കൊൽക്കത്ത: മമതയ്‌ക്ക് രാഷ്‌ട്രീയതന്ത്രങ്ങള്‍ ഉപദേശിക്കുന്ന ഐ പാക് എന്ന രാഷ്‌ട്രീയ കണ്‍സള്‍ട്ടന്‍സിയുടെ ഓഫീസിലും അതിന്റെ ഐടി മേധാവിയുടെ വീട്ടിലും ഇഡിയുടെ (എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ്) മിന്നൽ പരിശോധന. ഉടനെ രഹസ്യങ്ങള്‍ ചോരുമോ എന്ന ഭയത്തെ തുടര്‍ന്ന് അങ്കലാപ്പോടെ അവിടെ പാഞ്ഞെത്തിയത് സാക്ഷാല്‍ മുഖ്യമന്ത്രി മമത ബാനർജി. കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടായിരുന്നു സാൾട്ട് ലേക്കിലെ ഐ പാക് ഓഫിസിലും ഐടി മേധാവി പ്രദീക് ജയിനിന്റെ വസതിയിലും ഇഡി റെയ്ഡ് നടന്നത്.
മമത ബാനര്‍ജിയ്‌ക്കെതിരെ ഇഡി ഹൈക്കോടതിയില്‍
കല്‍ക്കരി ചോര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള കോടികളുടെ അഴിമതിക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് ഇഡി പ്രതീക് ജെയിനിന്റെ വീട്ടിലും അദ്ദേഹത്തിന്റെ മമതയ്‌ക്ക് രാഷ്‌ട്രീയ ഉപദേശം നല്‍കുന്ന കമ്പനിയായ ഐ പാക് ഓഫീസിലും എത്തിയത്. പക്ഷെ മമത ബാനര്‍ജി ഓടിയെത്തി ഇഡിക്ക് ആവശ്യമായ രേഖകള്‍ എല്ലാം എടുത്തുകൊണ്ടുപോയെന്നാണ് ഇഡിയുടെ ആരോപണം. കേസന്വേഷണത്തെ തടസ്സപ്പെടുത്തുകയായിരുന്നു മമത ബാനര്‍ജി എന്ന് ഇഡി പറയുന്നു. കേസുമായി ബന്ധപ്പെട്ട ചില രേഖകളും ഡിജിറ്റല്‍ തെളിവുകളും മമത ബാനര്‍ജി എടുത്തുകൊണ്ടുപോയെന്നും ഇഡി ആരോപിക്കുന്നു. മമതയ്‌ക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഇഡി. തങ്ങളുടെ ഓഫീസിന്റെ കള്ളപ്പണ ഇടപാടിനെതിരായ അന്വേഷണത്തെ മമത ബാനര്‍ജി അട്ടിമറിക്കുന്നുണ്ടെന്നും ഇതിനെതിരെ ഇടപെടല്‍ നടത്തണമെന്നുമാണ് ഇഡി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കൽക്കരി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട നിരവധി സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങള്‍ തേടിയാണ് റെയ്‌ഡെന്നാണ് ഇഡിയുടെ വിശദീകരണം. ഇതേ കേസുമായി ബന്ധപ്പെട്ട് ബുറാബസാറിലുള്ള പ്രദീക് ജയിനിന്റെ വീട്ടിലും പരിശോധന ഇഡി പരിശോധന നടത്തിയിരുന്നു. പശ്ചിമ ബംഗാളിലെ വ്യാജ സർക്കാർ ജോലി അഴിമതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി രാജ്യത്തെ 15 സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്‌ടറേറ്റ് റെയ്‌ഡുകൾ നടത്തിവരികയാണ്. വ്യാജ നിയമനങ്ങൾ വാഗ്‌ദാനം ചെയ്‌ത് ഒരു സംഘടിത ശൃംഖല ഇതിൽ ഉൾപ്പെടുന്നുണ്ടെന്നും ഇഡി ആരോപിച്ചു.
കള്ളങ്ങള്‍ പൊളിയുന്നു എന്ന തോന്നലുണ്ടായതോടെ ഇഡി റെയ്ഡിനെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരായ രാഷ്‌ട്രീയ ആക്രമണമായി വ്യഖ്യാനിച്ച് രക്ഷപ്പെടാനായിരുന്നു മമതയുടെ ശ്രമം. പാർട്ടിയുമായി ബന്ധപ്പെട്ട വസ്‌തുക്കൾ ഇഡി പിടിച്ചെടുത്തുവെന്നും ആഭ്യന്തരമന്ത്രി കേന്ദ്ര ഏജൻസികളെ ദുരുപയോഗിക്കുന്നതായും മമത ബാനർജി ആരോപിച്ചു. റെയ്‌ഡിനെതിരെ വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാനാണ് തൃണമൂൽ കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.
മമത ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ആകെ അങ്കലാപ്പിലാണ്. എസ് ഐ ആറില്‍ ഇതിനകം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ 54 ലക്ഷം വോട്ടുകള്‍ ഇല്ലാതാക്കിയിരുന്നു. ഇതില്‍ മരിച്ചവര്‍, സ്ഥലം മാറിപ്പോയവര്‍, ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി ബംഗാളിലേക്ക് നുഴഞ്ഞുകയറിയവര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു. അനുയായി കൂടിയായ മുന്‍ തൃണമൂല്‍ എംഎല്‍എ ഹുയമൂണ്‍ കബീറിന്റെ ബാബറി മസ്ജിദ് ഉണ്ടാക്കാനുള്ള തീരുമാനവും മുസ്ലിങ്ങളുടെ താല‍്പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ രൂപീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടിയും ഇക്കുറി മമതയ്‌ക്ക് വലിയ ഭീഷണി ഉയര്‍ത്തിയിരിക്കുകയാണ്.
















