Kerala

ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ 6,60000 രൂപ കൈക്കൂലി വാങ്ങിയ 4 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്പന്‍ഷന്‍

അറുപതിനായിരം രൂപ ഗുജറാത്ത് പൊലീസ് സംഘത്തിന് കൈമാറിയ ശേഷം ബാക്കി ആറ് ലക്ഷം ഇവിടെ പങ്കിട്ടെടുത്തെന്നാണ് വിവരം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് ഒതുക്കാന്‍ എന്ന പേരില്‍ കൈക്കൂലി വാങ്ങിയ നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എറണാകുളം കുറുപ്പംപടി പൊലീസ് സ്റ്റേഷനിലെ മൂന്ന് സിപിഒമാരെയും ഗ്രേഡ് എഎസ്ഐയുമാണ് സസ്‌പെന്‍ഡ് ചെയ്തത്. 6,60000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നത്.പൊലീസ് സ്റ്റേഷനില്‍ വിജിലന്‍സ് പരിശോധന നടത്തി

ഡിജിറ്റല്‍ തട്ടിപ്പിന്റെ പണം എത്തിയ അക്കൗണ്ട് ഉടമയെ കണ്ടെത്തി ഇയാളെ ചോദ്യംചെയ്തപ്പോള്‍ മറ്റൊരാള്‍ക്ക് വേണ്ടിയാണ് പണം എടുത്തു നല്‍കിയതെന്ന് കുറുപ്പംപടി പൊലീസിനോട് പറഞ്ഞു. പൊലീസ് ഇയാളെ കണ്ടെത്തിയപ്പോള്‍ ഗുജറാത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത സൈബര്‍ കേസില്‍ പ്രതിയാണെന്ന് വ്യക്തമായി.തുടര്‍ന്ന് കേസ് ഒതുക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് യുവാവ് 6 ലക്ഷത്തി അറുപതിനായിരം രൂപ കൈമാറി.ഇതില്‍ അറുപതിനായിരം രൂപ ഗുജറാത്ത് പൊലീസ് സംഘത്തിന് കൈമാറിയ ശേഷം ബാക്കി ആറ് ലക്ഷം ഇവിടെ പങ്കിട്ടെടുത്തെന്നാണ് വിവരം.

എന്നാല്‍ ഈ വിവരം അറിഞ്ഞ പൊലീസിലെ പ്രത്യേക വിഭാഗം മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി. തുടര്‍ന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷം സിപിഒമാരായ സഞ്ജു, ഷെഫീഖ്, ഷക്കീര്‍, ഗ്രേഡ് എഎസ്ഐ റൗഫ് എന്നിവരെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

Recent Posts