കൊൽക്കത്ത: പശ്ചിമബംഗാൾ ഗവർണർ സി.വി. ആനന്ദബോസിന് വധഭീഷണി. വ്യാഴാഴ്ച രാത്രി ഇ-മെയിൽ വഴിയാണ് ഭീഷണിസന്ദേശം ലഭിച്ചതെന്നും തുടർന്ന് അദ്ദേഹത്തിന്റെ സുരക്ഷ കർശനമാക്കിയതായും ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചതായി പിടിഐ റിപ്പോർട്ടുചെയ്തു.
സ്ഫോടനമുണ്ടാകുമെന്നാണ് മെയിലിലെ സൂചന. പ്രതി തന്റെ മൊബൈൽ നമ്പറും സന്ദേശത്തിൽ ചേർത്തിട്ടുണ്ടെന്നും അറസ്റ്റ് ഉടനുണ്ടാകുമെന്നുമാണ് വിവരം. മുഖ്യമന്ത്രി മമതാ ബാനർജിയേയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തെയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.
ഗവർണറുടെ സുരക്ഷയുറപ്പാക്കാൻ സംസ്ഥാന പോലീസും സിആർപിഎഫും ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സെഡ്-പ്ലസ് സുരക്ഷയുള്ള ആനന്ദബോസിന് സുരക്ഷയ്‌ക്കായി ഏകദേശം 60-70 കേന്ദ്ര പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.
















