘങ്ങള്‍ രൂപീകരിക്കും. അവരുടെ ഉടമസ്ഥതയിലുള്ള മില്ലുകള്‍, അല്ലെങ്കില്‍ വാടകയ്‌ക്കെടുക്കുന്ന മില്ലുകള്‍, അതുമല്ലെങ്കില്‍ സ്വകാര്യ മില്ലുകള്‍ വഴിയോ ആകാം സംഭരണം എന്നാണ് പറയുന്നത്. കൊയ്‌ത്തിനു ഏതാനും ആഴ്ചകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ഇതെല്ലാം എങ്ങനെ സാധ്യമാകുമെന്നാണു കര്‍ഷകര്‍ ചോദിക്കുന്നത്. സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനങ്ങള്‍ വെറും തെരഞ്ഞെടുപ്പ് സ്റ്റാണ്ടായി മാറാനാണ് സാദ്ധ്യത. സംഭരണം പ്രതിസന്ധിയിലായാല്‍ സ്വകാര്യ മില്ലുകാരുടെ കടുത്ത ചൂഷണങ്ങള്‍ക്ക് കര്‍ഷകര്‍ വിധേയരാകേണ്ടി വരും.
















