കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ കേസെടുത്ത് കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പിന്നാലെ ഇ.ഡി എൻഫോഴ്സ്മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട്(ഇ.സി.ഐ.ആർ) രജിസ്റ്റർ ചെയ്തു. കള്ളപ്പണം തടയൽ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
ക്രിമിനൽ കേസുകൾ അന്വേഷിക്കാൻ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യുന്നത് പോലെയുള്ള നടപടിയാണ് ഇ.സി.ഐ.ആർ. ഒറ്റക്കേസായി പരിഗണിച്ച് ക്രൈംബ്രാഞ്ച് എഫ്.ഐ.ആറിലെ എല്ലാവരെയും പ്രതികളാക്കിയാണ് ഇ.ഡി അന്വേഷണം നടക്കുക. കൊല്ലം വിജിലൻസ് ഉത്തരവനുസരിച്ചാണ് ശബരിമല കേസ് ഇ.ഡി അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഇ.ഡിക്ക് കൈമാറാൻ കോടതി നേരത്തേ ഉത്തരവിട്ടിരുന്നു.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികളുടെ സ്വത്തുക്കൾ ഇ.ഡി കണ്ടുകെട്ടും.കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈ സ്മാർട്ട് ക്രിയേഷൻസ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവർധൻ എന്നിവർ നടത്തിയ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച രേഖകളാണ് ഇ.ഡി ആദ്യഘട്ടത്തിൽ പരിശോധിക്കുക. കൊച്ചി അഡി.ഡയറക്ടർ രാകേഷ് കുമാറിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം.
ശബരിമല സ്വർണക്കൊള്ളയിൽ ഇ.ഡി അന്വേഷിക്കേണ്ടതില്ലെന്ന നിലപാടായിരുന്നു സർക്കാരും ദേവസ്വം ബോർഡും എസ്.ഐ.ടിയും സ്വീകരിച്ചത്.
















